തിരുവനന്തപുരം/ന്യൂദല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക മന്ത്രി കെ.സി ജോസഫ് അറിയിച്ചു.
തിരുവനന്തപുരത്തും ദല്‍ഹിയിലും നോര്‍ക്ക കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളൊ അവരുടെ ബന്ധുക്കളൊ അധികൃതരെ വിവരം അറിയിക്കണം. നഴ്സുമാര്‍ അടക്കം യെമനിലുള്ള മലയാളികളുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, യെമനില്‍ കുടുങ്ങിയ ഭാരതീയരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. സനയിലെ ഭാരത എംബസിയില്‍ ഹൈല്‍പ് ലൈന്‍ തുറന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ടു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യമനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
സനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. 00967734 000 658 (ദില്‍ബാഗ് സിങ്) 00967734 000 657 (റാം ചരണ്‍) എന്ന ഫോണ്‍ നമ്പറുകളില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.
3500 ഭാരതീയര്‍ യെമനിലുണ്ടെന്നാണ് സര്‍ക്കാരിന് ലഭ്യമായ വിവരം. ഇവരില്‍ 2500 പേര് തലസ്ഥാനമായ സനയിലാണ് ഉള്ളത്. ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായത്. തലസ്ഥാനമായ സനയില്‍ വ്യോമാക്രമണവും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: