ഗോപബാലന്മാരുടെയെല്ലാം പ്രാണാധികപ്രിയനായ നേതാവുകൂടിയായിരുന്നു ശ്രീകൃഷ്ണന്. ഇന്ദ്രനുമായുള്ള മത്സരത്തില്‍ ബാലഗോപാലകൃഷ്ണന് ഗോവര്‍ദ്ധനപര്‍വ്വതം എടുത്ത് കുടയാക്കി പിടിച്ച് ഗോകുലവാസികളെയെല്ലാം ഇന്ദ്രന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിച്ചു. ആ ഘട്ടത്തില്‍ കൃഷ്ണസഖന്മാരായ ഗോകുലബാലന്മാരും തങ്ങളുടെ കൈയിലുണ്ടായിരുന്ന ചെറിയ വടികള്‍ പൊക്കി പര്‍വ്വതത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നേതാവിനെ സഹായിച്ചതായി ഭക്തകവികള്‍ മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. ഏഴുദിവസം ഭഗവാന് പര്‍വ്വതവും ചുമന്നു നില്ക്കുന്നതു കണ്ട് ഹൃദയമലിഞ്ഞ ഗോപകുമാരന്മാര് ശ്രീകൃഷ്ണനോട് പറയുന്നതായി ഒരു മഹാകവി വര്‍ണ്ണിച്ചിരിക്കുന്നത് നോക്കുക.
ഉന്നിദ്രസ്യ യയുസ്തവാത്ര വിരതിം
സപ്ത ക്ഷപാസ്തിഷ്ഠതോ
ഹന്ത ശ്രാന്ത ഇവാസി നിക്ഷിപ സഖേ
ശ്രീദാമപാണൗ ഗിരിം
ആധിര്വിധ്യതി നസ്ത്വമര്പ്പയ കരേ
കിം വാ ക്ഷണം ദക്ഷിണേ,
ദോഷ്ണസ്തേ കരവാമ കാമമധുനാ
സവ്യസ്യ സംവാഹനം
‘അല്ലയോ സ്നേഹിത, നീ ഉറക്കമിളച്ച് ഈ പര്‍വ്വതവും ചുമന്നുകൊണ്ട് ഒരു വിശ്രമവുമില്ലാതെ നില്ക്കാന് തുടങ്ങിയിട്ട് ഏഴുദിവസമായല്ലോ. നിനക്കു വളരെ ക്ഷീണമുള്ളതുപോലെ തോന്നുന്നു. അതുകൊണ്ട് ഈ ഗോവര്‍ദ്ധനപര്‍വ്വതം ശ്രീദാമാവിന്റെ കൈയിലേക്ക് വെച്ചുകൊടുക്കൂ. അവന് ഇത് എടുത്തുകൊള്ളും. നിന്റെ കഷ്ടപ്പാടു കണ്ടു ഞങ്ങള്‍ക്കു വളരെ വല്ലായ്മയുണ്ടാവുന്നു. ഞങ്ങളുടെ അപേക്ഷയനുസരിച്ച് ഈ പര്‍വതം ശ്രീദാമാവിന്റെ കൈയില്വച്ചുകൊടുക്കാന് സമ്മതമില്ലെങ്കില്‍ ഇടതുകൈയില്നിന്നു വലത്തുകൈയിലേയ്ക്കെങ്കിലും കുറച്ചുസമയം ഇതൊന്നു മാറ്റിപ്പിടിക്കൂ അപ്പോള്‍ നിന്റെ ഇടത്തുകൈ തിരുമ്മി അതിന്റെ വേദനയൊക്കെ ഞങ്ങള്‍ മാറ്റിക്കൊള്ളാം.’ എന്നാണു പ്രസ്തുത ശ്ലോകത്തിന്റെ സാരം.
ഗോപകുമാരന്മാര്ക്കു ശ്രീകൃഷ്ണന്റെ നേരെ ഉണ്ടായ പ്രേമവും, അദ്ദേഹത്തെ സഹായിക്കണമെന്നുള്ള അഭിലാഷവും നിഷ്കളങ്കമായ സഖ്യഭക്തിയുടെ ലക്ഷണമാണ്. ശ്രീദാമാവിന് ഗോവര്‍ദ്ധനം ചുമക്കാന്‍ അല്പംപോലും കഴിവുകാണുകയില്ല. മൂന്നുലോകവും ഉള്ളില്അടക്കിവച്ച് മായാഗോപാലവേഷമെടുത്ത് ഭക്തന്മാരെ മോഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഉണ്ണികൃഷ്ണനു ഗോവര്ദ്ദനപര്വ്വതം ഏഴുദിവസം എടുത്തുപിടിച്ചതുകൊണ്ട് ഒരുവിധത്തിലും ക്ലേശമുണ്ടാകാന് ഇടയില്ല. എന്നിട്ടും സൗഹൃദാധിക്യം നിമിത്തം ആ ഗോപകുമാരന്മാര് ശ്രീകൃഷ്ണനെ സഹായിക്കാന്‍ അഭിലഷിച്ചത് അവരുടെ സഖ്യാസക്തിക്ക് മതിയായ തെളിവാകുന്നു.
അതുപോലെ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിച്ച ഭഗവാനോട് നമുക്കുണ്ടാകേണ്ട ഭക്തിയുടെ ചിഹ്നം ആ ഭഗവാന് ഉപദേശിച്ചിട്ടുള്ള ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനും പരിശ്രമിക്കുകയാണ്. ഭഗവാന്റെ സുഹൃത്തുക്കളെല്ലാം ആനിലയില്‍ വര്ത്തിച്ചിട്ടുള്ളവരാണ്. സുപ്രസിദ്ധ ശൈവസമയാചാര്യന്മാരില്പ്പെട്ട ശ്രീ സുന്ദരമൂര്‍ത്തി സഖ്യഭക്തിമാര്ഗത്തില്കൂടി ഈശ്വരസായൂജ്യം അടഞ്ഞ ഒരു മഹാപുരുഷനായിരുന്നു.
അദ്ദേഹം പരമശിവനെ ഒരു സുഹൃത്തിന്റെ നിലയിലാണ് ദര്‍ശിച്ചത്. ശ്രീ സുന്ദരമൂര്‍ത്തിയും അദ്ദേഹത്തിന്റെ ഭാര്യയും തമ്മില്‍ കൂടെക്കൂടെ ഉണ്ടാകാറുള്ള കലഹം പരിഹരിച്ചുകൊടുക്കുന്നതിനുപോലും പരമശിവനോടു പ്രാര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു മനസ്സിലാക്കാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: