ഏതു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും കന്നിമൂലയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഉപദേവനായ ഗണപതി മൂലധാരചക്രത്തിന്റെ അധിദേവതയും പരമശിവമേളനത്തിന് തയ്യാറായി കുതിച്ചുയരാന്‍ നില്ക്കുന്ന കുണ്ഡലിന്യഗ്നിയുടെ സ്വരൂപവുമാണെന്ന് നാം കണ്ടുവല്ലോ. ആയതുകൊണ്ടാകണം തനി വൈഷ്ണവമായ പാഞ്ചരാത്രക സിദ്ധാന്തത്തെമാത്രം അനുവര്ത്തിക്കുന്നവര്പോലും ഗണപതിയെ വിഷ്വക്സേനന് എന്നരൂപത്തില്‍ ഉപാസിക്കുന്നത്.
ഇടതുകൈ വലതുചെവിയിലും വലതുകൈ ഇടതുചെവിയിലും പിടിച്ച് രണ്ടുകാലുകളും അവയുടെ സ്ഥാനം മാറ്റിനിന്നുകൊണ്ട് രണ്ടു കൈമുട്ടുകളെയും തറയില്‍ നന്നായി മുട്ടിയ്ക്കുന്ന സമ്പ്രദായമാണല്ലോ ഏത്തമിടല്‍. രണ്ടു കൈകളും കാലുകളും സൂക്ഷ്മശരീരത്തില്‍ സുഷുമ്നാഡിയെ വേഷ്ടനം ചെയ്തുനില്ക്കുന്ന ഇഡാപിംഗളാനാഡികളുടെ ചിത്രമാണ് നമുക്ക് കാണിച്ചുതരുന്നത്.
മൂലാധാര പദ്മസ്ഥാനമായ താഴെത്തെ പടിയില്‍ സാധനയാകുന്ന മുകളില്‍നിന്നുള്ള ശക്തിപാതത്തെയാണ് ഈ അനുഷ്ഠാനംകൊണ്ടു നാം അനുധാവനം ചെയ്യുന്നത്. ഗണപതിഹോമം, ഗണപതി നിവേദ്യം, ഗണപതിക്ക് വിളക്ക് മുതലായ എല്ലാ ഗണപതി ആരാധനയും ആത്മീയസാധനയുടെ ആദ്യപ്രക്രിയ അഥവാ മൂലാധാരസ്ഥമായ ആത്മശക്തിയെ ഉണര്‍ത്തുവാനുള്ള സാധനയുടെ അനിവാര്യവും പ്രഥമവുമായ കാല്വെയ്പാകുന്നു.
കൂടാതെ ശബ്ദം തന്മാത്രയെ അനുഭവിച്ചറിയാനുള്ള ഇന്ദ്രിയമായ ചെവികളില്‍ പിടിച്ചു, പൃത്ഥ്വീഭൂതമായ ഭൂമിയില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഈ പ്രക്രിയയിലൂടെ ശബ്ദതന്മാത്രയുടെ ഭൂതമായ ആകാശം മുതല്‍ ഭൂമി തത്ത്വംവരെ വ്യാപ്തമായ പാര്ത്ഥിവസ്വരൂപത്തോടുകൂടിയ ഈശ്വരചൈതന്യമായ ഗണപതിയെ ആരാധിക്കുന്നു എന്ന സങ്കല്പവും ഇവിടെ യുക്തിസഹമാണ്.
ഏത്തമിടുന്നത് ചുരുങ്ങിയത് 12 പ്രാവശ്യം വേണമെന്നു പറയുന്നു. ഈ പന്ത്രണ്ടു എന്ന സംഖ്യ ദ്വാദശാന്തപദ്മസ്ഥമായ ശിവപദത്തെ സൂചിപ്പിക്കുന്നു. ശിവപദപ്രാപ്തിയ്ക്കുള്ള ഉപാസനയുടെ പരിവര്ത്തിതരൂപംതന്നെ ഏത്തമിടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: