കോഴിക്കോട്:വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍പാതയില്‍ ഇലക്ട്രിക് എഞ്ചിന് ട്രയല്‍ റണ്‍ നടത്തി. ഇന്നലെ രാവിലെയാണ് ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ഇലക്ട്രിക് എഞ്ചിന് പരീക്ഷണാര്‍ത്ഥം ഓടിയത്.
രാവിലെ ഒമ്പതരയോടെ ഷൊര്‍ണ്ണൂരില്‍ നിന്നും യാത്ര തുടങ്ങി 11.05 ഓടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേര്‍ന്ന ടവര്‍ വാഗണോട് കൂടിയ എഞ്ചിന് എം.കെ. രാഘവന് എംപി, എഡിആര്‍ എം.മോഹന്‍ എ മേനോന്, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ എസ്. ജയകൃഷ്ണന്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി.സി. ജോണ്സണ്, ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സജി എബ്രഹാം, അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ എ. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ട്രയല്‍ റണ്‍ വിജയകരമായതോടെ ഷൊര്‍ണ്ണൂര്‍ – കോഴിക്കോട് പാതയിലൂടെയുള്ള ഇലക്ട്രിക് ട്രെയിന്‍ സര്‍വ്വീസാണ് യാഥാര്‍ത്ഥ്യമാകുന്നത്. അടുത്ത് തന്നെ റെയില്‍വെ സുരക്ഷ കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ട്രെയിനുകളുടെ ഓട്ടം നടത്തുന്ന തിയ്യതി തീരുമാനിക്കും. ഏപ്രില്‍ അവസാനത്തോടെ ഈ പാതയിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് ഷൊര്‍ണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ ഒരു ഇലക്ട്രിക് എഞ്ചിന് ഓടിയെത്തിയത്. ലോക്കോപൈലറ്റ് പി. വിജയകുമാറും, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആര്.കെ. മീണയും ചേര്‍ന്ന് 22764 നമ്പര്‍ ഡബ്ല്യു എപി 4 ഇലക്ട്രിക് എഞ്ചിന് 86 കിലോമീറ്ററോളം ദൂരം ഓടിച്ച് കോഴിക്കോട്ടെത്തിക്കുകയായിരുന്നു.
മധുരം വിതരണം ചെയ്ത് ഇലക്ട്രിക് എഞ്ചിന്റെ വരവ് റെയില്‍വെ അധികൃതര്‍ ആഘോഷമാക്കി. ഈ മാസത്തോടെ മംഗലാപുരം വരെയുള്ള റെയില്‍പാത വൈദ്യുതീകരണമായിരുന്നു നേരത്തെ വിഭാവനം ചെയ്തിരുന്നതെങ്കിലും കോഴിക്കോട് വരെയുള്ള റെയില്‍പാതയിലാണ് വൈദ്യുതീകരണം പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: