ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിന്റെ ടൂറിസം വെബ്സൈറ്റിന് ഇപ്പോള്‍ മികച്ച ഉള്ളടക്കത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ വെബ്രത്നപുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്കാരമാണ് കേരളം നേടിയെടുത്തത്. ന്യൂദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രിയാണ് പുരസ്കാരം നല്‍കിയത്. കേരളം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ ഒന്നായത് കേരളം സന്ദര്‍ശിക്കുന്ന സ്വദേശ-വിദേശ വിനോദസഞ്ചാരികളുടെ എണ്ണവും വിനോദസഞ്ചാരത്തില്‍നിന്ന് ലഭിക്കുന്ന ആദായവുംകൊണ്ടാണ്.
കേരളത്തില്‍ വിവിധതരം ടൂറിസമാണ് വികസിക്കുന്നത്. സ്ഥലസന്ദര്‍ശനം, ആയുര്‍വേദ ടൂറിസം, മെഡിക്കല്‍ ടൂറിസം, റൂറല്‍ ടൂറിസം മുതലായവയാണ് ടൂറിസ്റ്റു സന്ദര്‍ശന അജണ്ടയിലുള്ള സ്ഥലങ്ങള്‍. നേരത്തെ 51 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രം വന്നിരുന്ന കേരളത്തില്‍ 2011 ല്‍ 121 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. കേരള ടൂറിസത്തിന് പുരസ്കാരങ്ങള്‍ പുതുമയല്ല. ബെസ്റ്റ് ടൂറിസം സ്റ്റേറ്റ് അവാര്‍ഡ്, ബെസ്റ്റ് ഇക്കോ ഫ്രണ്ട്ലി ഓര്ഗനൈസേഷന് അവാര്‍ഡ് മുതലായവയ്ക്കുപുറമെ നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ കേരളത്തെ ലോകത്തിലെ തന്നെ 12 സ്വര്‍ഗ്ഗങ്ങളില്‍ ഒന്ന് എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. നല്ല വെബ് സൈറ്റിനുള്ള പുരസ്കാരം ഇതിനുമുന്‍പും കേരളത്തിന് ലഭിച്ചിട്ടുണ്ട്.
വിനോദസഞ്ചാര വികസനംമൂലം തൊഴില്‍ ലഭ്യതയും വര്‍ധിക്കുന്നു. 12 ലക്ഷം ഈ രംഗത്ത് മുടക്കിയാല്‍ അതുല്പ്പാദിപ്പിക്കുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ്. 2030- ഓടെ ഇത് 12.9 ശതമാനം വര്‍ധിച്ച് 389 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രവചനമുണ്ട്. ടൂറിസം ചൈനയുടെ ജിഡിപിയുടെ 8.6 ശതമാനമാണെങ്കില്‍ ഇന്ത്യയുടേത് 4.5 ശതമാനമാണ്. ഇത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ 28.5 ശതമാനമാണ്.
കേരളത്തിന്റെ ആകര്‍ഷണീയത അത് സഹ്യാദ്രിയ്ക്കും അറബിക്കടലിനുമിടയില്‍ അതീവ പ്രകൃതിരമണീയമായ സംസ്ഥാനമാണെന്നതാണ്. പ്രകൃതിയുടെ വരദാനമായി ലഭിച്ച സ്വര്ഗങ്ങളില് ഏറ്റവും മഹനീയം. ഇപ്പോള്‍ കേരള ടൂറിസം വെബ്സൈറ്റിന് കിട്ടിയ ഈ അവാര്‍ഡ് ടൂറിസം വകുപ്പിന് കൂടുതല്‍ ഭാവനാപൂര്‍ണമായ വെബ്സൈറ്റുകള്‍ സൃഷ്ടിക്കാനും അതുവഴി കേരള വിനോദ സഞ്ചാര മേഖലാവികസനത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനും വഴിയൊരുക്കും.
കേരളത്തില്‍ നല്ലൊരു ശതമാനം വിനോദസഞ്ചാരികള്‍ കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദ ചികിത്സ തേടിയും എത്തുന്നുണ്ട്. അവര്‍ അടുത്ത കൊല്ലത്തേയ്ക്കുള്ള ചികിത്സാ സമയം നേരത്തെ ബുക്ക് ചെയ്യുന്നുമുണ്ട്. ഇതുമൂലം പ്രസിദ്ധ ചികിത്സാ കേന്ദ്രങ്ങളായ നാഗാര്‍ജുന, ഒല്ലൂരിലെ ആയുര്‍വേദ കേന്ദ്രം മുതലായവ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ലഭ്യമല്ലാത്ത അവസ്ഥ പോലുമുണ്ട്.
അലോപ്പതി ടൂറിസവും ഇവിടെ വികസിക്കുന്നുണ്ട്. അതിനുള്ള കാരണം ഇവിടുത്തെ ചികിത്സ ഗുണമേന്മയില് വളരെ മെച്ചപ്പെട്ടതായതാണ്. ആശുപത്രികളില്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണനയും ഇതിന് കാരണമാണ്. കേരള ജനതയുടെ സാക്ഷരതയും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും വിദേശികളുടെ കേരളത്തിലെ താമസവും ചികിത്സയും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ഇപ്പോള്‍ ബേക്കല്‍ ടൂറിസം പദ്ധതിയും ടൂറിസം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത് ടൂറിസം വികസനത്തിനുപകരിക്കും.
ബേക്കലിലേക്കുള്ള എയര്‍ സ്ട്രിപ്പ് പദ്ധതിയ്ക്ക് 60 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള സര്‍വേയ്ക്ക് 20 കോടിയും. പക്ഷെ കേരളത്തില്‍ സര്വസാധാരണമായപോലെ ഈ സര്വേയനുസരിച്ചും കാര്യങ്ങള്‍ നടക്കുന്നില്ല. ബേക്കല്‍ ടൂറിസം എയര്‍ മാപ്പില്‍ സ്ഥാനംനേടിയാല്‍ അത് ബേക്കലിന്റെ പുനര്‍ജന്മമായിരിക്കും. ഭാരതത്തിലും കേരളത്തിലും ടൂറിസം വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ച തത്സമയ വിസ സൗകര്യം അത്യധികം പ്രചോദനകരവും പ്രയോജനകരവുമാകും. ഇതിനുമുന്‍പ് കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഒന്നും പരിഗണിക്കാതെപോയ ഈ നൂതനാശയം ഭാരതത്തിന്റെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കും എന്നുമാത്രമല്ല, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുകയും ചെയ്യും എന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: