ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ സൗജന്യ ജീവിതശൈലിരോഗ ചികിത്സാ പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ ആശുപത്രികള്‍വഴി നടപ്പാക്കുന്ന സൗജന്യ പദ്ധതി ഒടുവില്‍ സ്വകാര്യ മേഖലയ്ക്ക് നേട്ടമായി മാറി. മരുന്നും പരിശോധനാ സംവിധാനങ്ങളുമില്ലാതെയാണ് നിര്‍ധന രോഗികള്‍ക്ക് ഏറെ ഗുണകരമായിരുന്ന പദ്ധതി പ്രതിസന്ധിയിലാക്കിയത്.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള മരുന്നുവിതരണമാണ് താറുമാറായത്. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, കൊളസ്ട്രോളിനുള്ള അസ്റ്റോര്വ സ്റ്റാറ്റിന്, ഡില് സം-30, എന്നിവയുടെ വിതരണം നിലച്ചിട്ട് മാസങ്ങളായി. രക്തസമ്മര്‍ദ്ദം പരിശോധിക്കുന്ന സ്പിഗ്മോ മാനോമീറ്റര് കൂട്ടത്തോടെ തകരാറിലായതിലും ദുരൂഹതയുണ്ട്.
പ്രമേഹം പരിശോധിക്കാനുപയോഗിക്കുന്ന സ്ട്രിപ് ലഭ്യമല്ലാത്തതും പരിശോധനകള്‍ മുടങ്ങാന്‍ കാരണമായി. സ്വകാര്യ ലാബുകാരെ സഹായിക്കാനുള്ള ആസൂത്രിത നിക്കമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. പദ്ധതിയെ തകര്‍ക്കാന്‍ സ്വകാര്യ ലോബികള്‍ തുടക്കം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രത്യേക ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ ലഭ്യമായതോടെ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികംപേര്‍ ജീവിത ശൈലി രോഗത്തിന് മരുന്നുകഴിക്കാന്‍ തുടങ്ങിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
സൗജന്യ പരിശോധനയും മരുന്നു വിതരണവും നിലച്ചതോടെ പുറത്തുനിന്ന് മരുന്നുവാങ്ങാന്‍ രോഗികള്‍ നിര്‍ബന്ധിതരായി. ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കാന്‍ തുടങ്ങിയാല്‍ സാധാരണ ഗതിയില്‍ നിര്‍ത്താനാകില്ല. ഇവര്‍ പുറത്തുനിന്നും മരുന്നുവാങ്ങാന്‍ നിര്‍ബന്ധിതരായതോടെ സ്വകാര്യ മരുന്നുകമ്പനികള്‍ക്ക് കൊയ്ത്തുകാലമാണ്. മരുന്ന് ലഭ്യമാക്കാത്തത് സ്വകാര്യ മരുന്നു നിര്‍മാണ കമ്പനികളുമായുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്. അതിനിടെ പ്രശ്നത്തിന്റെ ഉത്തരവാദിത്വം പതിവു പോലെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ആരോപിച്ച് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിപണിയില്‍ മരുന്നിന് സ്വകാര്യ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് സൗജന്യ ജീവിതശൈലി രോഗ ചികിത്സ പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ട് ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കെല്ലാം വില ഏപ്രില്‍ മുതല്‍ കുത്തനെ കൂട്ടാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: