കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇക്കുറി മലയാറ്റൂര്‍ അടിവാരത്തും കുരിശുമുടിയിലും സജ്ജമാക്കിയിട്ടുള്ളത്. അടിവാരത്ത് വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രാത്രിയില്‍ മല കയറുന്നവര്‍ക്കായി താഴത്തെ പള്ളി മുതല്‍ കുരിശുമുടി വരെ ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
24 മണിക്കൂറും പോലീസ്, മെഡിക്കല്‍, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളുടെയും വോളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാണ്. നേരത്തെ അറിയിച്ച് എത്തുന്ന തീര്‍ഥാടകര്‍ക്കു താമസത്തിനു താഴത്തെ പള്ളിക്കു സമീപത്തെ പില്ഗ്രിംസ് സെന്ററില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. താഴത്തെ പള്ളിമുതല്‍ കുരിശുമുടി വരെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുരിശുമുടിയിലും താഴത്തെ പള്ളിയിലും കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും തുടര്‍ച്ചയായി സൗകര്യമുണ്ടാകും. വിശുദ്ധവാരാചരണത്തിന്റെ തിരുക്കര്‍മങ്ങള്‍ താഴത്തെ പള്ളിയിലും കുരിശുമുടിയിലും ഉണ്ടാകും.
കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്, സെന്റ് തോമസ് പള്ളി വികാരി ഡോ. ജോണ്‍ തേയ്ക്കാനത്ത്, അതിരൂപത പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത്, ഡോ. പോള്‍ തേലക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മലയാറ്റൂര്‍ പള്ളി കൈക്കാരന്മാരായ ബിജു ചിറയത്ത്, വര്‍ഗീസ് മേനാച്ചേരി, ചാക്കോച്ചന് മാടവന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: