ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റം നേടാന്‍ കേരളാ ഹൗസ് ജീവനക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് തെളിഞ്ഞിട്ടും നടപടിയില്ല. പോലീസ് കേസ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട കേസായിരുന്നിട്ടും എന്‍ജിഒ അസോസിയേഷന് നേതാക്കളായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് റസിഡന്‍സ് കമ്മീഷണര്‍.
എന്‍.വസുമോഹന്പിള്ള, ആര് ശശിധരന്, ബിജുകുമാര്‍ തുടങ്ങിയ ജീവനക്കാരാണ് പ്രമോഷന് ലഭിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതെന്ന് തെളിഞ്ഞിരിക്കുന്നത്. മൂവരും സമര്‍പ്പിച്ച ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ റോള്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചതാണ് ഇവരുടെ സര്‍ട്ടിഫിക്കറ്റുകളെന്നും എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറാണ് ദല്‍ഹി റസിഡന്‍സ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത്. സരണ്‍ രാജ് സി.എം എന്ന വിദ്യാര്‍ത്ഥിക്ക് നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ വ്യാജപതിപ്പാണ് ഇവര്‍ ഉണ്ടാക്കിയത്.
മാര്‍ച്ച് 11നാണ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം മൂന്നു ജീവനക്കാര്‍ക്കുമെതിരായ നടപടികള്‍ മരവിപ്പിച്ചിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ വസുമോഹന്പിള്ള കോണ്‍ഗ്രസിന്റെ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന് ദല്‍ഹി ഘടകം പ്രസിഡന്റും ആര്.ശശിധരന് യൂണിറ്റ് സെക്രട്ടറിയുമാണ്. ഇതാണ് ഇവര്‍ക്കെതിരായ നടപടികള്‍ പൂഴ്ത്തിവെയ്ക്കാന്‍ കാരണം. എന്നാല്‍ യൂണിയന് നേതാക്കള്‍ കൂടിയായ ജീവനക്കാര്‍ ജോലിയില്‍ തുടരുന്നത് കേസ്ഫയല്‍ തന്നെ ഇല്ലാതാകാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
റൂം അറ്റന്റര്‍, സ്വീപ്പര്‍ തസ്തികകളില്‍ കേരളാ ഹൗസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കു കയറിയ മൂന്നുപേരും സ്ഥാനക്കയറ്റത്തിനായി മതിയായ യോഗ്യത സ്ഥാപിക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിച്ചെങ്കിലും ഇവര്‍ കോഴ്സ് ചെയ്ത കാലയളവില്‍ അവധിയെടുക്കാതെ ജോലിചെയ്യുകയും ചെയ്തു. വ്യാജരേഖകള്‍ പ്രകാരം അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് വസുമോഹന്പിള്ളയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ആര്.ശശിധരന് സ്റ്റോര്‍ അസിസ്റ്റന്റ് എന്ന തസ്തികയിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു.
കേരളാഹൗസിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ മാര്‍ച്ച് 18ന് ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഹൗസിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: