സന: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമാക്രമണം രണ്ടാം ദിവസവും തുടരുന്നു. ആക്രമണം രൂക്ഷമായതോടെ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചു.
വെള്ളിയാഴ്ച രാവിലെ അദ്ദേഹം സൗദി തലസ്ഥാനമായ റിയാദില്‍ എത്തി. അദ്ദേഹത്തെ പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് സ്വീകരിച്ചു. അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച അദ്ദേഹം ഈജിപ്തിലേക്ക് പോകുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് യെമനിലെ ഷിയ ഹൂദി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി യുദ്ധവിമാനങ്ങള്‍ യമന്‍ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഏദന്‍ സമീപത്തെ വ്യോമത്താവളത്തിലും വിമതര്‍ക്കെതിരെ ആക്രമണം നടത്തി. വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പടെ ഏകദേശം 25 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതില്‍ ആറ് പേര് കുട്ടികളാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.
സൗദി ഭരണകൂടത്തിന്റെ വികാരം മനസ്സിലാക്കുന്നതായും അവരുടെ ശ്രമത്തിന് പിന്തുണ നല്‍കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ജെഫ് റാത്കെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: