സിഡ്നി: ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി പുറത്തുപോയ ടീം ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ വിമര്‍ശനവും പരിഹാസവും. ക്യാപ്റ്റന്‍ ധോണിക്കും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കുമെതിരെയാണ് ഓസീസ് മാധ്യമങ്ങളുടെ കസര്‍ത്ത്.
നിര്‍ണായക കളിയില്‍ ഇരുവര്‍ക്കും ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാനായതുമില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 329 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള് ധോണിയോ കോഹ്ലിയോ മികച്ച കളി കാഴ്ചവയ്ക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍, അത്തരമൊരു കളി കാഴ്ചവയ്ക്കാന്‍ ഇരുവര്ക്കുമായില്ലെന്ന് ഡെയ്ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ധോണി റണ്ണൗട്ടായ രീതിയെ വിമര്‍ശിച്ച മാധ്യമങ്ങള്‍ വിരാട് കോലി മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇതെന്നും പരിഹസിച്ചു.
ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് നേരിയ വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് പോലൊരു പ്രധാന മത്സരത്തില്‍ ഒരിക്കലും ഒരു നായകന് പറ്റാന്‍ പാടില്ലാത്ത പിഴവാണ് ധോണിക്ക് പറ്റിയത്. ധോണിയെ പുറത്താക്കിയ മാക്സ്വെല്ലിന്റെ ത്രോ വളരെ മികച്ചതായിരുന്നെങ്കിലും ക്രീസിലെത്താനായി ഒന്നു ഡൈവ് ചെയ്യാന്‍ പോലും ധോണി തയാറായില്ലെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. അതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയും അസ്മതിച്ചത്, പത്രം എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: