മെല്‍ബണ്‍: ഒന്നരമാസം നീണ്ട ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കൊടിയിറക്കം. നാളെ നടക്കുന്ന ന്യൂസിലാന്‍ഡ്-ഓസ്ട്രേലിയ ഫൈനലോടെ പതിനൊന്നാമത് ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴും. ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടര്‍, സെമിഫൈനല്‍ എന്നിവയിലുമായി 48 കളികളാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി അരങ്ങേറിയത്.
നാളെ കാത്തിരിപ്പുകള്‍ക്ക് വിരാമമാകും. ആരായിരിക്കും പുതിയ ലോക ചാമ്പ്യന്മാര്. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് കിരീടം നേടുമോ? അതോ 2007നുശേഷം ഓസ്ട്രേലിയ വീണ്ടും ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരാകുമോ. എന്തായാലും ഇതിനായി ഇനി ഒരു ദിവസത്തെ മാത്രം ഇടവേളയാണുള്ളത്. നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഉജ്ജ്വലമായ ഫൈനല്‍ പോരാട്ടത്തിലൂടെ ഇതിനുള്ള ഉത്തരം കിട്ടും.
ഓസ്ട്രേലിയ ഇന്ത്യയെയും ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെയും തകര്‍ത്താണ് ലോകകപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ചത്. മാത്രമല്ല ആറ് ലോകകപ്പുകള്‍ക്ക് ശേഷമാണ് ഏഷ്യന്‍ പ്രതിനിധികളില്ലാത്ത ഫൈനലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
1992 മുതല്‍ 2011 വരെ എല്ലാ ലോകകപ്പിന്റെയും ഫൈനലില്‍ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ ടീമുകളിലൊന്ന് ഇടംപിടിച്ചിരുന്നു. കഴിഞ്ഞ 2011-ല്‍ ഇന്ത്യയും ശ്രീലങ്കയുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നത്. 1987ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന റിലയന്‍സ് ലോകകപ്പിലാണ് അവസാനമായി ഏഷ്യന്‍ രാജ്യങ്ങളില്ലാത്ത ഫൈനല്‍ നടന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടിയതില്‍ ഓസ്ട്രേലിയക്കായിരുന്നു കിരീടം.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാം തവണയാണ് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കുന്നത്. മുന്‍പ് കളിച്ച ആറ് ൈഫനലുകളില് നാല് തവണ കിരീടംചൂടിയ അവര്‍ രണ്ട് തവണ റണ്ണേഴ്സുമായി. 2007-ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിലാണ് കംഗാരുക്കള്‍ അവസാനമായി കിരീടം ചൂടിയത്.
2011ലെ ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടറില്‍ വീഴുകയും ചെയ്തു. അതേസമയം ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാം തവണ സെമിയില്‍ കളിച്ച ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. മുന്‍പ് ആറ് തവണയും സെമിയില്‍ അവര്‍ പുറത്തായിരുന്നു.
തുല്യശക്തികളുടെ പോരാട്ടമായിരിക്കും നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ അരങ്ങേറുക. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയ ഒരുപടി മുന്നില്‍ നില്‍ക്കുമെങ്കിലും ന്യൂസിലാന്‍ഡിനെ എഴുതിതള്ളാന്‍ പറ്റില്ല. പൊരുതാനുള്ള അവരുടെ ചങ്കൂറ്റം അപാരമാണ്. പ്രത്യേകിച്ചും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല.
മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ട് ബൗളര്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലായും ഫൈനല്‍ മാറും. എട്ട് കളികളില്‍ നിന്ന് 321 റണ്‍സ് വഴങ്ങി 21 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും 7 കളികളില്‍ നിന്ന് 20 വിക്കറ്റ് പിഴുത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഫൈനല്‍.കഴിഞ്ഞ ദിവസം മെല്‍ബണിലെത്തിയ ന്യൂസിലാന്‍ഡ് ടീം ഇന്നതെ മൈതാനത്ത് പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: