കോട്ടയം: കേരളാ കോണ്‍ഗ്രസ്സില്‍നിന്നും പുറത്താക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ വെല്ലുവിളിക്കുന്ന വൈസ് ചെയര്മാന് പി.സി. ജോര്‍ജ്ജിന്റെ ബലം തന്നെ അനുകൂലിക്കുന്ന 36ഓളം ചെറുസംഘടനകള്‍. ഡിഎച്ച്ആര്‍എം തുടങ്ങി 36ഓളം സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡെമോക്രാറ്റിക് ഫ്രണ്ടാണ് ജോര്‍ജ്ജിന്റെ പിന്‍ബലം.
കേരളാ കോണ്‍ഗ്രസ് (എം)ല്‍നിന്നും പുറത്താക്കിയാല്‍ തന്റെ പഴയ ലാവണമായ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം ഇവരുടെ പിന്തുണയും ലഭിക്കുമെന്ന് ജോര്‍ജ്ജ് കണക്ക് കുട്ടുന്നു. കേരളാ കോണ്‍ഗ്രസ് (എം)ല്‍ നിന്നും തന്റെ പഴയ കൂട്ടാളികളോടൊപ്പം ജോസഫ് വിഭാഗത്തിലെയും മാണി ഗ്രൂപ്പിലെയും അസംതൃപ്തരേയും ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നുണ്ട്.
അവര്‍ക്ക് പുറമേയാണ് ഡിഎച്ച്ആര്‍എം, പോലുള്ള സംഘടനകളുടെ പിന്‍ബലവും ജോര്‍ജ്ജിന് കരുത്തുപകരുന്നത്. സംസ്ഥാനത്തൊട്ടാകെ ഡിഎച്ച്ആര്‍എമ്മിന് പ്രവര്‍ത്തകരുണ്ട്. മലബാര്‍ മേഖലയില്‍ ഡിഎസ്എസ് എന്ന സംഘടനയും ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധസംഘടനയില് പങ്കാളിയാണ്. വയനാട്, ഇടുക്കി മേഖലകളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാടെടുത്ത ജോര്‍ജ്ജിന് കത്തോലിക്കാ സഭയുടെ പിന്‍ബലവുമുണ്ട്.ഇതെല്ലാമാണ് കെ.എം. മാണിയെ വെല്ലുവിളിക്കാന്‍ പി.സി. ജോര്‍ജ്ജിന് ശക്തിപകരുന്നതെന്നാണ് സൂചന.
ഇതേസമയം വയനാട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റിയുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുവിധംമുള്ള ജോര്‍ജ്ജിന്റെ ഇടപെടലുകളും ജോര്‍ജ്ജിനോട് സഹകരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനവും ഇന്റലിജന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തി ജോര്‍ജ്ജിനെ സമ്മര്‍ദ്ദത്തിലാക്കാനും ശ്രമം നടക്കുന്നതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: