തിരുവനന്തപുരം: പെട്രോള്‍ ,ഡീസല്‍ വിലയില്‍ അധിക നികുതി വഴി ലഭിക്കുന്ന വരുമാനത്തില്‍നിന്നും തീരദേശത്തെ ഭവനരഹിതര്‍ക്ക് 3000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്കായി മണ്ണെണ്ണ സൗജന്യമായി വിതരണം ചെയ്യാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രിയില്‍നിന്ന് അനുകൂല നിലപാട് ലഭിച്ചു. ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ജീവനോപാധി ധനസഹായ വിതരണവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുക. ഇതിന്റെ ഭാഗമായി ഒരു ഫഌറ്റിന് ആറര ലക്ഷം രൂപ നിരക്കില്‍ 48 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഫഌറ്റ് നിര്‍മ്മിച്ചു നല്‍കുന്നതിന് 300 കോടി രൂപ അനുവദിക്കണമെന്ന് പതിനാലാം ധനകാര്യകമ്മീഷനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. രണ്ടുസെന്റ് ഭൂമിയുള്ള 9173 വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്മ്മിച്ചുനല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം നല്കുന്ന മുറയ്ക്ക് ഫ്ഌറ്റ് നിര്‍മ്മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി നല്കുന്ന ജീവനോപാധി ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പുതുക്കുറിച്ചി, പൂന്തുറ മത്സ്യഗ്രാമങ്ങളിലെ തെരഞ്ഞെടുക്കെപ്പട്ട 27 ഗുണഭോക്താക്കള്‍ക്ക് 36,000 രൂപ വീതമാണ് ധനസഹായം നല്‍കിയത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ജീവനോപാധി വിതരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ 1940 മത്സ്യത്തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മത്സ്യവിപണനത്തിലെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള ‘ഫ്രെഷ് ഫിഷ് ടു ഓള്’ പദ്ധതിയുടെ ഭാഗമായി അഞ്ച് ഓട്ടോറിക്ഷകളും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
മത്സ്യഗ്രാമങ്ങളില്നിന്ന് തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നാടന്‍ മത്സ്യബന്ധന യാനവും വലയും വാങ്ങുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളസര്‍ക്കാരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തി 42.45 സെന്റ് ഭൂമിയില്‍ 32 ഫഌറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി,തീരദേശ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.അമ്പാടി, എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ജമീലാ പ്രകാശം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.സുഭാഷ്, തീരദേശവികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ കെ.എം. ലതിക, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: