കോഴിക്കോട്: പണമില്ലാത്തതിനാല്‍ പദ്ധതി ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം. ധനകാര്യ വകുപ്പ് ഇന്നലെ അടിയന്തിരമായാണ് ഈ രഹസ്യ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ബില്ലുകള്‍ പാസ്സാക്കാനുള്ള അന്തിമ നടപടിക്രമങ്ങള്‍ ട്രഷറികള്‍ നിര്‍ത്തിവെച്ചു.
കഴിഞ്ഞ ദിവസം അനുവദിച്ച എട്ട്, ഒമ്പത്, പത്ത് ഗഡു പദ്ധതി വിഹിതത്തില്‍ നിന്ന് തുക നല്‍കേണ്ടതില്ലെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിരാവശ്യമുണ്ടെങ്കില് ധനകാര്യ സെക്രട്ടറിയുടെ അനുമതി തേടണമെന്നും ട്രഷറി തലവന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു പ്രവൃത്തി ദിവസം മാത്രമിരിക്കേയാണ് സര്‍ക്കാരിന്റെ ഈ കടുത്ത നിയന്ത്രണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ പാസ്സാക്കുന്നതില്‍ ഒരു തടസ്സവുമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രസ്താവനയിറക്കിയിരുന്നു. രണ്ടു ദിവസം മുമ്പ്, പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നു ഗഡുവും അനുവദിച്ചുള്ള ഉത്തരവും ഇറക്കിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് പഞ്ചായത്തുകള്‍ പദ്ധതി ഫണ്ട് ലഭ്യമാക്കാന്‍ രാത്രിയിലും ജോലി ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുകയാണ്. എന്നാല്‍ ഇതിനിടയിലാണ് പദ്ധതി ബില്ലുകള്‍ പാസാക്കരുതെന്നുള്ള രഹസ്യ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.
കടുത്ത സാമ്പത്തിക ഞെരുക്കത്തെതുടര്ന്ന് പദ്ധതി വിഹിത വിനിയോഗത്തില്‍ വന്‍ കുറവാണ് ഇത്തവണ. 25 ശതമാനത്തോളം വികസന പദ്ധതികളും സ്പില്‍ ഓവറിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. വികസന ഫണ്ടിനത്തില്‍ ഇതുവരെയായി 68 ശതമാനമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാനായിട്ടുള്ളു.
മാര്‍ച്ച് 31 ഓടെ ഏഴ് ശതമാനം കൂടി ഉയര്‍ന്ന് 75 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. പദ്ധതി വിഹിത വിനിയോഗത്തില്‍ അല്‍പ്പമെങ്കിലും മെച്ചം ഗ്രാമപഞ്ചായത്തുകളാണ്. 1644.15 കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിച്ചിട്ടുണ്ട്.58 ശതമാനമാണിത്.
പദ്ധതികള്‍ ഇത്രയധികം മുടങ്ങുന്നതിന്റെ നാണക്കേട് ഒഴിവാക്കാന്‍ നടപ്പു വര്‍ഷം പദ്ധതി വിഹിത വിനിയോഗ പരിധി സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ് ചെലവഴിക്കാത്ത തുക മുഴുവന്‍ അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: