തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി. ജോര്‍ജിനെ നീക്കണമെന്ന കെ.എം. മാണിയുടെ അന്ത്യശാസനം നടപ്പാക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണമുന്നണിയിലെ തലതൊട്ടപ്പന്മാര്ക്ക് വ്യാഴാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇന്നലെ ദുഃഖ വെള്ളിയും.
യുഡിഎഫിനെയാകെ വെട്ടിലാക്കിയ പി.സി. ജോര്‍ജ്ജും മാണിയും തമ്മിലുള്ള ഉടക്ക് ഒത്തുതീര്‍പ്പാക്കാന്‍ നേരം വെളുക്കും മുമ്പേ നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. രാവിലെ എട്ടരയോടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്ഥാനം ഒഴിയാനുള്ള കത്തുമായി പി.സി. ജോര്‍ജ്ജ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.
ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിറകെയെത്തി നെടു നീളന്‍ ചര്‍ച്ച. ചര്‍ച്ചകള്‍ക്കൊടുവില്‍ ജോര്‍ജ് രാജിക്കത്ത് കീശയില്‍ തന്നെ തിരികി. അരുവിക്കര ഉപതെരഞ്ഞെടുപ്പും രാജ്യസഭാ തെരഞ്ഞെടുപ്പും കഴിയും വരെ മൗനം പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി മാണിയോടും പി.സി. ജോര്‍ജിനോടും അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മാണിയുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് ജോര്‍ജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനം വലിയൊരു സ്ഥാനമായി കരുതുന്നില്ല. അതുപേക്ഷിക്കാന്‍ ഒരു മടിയുമില്ല. താന്‍ പലകാര്യത്തിലും മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചിട്ടാണെന്ന് കരുതരുത്. മാണിക്കൊപ്പം ചേര്‍ന്നത് വലിയ അബദ്ധമായെന്നും ജോര്‍ജ് തുറന്നടിച്ചു.
മാണിയെ പിണക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ല. പക്ഷെ മുഖ്യമന്ത്രിക്ക് പ്രശ്നം അരുവിക്കരയാണ്. ജി. കാര്‍ത്തികേയന്റെ മണ്ഡലത്തില്‍ തോല്‍വി സംഭവിച്ചുകൂട. പി.സി. ജോര്‍ജിനെ പിണക്കിയാല്‍ അരുവിക്കരയിലെ നാടാര്‍ വോട്ട് നഷ്ടമാകും. നാടാര്‍മാരുടെ സംഘടന വിഎസ്ഡിപി ജോര്‍ജിനൊപ്പമാണ്.
എന്നാല്‍ താനിനി മാണിക്കൊപ്പം തുടരില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. തന്റെ പഴയ കക്ഷി (കേരളകോണ്ഗ്രസ്സെക്യൂലര്)യെ പുനഃരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ നില്ക്കാം. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് സമ്മതം മൂളിയിട്ടില്ല. മറ്റ് നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് ഉമ്മന്‍ചാണ്ടി ജോര്‍ജിനോട് ആവശ്യപ്പെട്ടു.
കെ.എം. മാണിയും ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ല. മാണിയുടെ കടുംപിടുത്തം ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മാണി തയ്യാറല്ല. വേണമെങ്കില്‍ രാജി വച്ച് പോകട്ടെ എന്നാണ് നിലപാട്. പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ എംഎല്‍എ സ്ഥാനം പോകുമെന്നു മാത്രമല്ല കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് വര്‍ഷം വരെ മത്സരിക്കാനും ജോര്‍ജ്ജിന് പറ്റില്ല.
ഇതാണ് ജോര്‍ജ്ജിനെയും കുഴച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായി തുടരണമെന്ന നിര്‍ദേശമാണ് യുഡിഎഫ് നേതൃത്വം നല്‍കിയിരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു ഒഴിവാക്കാതെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് മുന്നണി നേതൃത്വം നടത്തുന്നത്. എന്നാല്‍ ഇതിനോട് ഒരുനിലയ്ക്കും സന്ധി ചെയ്യാന്‍ കെ.എം. മാണി ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ജോര്‍ജിന്റെ മുന്നിലുള്ള ഏക വഴി പാര്‍ട്ടിയില്‍ നിന്ന് പുറത്താകുക എന്നതാണ്.
ഇക്കാര്യത്തില്‍ ഇപ്പോള്‍ പന്ത് കെ.എം. മാണിയുടെ കോര്‍ട്ടിലാണ്.
എന്നാല്‍ ജോര്‍ജ്ജിനെ പ്രതീക്ഷിച്ച് സിപിഎം കാത്തു നില്‍ക്കുന്നതാണ് യുഡിഎഫിനെ കുഴയ്ക്കുന്ന മറ്റൊരു ഘടകം. ജോര്‍ജിനെതിരെ കടുത്ത നിലപാടെടുത്താല്‍ അരുവിക്കരയില്‍ അത് പ്രതികൂലമാകും. ജോര്‍ജിനെ കിട്ടിയാല്‍ മറ്റ് ചില ചെറു ഗ്രൂപ്പുകളെയും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്. മാണിക്കെതിരെ ബാര്‍കോഴ കേസ് പിടിമുറുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ ജോസഫ് വിഭാഗവും പാര്‍ട്ടി വിടും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ പരമാവധി തകര്‍ക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. ലീഗുള്പ്പെടെയുള്ളവരെ വശത്താക്കാനാണ് കോടിയേരിയുടെ നേതൃത്വത്തില്‍ നീക്കുപോക്കു നടക്കുന്നത്. എങ്ങനെയും ഭരണം തിരിച്ച് പിടിക്കാനുള്ള തിരക്ക് സിപിഎം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: