തിരുവനന്തപുരം: അനന്തപുരിയെ കാവിക്കടലാക്കി ബിഎംഎസിന്റെ 17-ാം സംസ്ഥാനസമ്മേളനത്തിന് സമുജ്ജ്വല തുടക്കം. ഇതോടനുബന്ധിച്ചു നടന്ന പ്രകടനം ബിഎംഎസിന്റെ തൊഴിലാളി സംഘടനാ രംഗത്തെ മികവ് വിളിച്ചോതുന്നതായി.
ജില്ലയിലെ 17 മേഖലകളില്‍ നിന്നും സംസ്ഥാനകേന്ദ്ര ഫെഡറേഷനുകളില്‍ നിന്നുമുള്ള കാല്‍ലക്ഷത്തില്‍പ്പരം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ കേരളത്തിന്റെ പാരമ്പര്യഅനുഷ്ഠാനകലകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. കേരളത്തിന്റെ തനത് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന് മാറ്റേകി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച പ്രകടനം പുത്തരിക്കണ്ടം മൈതാനിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണ് സമാപിച്ചത്. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
സേവനമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ ലാഭം മാത്രം ആഗ്രഹിച്ചുകൊണ്ട് പിന്മാറാന് പാടില്ലെന്ന് ചന്ദ്രശേഖരന് പറഞ്ഞു. കേരളസര്‍ക്കാര്‍ ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്നും തൊഴില്‍പ്രശ്നങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ചന്ദ്രശേഖരന് കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ എം.പി. ഭാര്ഗവന്, വൈസ്പ്രസിഡന്റ് സത്യലക്ഷ്മി, ട്രഷറര്‍ വി. രാധാകൃഷ്ണന്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. മോഹന്‍ദാസ്, എ.എന്‍. പങ്കജാക്ഷന്, ജി.കെ. അജിത്, അഡ്വ ആശാമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം കാര്‍ത്തികതിരുനാള്‍ തീയറ്ററിലെ പി.ടി. റാവു നഗറില്‍ ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ സി.കെ. സജി നാരായണന് ഉദ്ഘാടനം ചെയ്യും. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: