കോട്ടയം: നാളിതുവരെ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കെ.എം. മാണിയുടെ അറിവോടെയും അനുവാദത്തോടെയുമാണെന്നു ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാണി പറയാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനകള്‍ യുഡിഎഫിനെ ശിഥിലമാക്കിയെങ്കില്‍ അതിനു മാണിയും ഉത്തരവാദിയല്ലേയെന്നും ജോര്‍ജ് ചോദിച്ചു.
പല കാര്യങ്ങളും പറഞ്ഞപ്പോൾ മാണി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. താൻ യുഡിഎഫിനെ ശിഥിമലാക്കാൻ ശ്രമിച്ചെന്നാണ് ഇപ്പോൾ. അതിനർത്ഥം യുഡിഎഫിനെ ശിഥിലമാക്കാൻ മാണി കൂട്ടുനിന്നു എന്നല്ലേയെന്നും ജോർജ് തന്റെ വസതിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
തന്നോടു മാണി കാട്ടിയതു ക്രൂരതയാണെന്നും യുഡിഎഫ് നേതാക്കളെ വിശ്വസിക്കാനുള്ള ധാര്‍മികത മാണി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ ശ്രമം തന്റെ കരൾ പറിച്ചെടുക്കാനാണ്. എന്നാൽ താൻ വിടില്ല. 1977 മുതല്‍ മാണി തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ദു;ഖവെള്ളിയാഴ്ചയ്ക്കു ശേഷം കൂടുതൽ പറയാമെന്നും ജോർജ് പറഞ്ഞു.
പിന്തുണ ആവശ്യപ്പെട്ട് ആരേയും വിളിച്ചിട്ടില്ല. യുഡിഎഫ് നേതാക്കളുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും താന്‍ സംതൃപ്തനും സന്തോഷവാനുമാണെന്നും ജോര്‍ജ് പറഞ്ഞു. അരുവിക്കരയിലെ നിലപാട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷം പറയാമെന്നും വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: