തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. ശാസ്ത്രീയ പരിശോധനയില്‍ നിസാമിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതോടെയാണ് കുറ്റപത്രം വേഗത്തിലാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.
സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കുറ്റപത്രം തയ്യാറാക്കല്‍ അതിന്റെ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ചില രേഖകള്‍കൂടി ലഭിക്കേണ്ടതുകൊണ്ടാണ് വൈകിയത്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉയദഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറായിരിക്കുന്നത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്ത സാംപിളുകള്‍ അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധനയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ആക്രമണ സമയത്ത് നിസാം ഉപയോഗിച്ച കാര്‍, ഷൂസ്, വസ്ത്രം, അടിയ്ക്കാനുപയോഗിച്ച വടി എന്നിവയും പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവയിലുള്ള രക്തം ചന്ദ്രബോസിന്റേതാണെന്ന് തെളിഞ്ഞു.
കാറിന്റെ വേഗതയുടേയും ചന്ദ്രബോസിന്റെ മുറിവുകളുടേയും ശാസ്ത്രീയ താരതമ്യ പഠനവും പൂര്‍ത്തിയായി. ഒമ്പത് ദൃക്സാക്ഷികള്‍ ഉള്‍പ്പടെ എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ സാക്ഷികളായി അവതരിപ്പിക്കുക. ഇതില്‍ നിസാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പടെ പത്തു പേരുടെ മൊഴികള്‍ 164 പ്രകാരം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയതും കേസിന് ഗുണമാകും.
ചന്ദ്രബോസിന്റെ മരണമൊഴി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ട സാഹചര്യം മറികടക്കാനുള്ള വഴിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ആലോചിച്ച് അന്വേഷണ സംഘം തേടും. അടുത്തമാസം പത്തുമുതല്‍ കോടതി അവധിയില്‍ പ്രവേശിക്കുകയാണ്. വിചാരണ നടപടി വൈകാതിരിക്കാന്‍ അവധിക്കാല ബെഞ്ച് കേസ് കേള്‍ക്കുന്നതിനുള്ള അപേക്ഷയും പ്രോസിക്യൂഷന് സമര്‍പ്പിക്കും.
ജനവരി 29നായിരുന്നു സംഭവം. നിസാം താമസിക്കുന്ന ശോഭാസിറ്റി ഫ്ലറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പിരിക്കേല്പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: