പതിവുകള്‍ തെറ്റിക്കാതെ കേരളത്തിന്റെ മാധ്യമലോകം ഗോവധനിരോധന നിയമത്തെ വക്രീകരിക്കുമ്പോള്‍ മനുഷ്യന്റെ സാമാന്യയുക്തിയെ മാത്രമല്ല അവര്‍ ചോദ്യം ചെയ്യുന്നത്, ഭാരതമെന്ന ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക ഭൂമിയുടെ ധാര്‍മികതയെയുമാണ്.
മനുഷ്യരുടെ ജീവിതരീതികളിലും ഭാഷകളിലും ആരാധനകളിലും മാത്രമല്ല ഭാരതത്തിന്റെ വൈവിധ്യം പ്രകടമായിരിക്കുന്നത്. ലോകത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധ്യമല്ലാത്ത കാര്‍ഷികരീതിയിലും ജീവിവര്‍ഗങ്ങളിലും അത് പ്രകടമാണ്. വ്യത്യസ്ത കാലാവസ്ഥകളില്‍ ആയിരക്കണക്കിന് വിത്തുകള്‍ക്ക് വിളഭൂമിയായ സമതലങ്ങളും എണ്ണിയാലൊടുങ്ങാത്ത മത്സ്യസമ്പത്തിന്റെ സമുദ്രതീരങ്ങളും സംരക്ഷിക്കുകയും ജീവിതത്തിന് ആശ്രയിക്കുകയും ചെയ്ത ഒരു ജനതതിയാണ് ഇവിടെയുള്ളത്. ജീവജാലങ്ങള്‍ മനുഷ്യനാല്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഒരു ബോധം അനാദികാലം മുതല്‍ ഭാരതീയ വൈജ്ഞാനിക ലോകം വച്ചുപുലര്‍ത്തി. അതുകൊണ്ടുതന്നെയാണ് ”ഏകം സത് വിപ്രാ: ബഹുധാവദന്തി” പോലെ വൈവിധ്യത്തെ സമന്വയിപ്പിക്കുന്ന ധര്മവാക്യങ്ങള് ഭാരതത്തില്‍ ആവിര്‍ഭവിച്ചതും.
ഇങ്ങനെയുള്ള വിവിധതകളുടെ ജീവിവര്‍ഗങ്ങളില്‍ ഒന്നുമാത്രമായ പശുക്കള്‍ക്ക് ഭാരതീയ ജനത പ്രാധാന്യം കല്പ്പിച്ചതും അവയെ സംരക്ഷിക്കുവാന്‍ തുനിഞ്ഞതും കേവലം വൈദിക പശ്ചാത്തലത്തിന്റെയോ അന്ധമായ ദൈവവിശ്വാസത്തിന്റെയോ അടിസ്ഥാത്തിലല്ല.
പൗരാണിക കാലംമുതല്‍ കാലികള്‍ ഒരു രാജ്യത്തിന്റെ സമ്പത്താണെന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് സാമൂഹിക സമ്പദ്ഘടനയെ സംബന്ധിച്ച വിലയിരുത്തലുകളില്‍ കാലിസമ്പത്തിനെ മാനദണ്ഡമാക്കിയിരുന്നത്. ഇന്ന് വ്യക്തിസമ്പത്ത് ഷെയര്‍ മാര്‍ക്കറ്റിനെ അടിസ്ഥാനമാക്കുമ്പോള്പ്പോലും കാലിസമ്പത്ത് രാജ്യത്തിന്റെ പൊതുസമ്പത്തിന്റെ ഭാഗമായി കണക്കാക്കുന്നതുകൊണ്ടാണ് രാജ്യങ്ങള്‍ വളര്‍ത്തുമൃഗങ്ങളുടെ കാനേഷുമാരി കാലകാലങ്ങളില്‍ നടപ്പാക്കുന്നത്.
നൂറുശതമാനവും കാര്‍ഷികവൃത്തി തൊഴിലാക്കിയിരുന്ന ഒരു ജനതയായിരുന്നു ഭാരതത്തിന്റേത്. ഇന്നും എഴുപത് ശതമാനത്തിലധികം ജനങ്ങള്‍ ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണ്. ആയിരക്കണക്കിന് സസ്യവര്‍ഗങ്ങളെ കൃഷി ചെയ്യുവാന്‍ ഒരു ജനത ആശ്രയിച്ചത് പശുക്കളെയാണ്. നൂറുകണക്കിന് തനത് പശുവര്ഗങ്ങളുണ്ടായിരുന്ന ഇവിടെ ഈ നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന മുപ്പതില്‍താഴെ ഇനങ്ങളാണ് നിലനില്‍ക്കുന്നത്.
ആഗോളസമ്പത്തിനെ വിഴുങ്ങിയ പാശ്ചാത്യലോകവും രാസവള കീടനാശിനി കമ്പനികളും കാലിത്തീറ്റ വിപണിയിലെ ലാഭം ഉന്നംവച്ചു ബഹുരാഷ്ട്ര കമ്പനികളും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ കാലിവളര്‍ത്തല്‍ രീതിയും ഗോ സമ്പത്തും ശുഷ്കിച്ചതെന്ന് സാമാന്യചരിത്രബോധമുള്ളവര്ക്ക് മനസ്സിലാകും. അതിലൂടെ നമുക്ക് നഷ്ടപ്പെട്ടത് ആരോഗ്യപൂര്‍ണമായ സമൂഹവും നേടിയത് ഗുരുതരമായ രോഗാവസ്ഥയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത തലമുറകളേയും ഭോപ്പാലിലെ വിഷക്കമ്പനികളുടെ ഇരകളാക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെയും മാത്രമാണ്.
രാസവളങ്ങളും കീടനാശിനികളും ഇല്ലാതിരുന്നകാലത്ത് പശുവിനെ വളര്‍ത്തിയും പഞ്ചഗവ്യവും അഗ്നിഹോത്രവും ചെയ്ത് മണ്ണില്‍ നൂറുമേനി വിളയിച്ചവന്‍ ഗോമാതാവിനെ സംരക്ഷിക്കുകയും പൂജിക്കുകയും ചെയ്തുവെങ്കില്‍ അതില്‍ എന്താണ് തെറ്റ്?
ഇന്നും കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിലെ ഗ്രാമങ്ങളില്‍ വനത്തില്‍ മേയുകയും തിരികെ വരികയും ചെയ്യുന്ന പരമ്പരാഗത കാലിവളര്‍ത്തല്‍ കാണാം. ഈ രീതി വ്യാപകമായിരുന്നപ്പോള്‍ നമ്മുടെ കാനനങ്ങള്‍ ജൈവവൈവിധ്യ മേഖലകളായി നിലനിന്നിരുന്നു. വനത്തിലൂടെ അലഞ്ഞുതിരിഞ്ഞ കാലികളുടെ ചാണകം വനസസ്യങ്ങളെ പുഷ്ടിപ്പെടുത്തുകയും ആനയടക്കമുള്ള സസ്യഭുക്കുകളുടെ പ്രകൃതിദത്തമായ ഒരു ആഹാരശൃംഖല രൂപപ്പെടുകളും ചെയ്തിരുന്നു. പ്രായാധിക്യം വന്ന കാലികള്‍ മാംസഭൂക്കുകള്ക്ക് ഇരയായിമാറിയതിലൂടെ പ്രകൃതിയുടെ കൃത്യമായ ആഹാരശൃംഖലയുടെ പരിപാലനം നടത്തുവാന്‍ നമ്മുടെ കാലി വളര്‍ത്തല്‍ രീതിക്ക് കഴിഞ്ഞു.
ഈ ഒരു കാലിവളര്‍ത്തല്‍ രീതിയുടെ പൂര്‍ണമായ തകര്‍ച്ചയാണ് ബംഗാളി കടുവകളെ നരഭോജികളാക്കിയതും കേരളത്തിലെ വന്യമൃഗങ്ങള്‍ നരഭോജികളായി മാറിക്കൊണ്ടിരിക്കുന്നതും. വന്യതയുടെ ഈ അക്രമാസക്തിയെ തടയുവാന്‍ വനം വകുപ്പിന്റെ വൈദ്യുതി വേലികള്ക്കാവില്ല എന്ന സത്യം മനസ്സിലാക്കി മനുഷ്യന് നശിപ്പിച്ച ഒരു ആഹാരശൃംഖലയെ പുനഃസൃഷ്ടിക്കുകയാണ് ആവശ്യം. വന്യജീവി സംരക്ഷണ നിയമങ്ങള്‍ എഴുതിപ്പിടിപ്പിച്ച പുസ്തകങ്ങള്ക്കുമീതെ അടയിരുന്ന് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് വാചാടോപങ്ങള്‍ നടത്തുന്നവര്‍ ലോകജനതയെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കാലിമാംസ ഭക്ഷണരീതിയെയാണ് ചെറുക്കേണ്ടത്.
കാലിമാംസത്തിന്റെ കൂടിവരുന്ന ആവശ്യകതമൂലം ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പുല്മേടുകളടക്കമുള്ള പ്രകൃതി മാത്രമല്ല ക്ഷയിക്കുന്നത് സമ്പദ്ഘടന കൂടിയാണ് എന്ന വികസന ദുരന്തത്തിനാണ് പാശ്ചാത്യലോകം സാക്ഷ്യം വഹിക്കുന്നത്. കാലിമാംസം കയറ്റുമതി ചെയ്തിരുന്ന ഈ രാജ്യങ്ങള്‍ മാംസം ഇറക്കുമതി ചെയ്യുന്നവയായി മാറുന്നതും ഭാരതം ഏറ്റവും വലിയ മാംസക്കയറ്റുമതി രാജ്യമായി വളരുന്നതും നാം ഈ ഒരു വീക്ഷണകോണില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
വെച്ചൂര്‍ പശുവടക്കം അനേകം തനതുവര്ഗപ്പശുക്കളുണ്ടായിരുന്ന കേരളത്തില്‍ അവയുടെ പ്രത്യേകതകളും പ്രാധാന്യത്തേയും തിരിച്ചറിയുവാന്‍ നാം വൈകിപ്പോയി. വൈകി വന്ന വിവേകത്തിനിടയിലും കേരളത്തിന്റെ തനത് കാലിവര്‍ഗങ്ങളെ സംരക്ഷിക്കുവാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റ് മൃഗപരിപാലന സംവിധാനങ്ങളുടെയും തീവ്രശ്രമം നടക്കുന്ന ഇവിടെ കേവല രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി മാത്രം ഉത്സാഹത്തോടെ നടത്തപ്പെടുന്ന ”ബീഫ് ഫെസ്റ്റിവല്‍” ശരാശരി മലയാളി എത്തിപ്പെട്ടിരിക്കുന്ന സാമാന്യബോധമില്ലായ്മയ്ക്ക് തെളിവാണ്.
തീന്മേശയുടെ രുചിക്കൂട്ടുകളില്‍ മനുഷ്യമാംസം വരെ പരീക്ഷിച്ച് പാശ്ചാത്യ ആഹാരരീതി നമ്മെ കീഴടക്കിയപ്പോള്‍ അതോടൊപ്പം പെരുകിയ അറവുശാലകള്‍ക്കാണ് നമ്മുടെ നദികളെയും തോടുകളെയും രോഗാണുവാഹകങ്ങളാക്കിയ മാറ്റിയതിന്റെ പ്രധാന ഉത്തരവാദിത്തം. ഈ ഒരു ദുരവസ്ഥക്കെതിരെ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും അറവുശാലകള്‍ക്കെതിരെ ജനകീയ സമരങ്ങള്‍ നടക്കുമ്പോള്‍ കൂടിയാണ് ”ബീഫ് ഫെസ്റ്റിവലു”കള്‍ അരങ്ങുകൊഴുപ്പിക്കുന്നത്.
വിദേശ മോഡല്‍ കാറ്റില്ഫാമിങ്ങിലേക്ക് എത്തിപ്പെട്ട കേരളത്തിലെ കര്‍ഷകര്‍ യഥാര്‍ത്ഥത്തില്‍ അന്തര്‍ദ്ദേശീയവും ദേശീയവുമായ കാലിത്തീറ്റക്കമ്പനികളുടെ ഇരകളാക്കപ്പെടുമ്പോള്‍ ആഗോളവത്കരണത്തെ ചെറുത്തുനില്ക്കുകയും സ്വന്തം നാടിന്റെ ജനിതക സമ്പന്നതകളെ സംരക്ഷിക്കുവാന്‍ ബാധ്യതയുള്ളതുമായ യുവത്വം കഥയറിയാതെ ആട്ടം കാണുകയാണ്.
അടുത്തവര്‍ഷത്തോടെ കേരളത്തിന്റെ കാര്‍ഷികമേഖല ജൈവകൃഷി മേഖലയാക്കും എന്ന് പ്രഖ്യാപിക്കുന്ന ഭരണ ഭരണേതര പ്രസ്ഥാനങ്ങള്‍ കാലിസമ്പത്തിനെ സംരക്ഷിക്കാതെ എങ്ങനെ ജൈവകൃഷി സാധ്യമാകും എന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്.
സനാതന ധര്‍മ്മ ഭാരതത്തിന്റെ ഗോമാതാ സങ്കല്‍പ്പം അബദ്ധവും അന്ധവിശ്വാസവുമാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിക്കേണ്ടവര് പഞ്ചഗവ്യശുദ്ധി ചെയ്ത് ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വൈദികരും പഞ്ചഗവ്യ ചികിത്സ നടത്തുന്ന ആയുര്‍വേദ പാരമ്പര്യത്തിന്റെ വക്താക്കളുമായിരുന്നു.
ഒരു വശത്ത് നല്ല മണ്ണിന്റെ നല്ല പാഠങ്ങളിലൂടെ തീന്‍മുറികളില്‍ ഞാറ്റുവേലയുടെ കുളിര്‍മ വിതറുന്ന ദൃശ്യമാധ്യമങ്ങള്‍ ഇതിനെല്ലാം സാധ്യതകള്‍ നല്കുന്ന പശുവെന്ന പാവം ജീവിയെ കൊന്നുകളയാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വര്‍ഗീയതയുടെ മുള്‍മുനയില്‍ നിര്‍ത്തി റേറ്റിങ്ങ് കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ ഭൂപ്രകൃതി മീനമാസ ചൂടില്‍ അഗ്നിവര്ഷത്തിന്റെ പെരുംകളിയാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു സൊമാലിയ ആകുമോയെന്ന് ഭയക്കേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: