ചെന്നൈ: ഭാരതത്തിന്റെ ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഡിയുടെ വിജയകരമായ വിക്ഷേപണത്തോടെ ഗതിനിര്‍ണ്ണയ രംഗത്ത് നാം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണ്. ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് ഈ പരമ്പരയില്‍ പെട്ട ഉപഗ്രഹങ്ങളുടെ മുഴുവന്‍ പേര്. ഈ പരമ്പരയില്‍ പെട്ട മൂന്ന് ഉപഗ്രഹങ്ങള്‍ നാം നേരത്തെ വിക്ഷേപിച്ചിരുന്നു.
നാലാമത്തെയായ, ഒന്ന് ഡിയാണ് പിഎസ്എല്‍വി 27 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. 1425 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. 59.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിനു ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയില്‍ നില്ക്കുന്ന മനുഷ്യന് എവിടെയാണ് താന്‍ നില്‍ക്കുന്നതെന്ന് കൃത്യമായി അറിയാന്‍ സഹായിക്കുന്ന ഉപഗ്രഹമാണിത്. ഈ പരമ്പരയില്‍ നാല് ഉപഗ്രഹങ്ങളാണ് ആദ്യം വിക്ഷേപിച്ചത്. നാലെണ്ണവും ബഹിരാകാശത്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിയതോടെ വെറും ഒരു റിസീവര്‍ കൈയിലുണ്ടെങ്കില്‍ നാം എവിടെയാണ് നില്‍ക്കുന്നതെന്ന് കണ്ടെത്താം. ഇപ്പോള്‍ ഗതിനിര്‍ണ്ണയത്തിന് നാം അമേരിക്കയെയും മറ്റും ആശ്രയിക്കുകയാണ്. മാര്‍ച്ച് ഒന്‍പതിന് വിക്ഷേപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ടെലിമെട്രി ട്രാന്‍സ്മിറ്ററില്‍ വന്ന ചെറിയ പാകപ്പിഴ കാരണം മാറ്റിവയ്ക്കുകയായിരുന്നു.
മൊത്തം ഏഴ് ഉപഗ്രഹങ്ങളാണ് പരമ്പരയിലുള്ളത്. ഒന്നാമത്തേത് 2013 ജൂലൈയിലും രണ്ടാമത്തേത് 2014 ഏപ്രില്‍ നാലിനും മൂന്നാമത്തേത് 2014 ഒക്ടോബര്‍ പതിനാറിനും വിക്ഷേപിച്ചിരുന്നു. ഇന്നലെ നാലാമത്തേതും. ഇനി മൂന്ന് എണ്ണം കൂടിയുണ്ട്. മൊത്തം 1420 കോടി രൂപയാണ് ഇതിനു വരുന്ന ചെലവ്. എല്ലാം ബഹിരാകാശത്ത് എത്തുന്നതോടെ തെക്കനേഷ്യ മുഴുവന്‍ ഇവയുടെ പരിധിയില്‍ വരും. ഭൂമിയിലും കടലിലുമുള്ള ഗതി നിര്‍ണ്ണയത്തിന് ഇവ ഉപയുക്തമാണ്.
ദുരന്തം മുന്‍കൂട്ടി അറിയുക, ദുരന്തം സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുക, വാഹനങ്ങളെയും കപ്പലുകളെയും ട്രാക്ക് ചെയ്യുക തുടങ്ങിയവയ്ക്ക് എല്ലാം ഇവ ഉപയുക്തമാണ്. ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ അമേരിക്കയുടെ ജിപിഎസ് സംവിധാനം നമുക്ക് വേണ്ടെന്ന് വയ്ക്കാം. നമ്മുടെ സ്വന്തം സംവിധാനം ഉപയോഗിക്കാം.
വാഹനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍, മിസൈലുകള്‍ എന്നിവയ്ക്ക് ഗതി നിര്‍ണ്ണയിച്ചു നല്കാന് ഇവയ്ക്ക് സാധിക്കും.
പിഎസ്എല്‍വി എക്സ് റോക്കറ്റാണ് ഉപയോഗിക്കുന്നത്. ചാന്ദ്രയാനിനു ശേഷം ഈ റോക്കറ്റ് നാം എട്ടാമതു തവണയാണ് ഉപയോഗിക്കുന്നത്. വളരെയേറെ ഭാമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതാണിവ. 44.4 മീറ്റര്‍ നീളമുള്ള റോക്കറ്റ് ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: