ആലപ്പുഴ: പാര്‍ട്ടി പരിപാടികള്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ നിശബ്ദനാക്കാനുള്ള സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി. വിഎസ് പക്ഷം വേദികളൊരുക്കി അച്യുതാനന്ദനെ പൊതുവേദികളില്‍ സജീവമാക്കി തുടങ്ങി. വിഎസ് പക്ഷം ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്ന കാര്‍ത്തികപ്പള്ളി ഏരിയയിലെ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകനായി പങ്കെടുപ്പിച്ചാണ് ഔദ്യോഗിക പക്ഷത്തെ വിഎസ് അനുകൂലികള്‍ ഞെട്ടിച്ചത്. കൃത്യസമയത്ത് തന്നെയെത്തിയ അച്യുതാനന്ദനെ അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല പൊതുവേദിയില്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്.
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതോടെ പ്രതിപക്ഷ നേതാവെന്ന അച്യുതാനന്ദന്റെ റോള്‍ പൊതുരംഗത്ത് ഏതാണ്ട് അവസാനിച്ചു. ബജറ്റ് സമ്മേളന കാലയളവില്‍ മാണിക്കെതിരെയും ഭരണപക്ഷത്തിനെതിരെയും ആഞ്ഞടിച്ച് ഏറ്റവും ശ്രദ്ധേയനായത് അച്യുതാനന്ദനായിരുന്നു. വിഎസിനെ വെട്ടിനിരത്താന്‍ പാര്‍ട്ടിയില്‍ നേതൃത്വം നല്കിയ പോളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മറ്റി അംഗങ്ങളും നിയമസഭയില്‍ അച്യുതാനന്ദന്റെ നിഴലിലൊതുങ്ങി. സമ്മേളനം വെട്ടിച്ചുരുക്കിയതോടെ പാര്‍ട്ടി തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ നേതൃത്വം വിഎസിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പാര്‍ട്ടി വിരുദ്ധനെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം കേന്ദ്രകമ്മറ്റിയും അംഗീകരിച്ചതോടെ അച്യുതാനന്ദന് മുന്‍ പ്രഖ്യാപനം അനുസരിച്ച് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനും കഴിയില്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തില്‍ പ്രതിഷേധിച്ചാണ് വിഎസ് ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. പ്രമേയം പിന്‍വലിക്കാതെ ഇനിയൊരു മടങ്ങിവരവിനും സാദ്ധ്യതയില്ല. ഇതോടെ അച്യുതാനന്ദനെ പൊതുരംഗത്ത് നിന്ന് പൂര്‍ണമായും തമസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് ഈ മാസം അവസാനത്തോടെ അച്യുതാനന്ദനെ വിഎസ് പക്ഷം പൊതുവേദികളില്‍ സജീവമാക്കുമെന്നും സ്വന്തം ജില്ലയില്‍ നിന്ന് തുടക്കം കുറിക്കുമെന്നും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തദിവസം ചെങ്ങന്നൂരില്‍ വിഎസ് പക്ഷത്തിന്റെ കൂട്ടായ്മ സഘടിപ്പിക്കുന്ന സഹായ പദ്ധതിയുടെ ഉദ്ഘാടനത്തിനും അച്യുതാനന്ദനെത്തും. തുടര്‍ന്ന് വിവിധ ക്ലബുകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും വായനശാലകളുടെയും പരിപാടികളില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച് മാധ്യമങ്ങളിലും പൊതുരംഗത്തും അച്യുതാനന്ദനെ സജീവമാക്കുകയാണ് വിഎസ് പക്ഷത്തിന്റെ തന്ത്രം. മുന്‍കാലങ്ങളിലും ഇതേ രീതിയിലാണ് പിണറായി പക്ഷത്തിന്റെ വിലക്കുകളെ വിഎസ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: