കൊച്ചി: തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ സമരം തുടങ്ങുന്നു. 31 ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിനാണ് ആള് ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന് തീരുമാനിച്ചിരിക്കുന്നത്.
നിസ്സാര തെറ്റുകള്‍ക്കു പോലും ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള ശിക്ഷകള്‍ വിധിക്കുന്നതിലൂടെ മനോവീര്യം തകര്‍ക്കുന്നതിനാല്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ആത്മവിശ്വാസത്തോടെ ട്രെയിനോടിക്കുവാന് കഴിയുന്നില്ലത്രെ.
അപകടങ്ങളുണ്ടാകാത്തപക്ഷം സിഗ്നല്‍ പിന്നിട്ട് ട്രെയിന്‍ ഏതാനും വാര മുന്നോട്ടുപോയി എന്നതിനാല്‍ മാത്രം ലോക്കോ പൈലറ്റുമാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും റെയില്‍വെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 1998 ല്‍ നിയമിച്ച ജസ്റ്റിസ് എച്ച്.ആര്. ഖന്ന അധ്യക്ഷനായ സമിതിയുടെ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും കാരണവശാല്‍ സിഗ്നലിന് മുമ്പ് ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും അപകടം ഒഴിവാക്കാന്‍ ആവശ്യമായ ദൂരം ഒഴിച്ചിട്ടുകൊണ്ടാണ് സിഗ്നല്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
അതിനാല്‍ വിദേശ രാജ്യങ്ങളിലൊന്നും ട്രെയിന്‍ സിഗ്നല്‍ കടന്നു എന്നതുകൊണ്ടുമാത്രം ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ല. മറിച്ച് ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ട്രെയിന്‍ സിഗ്നലിന് മുന്നില്‍ നിര്‍ത്താന്‍ കഴിയാതെ പോയതിന്റെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ് ചെയ്യുക. സിഗ്നല്‍ സംവിധാനത്തിലെ പിഴവ്, എഞ്ചിനോ കോച്ചുകള്‍ക്കോ സംഭവിക്കുന്ന അപാകതകള്‍, ബ്രേക്കിംഗ് സംവിധാനത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ വെളിച്ചത്തുവരാറുണ്ട്. എന്നാല്‍ ഇവിടെ ലോക്കോപൈലറ്റിനെ ആദ്യംതന്നെ കുറ്റക്കാരനാക്കി ശിക്ഷിക്കുന്നതിലൂടെ വസ്തുനിഷ്ഠമായ അന്വേഷണം ഒരിക്കലും നടക്കാതെ പോകുന്നു.
23 ന് തിരുവനന്തപുരത്ത് നടന്ന ലോക്കോ പൈലറ്റുമാരുടെ കുടുംബധര്‍ണ, 26, 27 തീയതികളില്‍ ചെന്നൈയില്‍ നടന്ന 24 മണിക്കൂര്‍ നിരാഹാരസമരം, 30 ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ നടക്കുന്ന പ്രതിഷേധ കൂട്ടധര്‍ണ ഇവയെല്ലാം പ്രക്ഷോഭത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: