അബൂജ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നൈജീരിയയിലെ പോളിങ് ബൂത്തില്‍ ഇസ്ലാമിക് ഭീകരന്മാര് കൂട്ടക്കുരുതി നടത്തി. ബോക്കോ ഹറാം ഭീകരന്മാരാണ് ഒരു നിയമസഭംഗം ഉള്‍പ്പടെ 41 പേരെ വധിച്ചത്. ഭീകരാക്രമണത്തില്‍ ഭയന്ന് വിറച്ച നൂറ്കണക്കിനാളുകള്‍ പോളിങ് ബൂത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ പോളിങിന് സാക്ഷ്യം വഹിച്ച് നൈജീരിയയില്‍ ഉടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ ശനിയാഴ്ച വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമത്തില്‍ മറ്റൊരിടത്ത് ഒരു സൈനികന് ഉള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ മേഖലയില്‍ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ബോക്കോ ഹറാം ഭീകരര്‍ നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലകളിലാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇസ്ലാമിക് ഭീകരരുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാദ്യമായി അറുപത് ദശലക്ഷം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും കൂടുതല്‍ ജനസംഖ്യയുമുള്ള രാജ്യമാണ് നൈജീരിയ. പ്രസിഡന്റ് സ്ഥാനത്തേക്ക് 14 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പ്രധാനമത്സരം തെക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ നേതാവും ഇപ്പോഴത്തെ പ്രസിഡന്റുമായ 57കാരനായ ഗുഡ്ലക്ക് ജോനാഥനും വടക്കന്‍ മേഖലയിലെ മുസ്ലിം നേതാവും മുന്‍ സൈനിക ഏകാധിപതിയുമായ മുഹമ്മദ് ബുഹാരി (72) യും തമ്മിലാണ്. ഇതോടൊപ്പം 360 നിയമസഭാംഗങ്ങളെയും തെരഞ്ഞെടുക്കും. പ്രതിപക്ഷത്തിന് ഭരണപക്ഷമായ ജോനാഥന്റെ പാര്‍ട്ടിയുമായി നിസ്സാര വ്യത്യാസമേയുള്ളു. ബാലറ്റ്പേപ്പറുകളുടെ അപര്യാപ്തതമൂലം 13 മണ്ഡലങ്ങലിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വോട്ടിങ് യന്ത്രം തകരാറിലായ ചിലയിടങ്ങളില്‍ ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ഇത്തവണ ബയോമെട്രിക് കാര്‍ഡ് റീഡര്‍ സംവിധാനമാണ് ഉപയോഗിച്ചത്. എന്നാല്‍ പ്രസിഡന്റ് ജോനാഥന്റെയും ഭാര്യയുടെയും ഉള്‍പ്പടെ പലരുടെയും വിരലടയാളം തിരിച്ചറിയാന്‍ ഈ സംവിധാനം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തിയത്. കള്ളവോട്ട് തടയുവാനായിട്ടാണ് ബയോ മെട്രിക് സംവിധാനം കൊണ്ടുവന്നത്.
ഭീകരഭീഷണിയെ അവഗണിച്ച് ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തിയ നൈജീരിയന്‍ ജനതയെ ഏവരും അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്, ഒപ്പം സുരക്ഷാ സൈന്യത്തിന്റെ ഉത്തരവാദിത്വബോധത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ചു.
നൈജീരിയയിലെ 170 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസത്യന്‍, മുസ്ലിം വിഭാഗങ്ങളായി വേര്‍തിരിഞ്ഞിരിക്കുകയാണ്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആയിരം പേര് കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അക്രമത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് നൈജീരിയക്കാരും വിദേശതൊഴിലാളികളും രാജ്യം വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: