ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറ്റം നടത്തുന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ കഴിയാതെ സൈന്യം കുഴയുന്നു. ചാവേര്‍ സംഘങ്ങളായ പാക്ഭീകരര്‍ 2013 മെയ് 13 മുതല്‍ അതിര്‍ത്തിയില്‍ വിവിധ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റം നടത്തിവരികയാണ്.
അതിര്‍ത്തിയില്‍ കാവലുള്ള സൈനിക വിഭാഗങ്ങള്‍ക്കോ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ പാക് ഭീകരരുടെ പ്രവര്‍ത്തനത്തില്‍ വ്യവസ്ഥാപിതമായ ഒരു രീതി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
ജമ്മുവിലെ അന്താരാഷ്ട്ര അതിര്ത്തിപ്രദേശത്തൂടെയാണ് കൂടുതല്‍ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് എന്ന് കണക്കാക്കുന്നുണ്ടെങ്കിലും വിശകലനത്തില്‍ ഇത് ശരിയല്ലെന്ന് ബിഎസ്എഫ് പറയുന്നു.
ഏഴു കിലോമീറ്റര്‍ ഒഴികെ ബാക്കി അതിര്‍ത്തി പ്രദേശത്തെല്ലാം വേലികെട്ടിക്കഴിഞ്ഞിട്ടുണ്ട്. ഇത്രയും സ്ഥലത്തെ വേലി പൂര്‍ത്തിയാകാത്തത് പ്രദേശത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണ്.
”ഞങ്ങള്‍ അതിര്‍ത്തിയുടെ ഓരോ ഇഞ്ചും പരിശോധിച്ചു. ഒരിടത്തും വേലികള്‍ മുറിക്കുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ ഇവര്‍ ഭാരതാര്ത്തിയില് കടക്കുന്നുവെന്നത് മനസ്സിലാകുന്നില്ല,” മുതിര്‍ന്ന ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
വേലി ഇല്ലാത്ത ഭാഗത്ത് സൈനികരുടെ കാവല്‍ ശക്തമാണ്. അവിടെ നുഴഞ്ഞുകയറ്റ ശ്രമം നടന്നാല്‍ത്തന്നെ വെടിവെപ്പുണ്ടാകും. ചില ശ്രമങ്ങള്‍ ഉണ്ടാവുകയും ഭാരത സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം നുഴഞ്ഞുകയറ്റശ്രമം വിഫലമായതല്ലാതെ ആരും ഉള്ളില്‍ കടന്നിട്ടില്ല. എന്നാല്‍ അടിയ്ക്കടി പാക് ഭീകരര്‍ പിടിയിലാകുന്നുമുണ്ട്, ഉദ്യോഗസ്ഥര്‍ പറയുന്നു.
നിയന്ത്രണരേഖയിലും ഇത്തരത്തില്‍ ഭീകരരുടെ അതിരുകടക്കല്‍ ഉണ്ടാകുന്നില്ല. അന്വേഷണ ഏജന്‍സികളും ഇക്കാര്യം ശരിവെക്കുന്നു. പക്ഷേ പാക് ഭീകരര്‍ ഭാരതമണ്ണില്‍ എത്തുന്നുമുണ്ട്. ഇതെങ്ങനെയെന്ന കാര്യത്തില്‍ ഏറെ ആശയക്കുഴപ്പമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഐബിയുടെ വിവരമനുസരിച്ച് വരുംനാളുകളില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഇനിയും ഉണ്ടാകും. പാക് ഭീകരര്‍ ഭാരതത്തിലെത്താന്‍ പുതിയ വഴികള്‍ തേടുകയും കണ്ടെത്തുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ജമ്മു മേഖലയിലെ സാംബ, രാംഗഡ്, നാരായണ്‍പൂര്‍ ചെക്പോയിന്റ് ആരണിയ, അങ്കൂര്‍, കത്വ എന്നിവിടങ്ങളിലൂടെ നുഴഞ്ഞുകയറ്റം തുടരുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: