ആലപ്പുഴ: വന്‍ അഴിമതി ആരോപണം നേരിടുന്ന ദേശീയ ഗെയിംസ് നടത്തിപ്പിലെ മറ്റൊരു തട്ടിപ്പുകൂടി പുറത്തുവരുന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച നിരവധിപേരെ പ്രതിഫലം പോലും നല്‍കാതെ സംഘാടകര്‍ കബളിപ്പിച്ചു.
ഗെയിംസ് നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും പ്രതിഫലം നല്‍കാത്തതിന് വ്യക്തമായ കാരണം പോലും പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഗെയിംസ് പൂര്‍ത്തിയായി മൂന്നു മാസത്തിനുള്ളില്‍ ഓഡിറ്റ് നടത്തി പൂര്‍ണമായ കണക്കുകള്‍ പുറത്തുവിടുമെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവന തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി.
ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഗെയിംസ് നടന്ന ജില്ലകളിലെ 13 അദ്ധ്യാപകരെ ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ തിരഞ്ഞെടുത്ത് സോഫ്റ്റ്വേര്‍ സപ്പോര്‍ട്ടിങ് ഓഫീസേഴ്സ് തസ്തികയില്‍ നിയമിച്ചിരുന്നു. 15 ദിവസം പരിശീലനവും തുടര്‍ന്ന് ജനുവരി 29 മുതല്‍ ഫെബ്രുവരി 16 മുതല്‍ വിവിധ ജില്ലകളില്‍ സേവനത്തിനായി നിയോഗിക്കുകയും ചെയ്തു.
കായികതാരങ്ങള്‍, ഒഫീഷ്യല്‍സ്, ടെക്നിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ക്ക് അക്രഡിറ്റേഷന് നല്‍കുക എന്ന ഭാരിച്ച ജോലിയാണ് ഇവര്‍ക്ക് നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി 12 മണിക്കൂറിലേറെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നു. എന്നാല്‍ ഇതുവരെ ഇവര്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ല. നിരവധിപേര്‍ക്ക് ഇത്തരത്തില്‍ പ്രതിഫലം ലഭിക്കാനുണ്ടെന്ന് അറിയുന്നു.
ഇവര്‍ക്ക് പരിശീലന കാലയളവില്‍ താമസസൗകര്യമോ ഭക്ഷണമോ പോലും നല്‍കിയിരുന്നില്ല. ഐടി അറ്റ് സ്കൂളും ഗെയിംസ് സംഘാടക സമിതിയുമായാണ് ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ടിട്ടുള്ളത്. അദ്ധ്യാപകര്‍ പ്രതിഫലത്തിനായി സമീപിക്കുമ്പോള്‍ അവര്‍ നിസഹായതയോടെ കൈമലര്‍ത്തുകയാണ്. ഉദ്ഘാടനത്തിന്റെയും സമാപന പരിപാടികളുടെയും പേരില്‍ കോടികള്‍ ധൂര്‍ത്ത് നടത്തിയപ്പോഴാണ് ഗെയിംസ് വിജയിപ്പിക്കാനായി രാപകല്‍ കഷ്ടപ്പെട്ടവരെ പ്രതിഫലം പോലും നല്‍കാതെ കബളിപ്പിച്ചത്. നിലവില്‍ ഗെയിംസ് നടത്തിപ്പിലെ അഴിമതി സംബന്ധിച്ച് സിബിഐ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ ലോകായുക്തയിലും കേസ് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: