മാന്നാര്‍ (ആലപ്പുഴ): വിഎസ് പങ്കെടുത്ത പാര്‍ട്ടി അനുകൂല സംഘടനയുടെ പരിപാടിയില്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ വിലക്ക് ലംഘിച്ച് ആയിരങ്ങള്‍ പങ്കെടുത്തു. പരിപാടിയിലെ ജനപങ്കാളിത്തം ഔദ്യോഗിക പക്ഷത്തിന് ശക്തമായ താക്കീതായി മാറി.
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ പ്രസിഡന്റും, സെക്രട്ടറിയുമായുമുള്ള മാന്നാര്‍ കേന്ദ്രീകരിച്ചുള്ള ദേശാഭിമാനി സഹായ സംഘം പാവപ്പെട്ട കുടുംബത്തിന് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് എത്തിയത്.
സിപിഎം മാന്നാര്‍ ഏരിയ കമ്മറ്റിയംഗം ജി. രാമകൃഷ്ണന്, ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റിയംഗം വി.കെ. വാസുദേവന്‍, പാണ്ടനാട് ഗ്രാമ പഞ്ചായത്തംഗവും മുതിര്‍ന്ന നേതാവുമായ ചന്ദ്രചൂഡന് നായര്‍, മാന്നാര്‍ ഗ്രാമ പഞ്ചായത്തംഗം ഷാജി കല്ലംപറമ്പില്‍, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം ഉഷാമുരളി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവിന്റെ ഭര്‍ത്താവും സിപിഎം നേതാവുമായ സജീവ് തുടങ്ങിയ നിരവധി നേതാക്കള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തു.
വൈകിട്ട് 4.30 ന് മാന്നാര്‍ സ്റ്റോര്‍ ജങ്ഷനു തെക്കുഭാഗത്തായി തയ്യാറാക്കിയ വേദിയിലേക്ക് വിഎസിനെ മുദ്രാവാക്യം വിളികളോടെയാണ് അനുകൂലികള്‍ സ്വീകരിച്ചത്. മുദ്രാവാക്യങ്ങള്‍ പലപ്പോഴും ഔദ്യോഗിക വിഭാഗത്തിനെ ലക്ഷ്യം വച്ചപ്പോള്‍ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
ചടങ്ങില്‍ വിഎസിന്റെ പ്രസംഗം ഔദ്യോഗിക വിഭാഗത്തിലെ ചില നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു. മനുഷ്യത്വമുള്ളവര്ക്കുമാത്രമെ ഇത്തരം സംരഭങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു, ഇതിലൂടെ മനുഷ്യനന്മയും സംസ്ക്കാരവുമാണ് വളരുന്നത്. അത്യന്തം വേഗതയുള്ള കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടു. കലാപത്തിന്റെ നാളുകളല്ല കാരുണ്യത്തിന്റെ കടലുകളാണ് തീര്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ രക്തദാന സേന ഉദ്ഘാടനം ചെയ്ത ചന്ദ്രചൂഢന്നായര് വിഎസിന്റെ പരിപാടിക്ക് വിലക്ക് കല്‍പ്പിച്ച ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മൂന്നുമാസം മുന്‍പാണ് വിഎസിന്റെ പരിപാടി നിശ്ചയിച്ചത്. പോസ്റ്ററും നോട്ടീസും തയ്യാറാക്കി വിതരണം ചെയ്തിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്‍പായി മുന്‍ ഏരിയ സെക്രട്ടറി എം. ശശികുമാറിന്റെ കത്തുമായാണ് സംഘം ഭാരവാഹികള്‍ വിഎസിനെ ക്ഷണിച്ചത്. ഇതിനു ശേഷം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവാദം ഉയര്‍ന്നെങ്കിലും വിഎസിന്റെ പരിപാടിക്ക് മാറ്റം വരുത്തുന്ന കാര്യം സിപിഎം നേതൃത്വം പറഞ്ഞിരുന്നില്ല.
ശനിയാഴ്ചയാണ് ജില്ലാ സെക്രട്ടറി സജി ചെറിയാന് നേരിട്ടെത്തി വിളിച്ചു ചേര്‍ത്ത ഏരിയ, ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പരിപാടി മാറ്റിവയ്ക്കണമെന്നും വിഎസിനെ പങ്കെടുപ്പിക്കരുതെന്നും സംഘം ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പരിപാടി മാറ്റി നിശ്ചയിക്കില്ലെന്നും സിപിഎം വിഭാഗീയത തങ്ങളുടെ സ്വാശ്രയ സംഘത്തിലേക്ക് വളരാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് മുതല്‍ ഏരിയ, ലോക്കല്‍, ബ്രാഞ്ച് നേതാക്കള്‍ നേരിട്ടും അല്ലാതെയും പാര്‍ട്ടി അംഗങ്ങളോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചു എന്നാല്‍ ഈ വിലക്കുകള്‍ എല്ലാം ലംഘിച്ചാണ് വിഎസ് അനുകൂലികള്‍ യോഗത്തില്‍ എത്തിയത്. ഇത് സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: