അര്ജ്ജുനന് ഭക്തനും ശ്രീകൃഷ്ണന് ഭജനീയനുമാണ്. എന്നാല്‍ അവര്‍ തമ്മില്‍ ഇത്രമാത്രം മൈത്രീയില്‍ കഴിവാനുള്ള കാരണം എന്താണ്, എന്ന് ഒരു ചോദ്യം ഉണ്ടാകാം. അതിനുള്ള സമാധാനം, അര്‍ജ്ജുനന്റെ അനപായിനിയായ ഭക്തിയും മറ്റ് സദ്ഗുണങ്ങളും ആണെന്ന് നിസ്സംശയം പറയാം. ഭജനീയനായ ഈശ്വരന് ഭക്തന്മാര്ക്ക് എപ്പോഴും അധീനനാണ്. അംബരീക്ഷചരിത്രം വര്‍ണ്ണിക്കുന്ന ഭാഗത്ത് ഭഗവാന് ദുര്‍വാസസ്സിനോട് ഈ പരമാര്‍ത്ഥം പറയുന്നതായി ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഹം ഭക്തപരാധീനോ ഹ്യസ്വതന്ത്ര ഇവ ദ്വിജ,
സാധുഭിര്‍ഗ്രസ്ഥഹൃദയോ ഭക്തൈര്‍ഭക്തജനപ്രിയഃ
നാഹമാത്മാനമാശാസേ മദ്ഭക്തൈഃ സാധുഭിര്‍വിനാ
ശ്രിയം ചാത്യന്തികിം ബ്രഹ്മന്‍ യേഷാം ഗതിരഹം പരാ.
(അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ, ഞാന്‍ ഭക്തന്മാര്ക്ക് അധീനനാണ്, സ്വതന്ത്രനല്ല; എനിക്ക് ഭക്തന്മാരോട് അളവറ്റ പ്രിയതയുണ്ട്. എന്റെ ഹൃദയം ഭക്തന്മാര് അപഹരിച്ചിരിക്കുകയാണ്. ആരാണോ എന്നെ തങ്ങളുടെ ആശ്രയമായി കരുതുന്നത് അവരുടെ മുമ്പില്‍ ഞാന്‍ എന്നെയും എന്റെ പരിപൂര്‍ണ്ണമായ ശ്രീയെപോലും മറന്നുപോകുന്നു) ഈ പ്രഖ്യാപനം ഭഗവാന്റെ ഭക്തവാത്സല്യത്തിനു മകുടോദാഹരണമാണല്ലോ. തുടര്‍ന്ന് ഭഗവാന് ദുര്‍വ്വാസസ്സിനോടു പറയുകയാണ്:
‘സാധുക്കള്‍ എന്റെ ഹൃദയമാകുന്നു. ഞാന്‍ സാധുക്കളുടെയും ഹൃദയമാണ്. എന്നെയല്ലാതെ ഭക്തന്മാരായ സാധുക്കള്‍ വേറൊന്നും അറിയുന്നില്ല. അതുപോലെ ഞാനും ആ സാധുക്കളെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ഭക്തവത്സലനായ ഭഗവാന്റെ ഈ അരുളപ്പാട് അവിടുന്നു എത്രമാത്രം പരിപാലിച്ചിട്ടുണ്ടെന്ന് വീരാഗ്രണിയായ അര്‍ജ്ജുനന്റെ ചരിത്രത്തില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഭാരതയുദ്ധം തുടങ്ങുന്നതിന് അല്പംമുമ്പ് ദുരേ്യാധനന് സഹായാഭ്യര്‍ത്ഥനയ്ക്കുവേണ്ടി ദ്വാരകയില്‍ ശ്രീകൃഷ്ണന്റെ സമീപത്തേക്കു ചെന്നു. അപ്പോള്‍ ഭഗവാന് ഉറങ്ങുകയായിരുന്നു. ദുേര്യാധനന്‍ ശ്രീകൃഷ്ണന്റെ തലയ്ക്കരികില്‍ ഇട്ടിരുന്ന ഒരാസനത്തില്‍ ഇരുന്നു അല്പംകഴിഞ്ഞ് അര്‍ജ്ജുനനും ശ്രീകൃഷ്ണന്റെ ശയനാഗാരത്തില്‍ എത്തി. ഭഗവാന് ഉറങ്ങുന്നതുകണ്ട് ഭക്തിപൂര്‍വ്വം രണ്ടുകൈകളും കൂപ്പി അദ്ദേഹത്തെ വണങ്ങിയതിനുശേഷം അര്ജ്ജുനന് ഭഗവാന്റെ പാദപത്മങ്ങളുടെഅരികില്‍ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഭഗവാന് ഉണര്‍ന്നു. അപ്പോള്‍ ആദ്യമായി തന്റെ മുമ്പിലിരിക്കുന്ന അര്‍ജ്ജുനനേയും പിന്നീട് അടുത്തിരിക്കുന്ന ദുേര്യാധനനേയും കണ്ടു. അവരെ രണ്ടുപേരെയും യഥോചിതം സ്വാഗതോക്തികള്‍കൊണ്ടും മറ്റും സല്ക്കരിച്ചു. ഉടന്‍ ദുരേ്യാധനന് പറഞ്ഞത്, ”യുദ്ധത്തില്‍ അങ്ങയുടെ സഹായമഭ്യര്‍ത്ഥിക്കുന്നതിനാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ വന്നതിനുശേഷമേ അര്ജ്ജുനന് വന്നുള്ളൂ. അതുകൊണ്ട് അങ്ങ് എന്റെകൂടെത്തന്നെ വരണം’ എന്നാണ്. അപ്പോള്‍ ഭഗവാന് പറഞ്ഞു ” അല്ലയോ ദുരേ്യാധനാ അങ്ങ് ഇവിടെ നേരത്തെ വന്നു എന്നതു ശരിയാണ്. പക്ഷേ ഞാന്‍ ആദ്യം കണ്ടത് അര്‍ജ്ജുനനെയാണല്ലോ. അതുകൊണ്ട് നിങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഞാന്‍ സഹായം ചെയ്യാം. ഒരുഭാഗത്ത് എന്റെ എല്ലാ യാദവവീരന്മാരും ആയുധങ്ങളുമേന്തി സഹായത്തിന് എത്തും. മറുഭാഗത്ത് ഞാന്‍ മാത്രവും. എന്നാല്‍ ഞാന്‍ ഒരു ആയുധമെടുക്കുകയോ യുദ്ധം ചെയ്യുകയോ ഇല്ല. ഇവയില്‍ ആര് ഏതു വേണമെന്നാഗ്രഹിക്കുന്നുവോ അവര്‍ക്ക് അതു പ്രകടിപ്പിക്കാം. എന്നാല്‍ നിങ്ങള്‍ രണ്ടുപേരില്‍ ആദ്യം അപേക്ഷിക്കാനുള്ള അധികാരിത അര്‍ജ്ജുനനാണ്. കാരണം ഞാനാദ്യം കണ്ടത് അദ്ദേഹത്തെയാണ്. ഭഗവാന് ഇവിടെ അര്‍ജ്ജുനനെ ഒന്നു പരീക്ഷിക്കുകകൂടി ആയിരുന്നു എന്നു തോന്നുന്നു. ഒരുഭാഗത്ത് അസ്ത്രശസ്ത്രസജ്ജീകൃതവും അജയ്യവുമായ ഭഗവാന്റെ സൈന്യബലം മറുഭാഗത്തോ ശസ്ത്രഹീനനായ ഭഗവാന് മാത്രം. ഭൗതികശക്തിയില്‍ വിശ്വസിക്കുന്ന ഒരു യോദ്ധാവ് മഹത്തായ ഒരു സൈന്യത്തെ ലഭിക്കുന്നതാണല്ലോ യുദ്ധത്തിനു സഹായമായി കരുതുക. പക്ഷേ ഉത്തമഭക്തന് ഭഗവാന്റെ ബാഹ്യശക്തിയെക്കാള്‍ ഭഗവാനെമാത്രം സഹായമായി ലഭിക്കാനേ ആഗ്രഹിക്കയുള്ളൂ. അര്ജ്ജുനന് ഭഗവദ്ഭക്തനായിരുന്നു. അദ്ദേഹം പറഞ്ഞു: ശ്രീകൃഷ്ണഭഗവാന് മാത്രം മതി എനിക്ക്, അദ്ദേഹം എന്റെ ജീവിതസര്‍വ്വസ്വമാണ്. അദ്ദേഹം എന്നെ സഹായിക്കും.” ആ പരീക്ഷയില്‍ അര്ജ്ജുനന് ജയിച്ചു. അര്‍ജ്ജുനന്റെ വാക്കുകേട്ട് ഭോഗലോലുപനനായ ദുരേ്യാധനന് വലിയ സന്തോഷമുണ്ടായി. ”അര്ജ്ജുനന് ശസ്ത്രഹീനനും, യുദ്ധവിമുഖനുമായ ശ്രീകൃഷ്ണനെയാണല്ലോ സ്വീകരിച്ചത്. അതിനാല്‍ എനിക്ക് മഹത്തായ യാദവസൈന്യത്തെ സഹായത്തിനു ലഭിക്കും. അതുതന്നെയാണു മെച്ചവും.” ഈ വിചാരമാണ് ദുരേ്യാധനനെ സന്തോഷിപ്പിച്ചത്. ദുരേ്യാധനന് യാവദസൈന്യലാഭം കൊണ്ടു, അര്ജ്ജുനന് ശ്രീകൃഷ്ണലാഭംകൊണ്ടും സന്തോഷിച്ചു. ബഹിര്‍മുഖനായ മനുഷ്യന് പ്രപഞ്ചവിഷയങ്ങളെമാത്രം ശ്രേയോഹേതുവായിക്കരുതുന്നു. ഭഗവദ്ഭക്തന്റെ ദൃഷ്ടിയില് ഈ വിഷയങ്ങളെല്ലാം ജഡങ്ങളും ദുഃഖപ്രദങ്ങളുമാണ്. അവന് ശ്രേയോലാഭത്തിനുവേണ്ടി ഭഗവാനെ മാത്രമേ വരിക്കാറുള്ളൂ. പക്ഷേ അങ്ങനെയുള്ള ഭക്തന് വളരെ വിരളമായിട്ടേ അറിയപ്പെടുന്നുള്ളൂ. അര്ജ്ജുനന് അക്കൂട്ടത്തില്‍പ്പെട്ട ഒരു മഹാഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ യാദവസൈന്യങ്ങളെയെല്ലാം ഉപേക്ഷിച്ച് ഭഗവാനെമാത്രം തന്റെ സഹായത്തിനുവേണ്ടി അദ്ദേഹം സ്വീകരിച്ചത്. ഈ പ്രപഞ്ചം ഭഗവാന്റെ വെറും ലീലാവിലാസമാണ്. മനുഷ്യര്‍ പാവകളെ കളിപ്പിക്കുന്നതുപോലെ ഈശ്വരന് തന്റെ മായാശക്തികൊണ്ട് ഈ പ്രപഞ്ചത്തെ ചേഷ്ടിപ്പിക്കുന്നു. ബഹിര്‍മുഖനായ മനുഷ്യന് ഈ പരമാര്‍ത്ഥം മനസ്സിലാക്കാതെ ബാഹ്യവിഷയങ്ങളുടെ പിമ്പേ പോയി അധഃപതിക്കുന്നു. ഭഗവത്ഭക്തനാകട്ടെ ഇതെല്ലാം ഭഗവാന്റെ ലീലകളാണെന്നുകണ്ട് അദ്ദേഹത്തെ പ്രേമപൂര്‍വം ഭജിച്ച് നിത്യസുഖമടയുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: