ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സുഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസ സന്മാര്‍ഗ്ഗഘടിതാം
സ്മരാരേ മച്ചേതഃ സ്ഫുടപടകുടീം പ്രാപ്യ വിശദാം
ജയ സ്വാമിന് ശക്ത്യാ സഹ ശിവ ഗണൈഃ സേവിത വിഭോ
അല്ലയോ കാലവൈരിയായ ശിവ മഹാ പ്രഭോ അവിടുന്ന് ധൃതിയാകുന്ന തൂണുകളില്‍ ഉറപ്പിക്കപ്പെട്ടതും മനോഗുണങ്ങളാകുന്ന കയറുകളാല്‍ മുറുക്കെകെട്ടിയിരിക്കുന്നതും സുഗമമായി ഉള്ളില്‍ കടക്കത്തക്കവിധം സംവിധാനം ചെയ്തിരിക്കുന്നതും പദ്മമിട്ട് പ്രതിദിനം വൃത്തിയായി സൂക്ഷിച്ചുവരുന്നതുമായ അടിയന്റെ ഹൃദയ കുടീരത്തില്‍ പാര്‍വതീദേവിയോടും ഗണങ്ങളോടുംകൂടി എഴുന്നള്ളി വാക്കരുളിയാലും.
പ്രലോഭാദൈര്യരര്ത്ഥാ ഹരണപരതന്ത്രോ ധനി ഗൃഹേ
പ്രവേശോദ്യുക്തഃ സന്ഭ്രമതി ബഹുധാ തസ്ക്കരപതേ
ഇമം ചേതശ്ചോരം കഥമിഹ സഹേ ശങ്കര വിഭോ
തവാധീനം കൃത്വാമയി നിരപരാധേ കുരു കൃപാ
അല്ലയോ തസ്ക്കരപതിയായ ശങ്കര വിഭോ, അടിയന്റെ മനസ്സാകുന്ന കള്ളന് പ്രലോഭാദികളാല് ധനികന്മാരുടെ വീടുകളില്‍ കടന്നുകയറാനുദ്യുമിച്ചുകൊണ്ട് പല പ്രകാരത്തിലും ചുറ്റിത്തിരിയുകയാണ്. ഈ മനസ്സാകുന്ന കള്ളനെ ഞാന്‍ എങ്ങിനെ സഹിക്കും? ഇവനെ അങ്ങയുടെ അധീനതയിലാക്കി നിരപരാധിയായ എന്നില്‍ കൃപയരുളിയാലും. കള്ളന്മാര് കയറുകൊണ്ട് കെട്ടപ്പെടുന്നവരാണ്. എന്നാല്‍ ലൗകികരായ നമ്മളാവട്ടെ മോഹ (മായാ) പാശത്താല് കെട്ടപ്പെടുന്നവരാണ്. ലൗകിറ്റര് അതിനാല്‍ തസ്ക്കരതുല്യരാണെന്നും തസ്ക്കരരായ ലൗകികരുടെ പതി (നാഥന്) ആയതിനാല്‍ ശിവന് തസ്ക്കരപതിയാണെന്നും ആചാര്യസ്വാമികള്‍ വ്യക്തമാക്കുന്നു. ശ്രീരുദ്രചമകാദികളിലും ശിവനെ ചോരാന്‍ എന്നു പ്രകീര്‍ത്തിക്കുന്നുണ്ട് എന്നതും സ്മരണീയമാണ്.
കരോമി ത്വല്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി
പുനശ്ച ത്വാം ഭ്രഷ്ടം ദിവിഭൂവി വഹന് പക്ഷിമൃഗതാ-
മദ്യഷ്ട്വാതല്ഖേദം കഥ മിഹ സഹേ ശങ്കര വിഭോ
അല്ലയോ ശങ്കരപ്രഭോ, അടിയന് നിന്തിരുവടിയുടെ പൂജ ചെയ്യുന്നു. വേഗത്തില്‍ ഇവനു സുഖം നല്കുന്നവനായി ഭവിക്കുക. പൂജാഫലമായി അവിടുന്നെനിക്ക് ബ്രഹ്മപദവിയോ വിഷ്ണുപദവിയോ തരുമെന്നു നിര്‍ണയം. എങ്കിലും വീണ്ടും വീണ്ടും നിന്തിരുവടിയെ കാണാനായി പക്ഷിയായോ മൃഗമായോ ആകാശത്തിലും ഭൂമിയിലും അലയേണ്ടിവരും. ആ ദുഃഖം ഞാന്‍ സഹിക്കുന്നതെങ്ങനെ? ശിവലിംഗത്തിന്റെ ആദിയും അവസാനവും കണ്ടുപിടിക്കാനായി മഹാവിഷ്ണു വരാഹമായും ബ്രഹ്മാവ് ഹംസമായും മാറിയ കഥയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ബ്രഹ്മത്വമോ വിഷ്ണുത്വമോ ലഭിച്ചാലും ജനിമൃതികളില്‍ നിന്നും മുക്തനാവാനോ ഭഗവാന്റെ യഥാര്ത്ഥരൂപമറിയാനോ കഴിയുകയില്ലെന്നും ശിവസായൂജ്യം നേടുകയേ മാര്‍ഗ്ഗമുള്ളൂവെന്നും ശങ്കരാചാര്യര്‍ സ്പഷ്ടമാക്കുന്നു.
കദാ വാ കൈലാസേ കനകമണിസൗധേ സഹ ഗണൈര്
വസന് ശംഭോരഗ്രേ സ്ഫുടഘടിതമൂര്ദ്ധാഞ്ജലി പുടഃ
വിധാതൂണാം കല്പാന് ക്ഷണമിവ നിഗദന്‍
വിനേഷ്യാമി സുഖതഃ
കൈലാസപര്‍വ്വതത്തില്‍ സ്വര്‍ണനിര്‍മ്മിതവും രത്നഖചിതവുമായ ഗൃഹത്തില്‍ ഭൂതഗണങ്ങളോടൊപ്പം വസിച്ച് ശിവഭഗവാന്റെ മുന്നില്‍ ശിരസ്സില്‍ കൈകള്‍ കൂപ്പിനിന്ന് വിഭോ, സാംബ സ്വാമിന് പരമശിവപാഹി പ്രഭുവും അംബയോടുകൂടിയവനും സ്വാമിയുമായ പരമശിവ പ്രഭോ എന്നെ രക്ഷിച്ചാലും എന്നിങ്ങനെ സങ്കീര്‍ത്തനം ചെയ്ത് നിരവധി ബ്രഹ്മകല്പങ്ങളെ ക്ഷണനേരമെന്നപോലെ കഴിച്ചുകൂട്ടാന്‍ അടിയനു സാധിക്കുന്നതെന്നാണ്?.
സ്തവൈര്‍ ബ്രഹ്മാദീനാം ജയജയ വചോദിന് നിയമിനാം
ഗണാനാം കേളീ ഭിര്മ്മദകളെ മഹോക്ഷസ്യ കുകുദി
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ട വപുഷം
കദാ ത്വാം പശേ്യയം കരധൃതമൃഗം ഖണ്ഡപരശും
ബ്രഹ്മാദി ദേവന്മാരുടെ സ്തുതികളും മഹര്‍ഷിമാരുടെ ജയജയ ഘോഷവും കേട്ടുകൊണ്ടും ഭൂതഗണങ്ങളുടെ ലീലകള്‍ കണ്ടുകൊണ്ടും പാര്‍വ്വതീ ദേവിയെ ആശ്ലേഷിച്ചുകൊണ്ടും വൃഷഭ (നന്ദി) മുകളേറിയിരിക്കുന്ന മൂക്കണ്ണും നീലകണ്ഠനും മാന്‍, മഴു എന്നിവ ധരിക്കുന്നവനുമായ അങ്ങനെ ദര്‍ശിക്കുവാന്‍ അടിയന് എന്നാണു സാധിക്കുക?
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: