ഈ ജൂലായില്‍ 60 വയസ്സ് തികയുന്ന ഭാരതീയ മസ്ദൂര്‍ സംഘിന്റെ ഈ വര്‍ഷത്തെ സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അടിസ്ഥാന യൂണിറ്റ് മുതല്‍ സംസ്ഥാനതലംവരെ സമ്മേളനങ്ങള്‍ അവസാനിച്ചപ്പോള്‍ സംഘടന പുതിയൊരു തലത്തിലേക്ക് ഉയരുകയാണെന്നാണ് വ്യക്തമായിരിക്കുന്നത്. മറ്റെല്ലാ തൊഴിലാളിപ്രസ്ഥാനങ്ങളുടെയും സംഘടനാ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വളര്‍ച്ചയുടെ ഗ്രാഫല്ല തളര്‍ച്ചയുടെ ചിത്രമാണ് കാണാന്‍ കഴിയുന്നത്. ‘
അംഗത്വത്തില്‍ ഇടിവ്, യൂണിറ്റുകളുടെ കുറവ്, സമരങ്ങളിലും സംഘടനാ പ്രവര്‍ത്തനത്തിലും മ്ലാനത, പ്രവര്‍ത്തകരുടെ വ്യക്തിശുദ്ധിയില്ലായ്മ, അഴിമതി എന്നിവയൊക്കെ സ്വാതന്ത്ര്യത്തിന് മുമ്പേ പ്രവര്‍ത്തനം തുടങ്ങിയ സംഘടനകളുടെ വിലാപമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട ഭാരതീയ മസ്ദൂര്‍സംഘം അതിനൊരു അപവാദമായി മാറിയിരിക്കുന്നു. പടിപടിയായി സംഘടന വ്യാപിക്കുന്നു. പുതിയ തലങ്ങളിലേക്ക് കടന്നു ചെല്ലുന്നു. യൂണിറ്റുകള്‍ ആരംഭിക്കുന്നു. തൊഴിലാളികള്‍ മറ്റ് സംഘടനകളുപേക്ഷിച്ച് ബിഎംഎസിനെ ആശ്രയിക്കുന്നു. ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം ജില്ലയെ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ അണിനിരന്ന തൊഴിലാളികളുടെ സംഖ്യയും മറ്റുള്ളവരില്‍ അതിശയം ജനിപ്പിക്കുന്നതായി. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും അവതരിപ്പിച്ച് പാസ്സാക്കിയ പ്രമേയങ്ങളുമെല്ലാം ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിജി ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ ആശയങ്ങള്‍ അക്ഷരം പ്രതി ഉള്ക്കൊണ്ടുതന്നെയാണെന്ന് അടിവരയിടുന്നു.
മറ്റ് തൊഴിലാളി സംഘടനകള്‍ പലതും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ രാഷ്ട്രീയ നിറവും താല്പര്യവും മുന്തിയ തരത്തില്‍ പരിഗണിക്കപ്പെടും. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഐഎന്‍ടിയുസിക്ക് സമരം കാണില്ല. തൊഴിലാളികള്‍ക്ക് ശബ്ദവുമില്ല. സിപിഎം ഭരിക്കുമ്പോള്‍ സിഐടിയുവിന്റെ ഗതിയും ഇതുതന്നെ. ഭരിക്കുന്നവന്റെ കൊടിയുടെ നിറവും കൊടിയടയാളവും നോക്കി നിലപാട് മറക്കുകയും മാറ്റിവയ്ക്കുകയും ചെയ്യുന്ന പാരമ്പര്യം ബിഎംഎസിനില്ല. സമ്മേളനം പാസ്സാക്കിയ പ്രമേയങ്ങള്‍ പരിശോധിച്ചാലും നേതാക്കളുടെ വാക്കുകള്‍ ശ്രദ്ധിച്ചാലും ബോധ്യമാകുന്ന വിഷയമാണത്. ആര് ഭരിച്ചാലും ബിഎംഎസിന്റെ പരമമായ താല്പര്യം ദേശീയതയും തൊഴിലാളി ക്ഷേമവും മാത്രമാണ്. പുതിയ കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ വരുത്താന്‍ പോകുന്ന ഭേദഗതികളെ ആശങ്കയോടെയാണ് ബിഎംഎസ് വീക്ഷിച്ചിരിക്കുന്നത്. ആത്യന്തികമായ തൊഴിലാളി താല്പര്യമല്ലാതെ മറ്റൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കരുതെന്ന് ഉപദേശിക്കാനും ബിഎംഎസ് പ്രമേയത്തില്‍ തയ്യാറായിരിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട ത്രികക്ഷിവേദികളെ ശാക്തീകരിക്കണമെന്നും തൊഴില്‍ നിയമ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ത്രികക്ഷിവേദികളില് ചര്‍ച്ച ചെയ്ത് അഭിപ്രായ ഐക്യത്തില്‍ എത്തിയതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളുവെന്നും ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും മുന്നോട്ടു വച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ടായി നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഫലമായി ഭാരതത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം ഇവടെയും അനുഭവപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതുപോലുള്ള സ്വകാര്യവല്‍ക്കരണ ശ്രമങ്ങളില്‍ നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പിന്മാറണമെന്ന നിര്‍ദ്ദേശവും ബിഎംഎസിനുണ്ട്.
അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ഭരണം തുടങ്ങിയപ്പോള്‍ത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയുടെവളര്ച്ചയും ബിഎംഎസ് പ്രമേയത്തില്‍ കാണാനായി. പത്തുവര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക വളര്‍ച്ച ഒന്‍പതില്‍ നിന്നും 4.5 ശതമാനമായി കുറഞ്ഞു രൂപയുടെ മൂല്യവും താഴോട്ടുപോയി. വ്യാവസായികോത്പാദന വളര്‍ച്ച 2013 നവംബറില്‍ പൂജ്യത്തിനു താഴെയായിരുന്നു. 2014 നവംബറില്‍ അത് 3.8 ശതമാനമായി ഉയര്‍ന്നു. എന്നിട്ടും കമ്പോളത്തില്‍ അതിന്റെ പ്രതിഫലനം കാണാനാകാത്തതില്‍ ബിഎംഎസ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ചും കേരളത്തില്‍. വിലക്കയറ്റം പഴയപടിതന്നെ. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്രം നല്കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയാണ്. ഇന്ധനവില കുറയുന്നതിനനുസരിച്ച് യാത്രാനിരക്കോ കടത്തുകൂലിയോ കുറയുന്നില്ല. കേന്ദ്രം ഇന്ധനവില കുറയ്ക്കുമ്പോള്‍ പുതിയ നികുതികള്‍ ചുമത്തി വിലവര്‍ദ്ധിപ്പിക്കാനുള്ള ശ്രമം കേരളസര്‍ക്കാര്‍ സ്വീകരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രമേയമാണ് ബിഎംഎസ് പാസ്സാക്കിയിട്ടുള്ളത്. കരുതലോടെയും കാര്യക്ഷമതയോടുമുളള പ്രവര്‍ത്തനത്തിനുള്ള രൂപരേഖയാണ് സംസ്ഥാന സമ്മേളനം തയ്യാറാക്കിയിട്ടുള്ളത്.
കേരളത്തിലെ ഇടത്- വലത് മുന്നണികളിലെ പാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളാണ് മറ്റ് തൊഴിലാളിസംഘടനകളെല്ലാം. അവര്‍ ഏറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരങ്ങളും വഴിപാട് നടപടിക്രമങ്ങളുമാണ്. അത് കണ്ടുമടുത്ത തൊഴിലാളികള്‍ യഥാര്‍ത്ഥ രക്ഷകനെ തേടുകയാണ്. അത്തരക്കാര്‍ ചെന്നു നില്‍ക്കുന്നത് ബിഎംഎസിന്റെ കുടക്കീഴിലാണ്. അത്തരക്കാരെ സ്വീകരിക്കാനും ആശയത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ബിഎംഎസിന്റെ സ്വാധീനം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനും പറ്റിയ നേതൃത്വം വേണം. സമ്മേളനം അത് കണ്ടെത്തി. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.കെ. വിജയകുമാര്‍ പ്രസിഡന്റും പ്രവര്‍ത്തന മികവ് തെളിയിച്ച എം.പി. ചന്ദ്രശേഖരന് ജനറല്‍ സെക്രട്ടറിയുമായാണ് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍ഗാമികളുടെ പാത പിന്തുടര്ന്ന് മാറിയ സാഹചര്യങ്ങളെ അവസരങ്ങളാക്കി വര്‍ഗ്ഗ സംഘട്ടനത്തിനു പകരം വര്‍ഗ്ഗ സമന്വയത്തിന്റെ പുതിയൊരന്തരീക്ഷം കേരളത്തില്‍ വളര്ത്തിയെടക്കാന് ബിഎംഎസിന് സാധിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: