തൃപ്രയാര്‍: കാര്‍ഷികാഭിവൃദ്ധിയുടെ സ്മരണ പുതുക്കി വലപ്പാട് പൈനൂര്‍ പാടത്ത് തേവര് ചാലുകുത്തി. തേവര് വന്ന് ചാലു കീറിയാല്‍ കൃഷിയിറക്കാമെന്നാണ് ഐതീഹ്യം. ഇന്നലെ രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വെന്നിക്കല്‍ ശിവക്ഷേത്രത്തില്‍ പറയെടുപ്പും കല്ലേറും കഴിഞ്ഞ് കോതകുളത്തില്‍ ആറാടിയ ശേഷമാണ് തേവര് പൈനൂര്‍ പാടത്ത് ചാലുകുത്തലിന് എത്തിയത്.
വര്‍ഷങ്ങളായി ചാലുകുത്തല്‍ നടത്തുന്ന ദേവസ്വം കൊമ്പന് ബാലരാമന്റെ പുറത്തേറിയാണ് ചടങ്ങിനായുള്ള വരവ്. ചാലുകുത്തലിനായി ഒഴിച്ചിട്ട സ്ഥലത്ത് തിടമ്പുമായി ആന കൊമ്പുകൊണ്ട് മൂന്നു തവണ മണ്ണ് കുത്തിയെടുത്തു. ആദ്യ തവണ കുത്തിയെടുത്ത മണ്ണ് അവകാശികളായ കണ്ണാത്ത് തറവാട്ടുകാരുടെ പ്രതിനിധികള്‍ക്ക് നല്കി. തുടര്‍ന്ന് പ്രസാദമായി ഭക്തര്‍ക്ക് വിതരണംചെയ്തു. തേവര് കുത്തിയെടുത്ത മണ്ണ് കൃഷിയിടങ്ങളില്‍ വിതറിയാല്‍ മികച്ച വിളവ് ലഭിക്കുമെന്നാണ് വിശ്വാസം.
കൊച്ചിന് ദേവസ്വം പ്രസിഡന്റ് എം.പി. ഭാസ്കരന് നായര്‍, സെക്രട്ടറി വി. രാജലക്ഷ്മി, രാജന് തലാപ്പിള്ളി, അസി. കമ്മീഷണര്‍ പി. മുരളീധരന്, ദേവസ്വം മാനേജര്‍ സ്വപ്ന, റൂറല്‍ എസ്.പി. വിജയകുമാര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: