ബുന്ദി (രാജസ്ഥാന്): കര്‍ഷകരുടെ വിളനാശത്തിന് നല്കുന്ന നഷ്ടപരിഹാരത്തുക കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകും. നിലവിലെ നഷ്ടപരിഹാര പരിധി ഇരട്ടിയോളം ആക്കിയേക്കുമെന്നാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒരു വര്‍ഷ കാലാവധിക്കു മുമ്പ് ഇതു സംബന്ധിച്ച തീരുമാനം വരും. നഷ്ടപരിഹാരത്തുക വര്‍ധനയെപ്പറ്റി സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജസ്ഥാനില്‍ വിളനാശം സംഭവിച്ച കര്‍ഷകരോട് സംസാരിക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകൃതിദുരന്തം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പ്രധാനമന്ത്രി അഗാധമായ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം. മഴക്കെടുതി, കൊടുങ്കാറ്റ് തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്ടം രാജ്യത്തെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണ്. പ്രതീക്ഷിച്ചത്രയോ അതിലേറെയോ വിള കിട്ടുമെന്നു കരുതി കാത്തിരിക്കുന്ന അവസരത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മഴയോ കാറ്റോ അവയെ ഇല്ലാതാക്കിക്കളയുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കിയതായി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഈ അവസരത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു. കൂടാതെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്താന്എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും മോദി നിര്‍ദേശവും നല്കി.
രാജസ്ഥാനില്‍ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായത് ബുന്ദി ജില്ലയിലാണ്. ഇത്തരത്തില്‍ പ്രതിസന്ധിയിലായ എല്ലാ കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുമെന്നും ജെയ്റ്റ്ലി വാഗ്ദാനം നല്കി. കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ഗിരിരാജ് സിങ്, സംസ്ഥാന കൃഷി മന്ത്രി പ്രഭുലാല്‍ സയ്നി, ഗതാഗത വകുപ്പ് മന്ത്രി ബാബുലാല്‍ വര്‍മ്മ എന്നിവരും രാജസ്ഥാന് സന്ദശനത്തില്‍ ജെയ്റ്റ്ലിയെ അനുഗമിച്ചു.
ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തരമായി കര്‍ഷകര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കഴിഞ്ഞയാഴ്ച തന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 5270 കോടി രൂപയുടേതാണ് സംസ്ഥാനങ്ങള്‍ക്കുള്ള ദുരിതാശ്വാസനിധി (എസ്ഡിആര്‍എഫ്). ഈ ഫണ്ടില്‍ നിന്നും മഴമൂലമുണ്ടായ നാശനഷ്ടത്തിന് സബ്സിഡിയായി ഹെക്ടറിന് 4500 രൂപയും, വരള്‍ച്ച ബാധിച്ചവര്‍ക്ക് ഹെക്ടറിന് 9000 രൂപവരെയും നഷ്ടപരിഹാരം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. നാശം സംഭവിക്കുന്ന വിളകള്‍ക്ക് 12000 വരെയും നഷ്ടപരിഹാരം അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഈ നഷ്ടപരിഹാരപരിധി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ധാരണാപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, ശീതകാലത്ത് രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 181 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ശീതകാലത്ത് രാജ്യത്ത് 600 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് കൃഷിയിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: