ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ വേണ്ടെന്ന കേരളത്തിന്റെ അപേക്ഷയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തമിഴ്നാടിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. സിഐഎസ്എഫിനെ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇതേ വിഷയത്തില്‍ നേരത്തെ, കേന്ദ്രകേരള സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാല്‍ സുരക്ഷ നല്‍കുന്നതിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വം ഉണ്ടെന്നും അതിനാല്‍ സിഐഎസ്എഫ് വേണ്ടെന്നുമാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്ന കാര്യമായതിനാല്‍ തമിഴ്നാടിന്റെ അപേക്ഷ നിലനില്‍ക്കില്ലെന്ന് കേരളം വ്യക്തമാക്കി.
അണക്കെട്ടിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം കേരളത്തിനാണെങ്കിലും അത് ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് തമിഴ്നാടിന്റെ അപേക്ഷയില്‍ ആരോപിച്ചിരുന്നു. കേരളം മതിയായ സുരക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ സിഐഎസ്എഫിനെ വിന്യസിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: