ആലപ്പുഴ: ജില്ലയുടെ അതിര്‍ത്തി പ്രദേശമായ അരൂരില്‍ ഫ്ളയിങ് സ്ക്വാഡ് രൂപീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നഗരസുരക്ഷ പരിഗണിച്ച് സൗത്ത്-നോര്‍ത്ത് എന്നിങ്ങനെ സോണുകള്‍ രൂപപ്പെടുത്തും. നിയന്ത്രണത്തിനായി പോലീസ് പട്രോളിങ് സംഘം ഉണ്ടാവും. ഇതിനായി പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തും. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഹൈവേ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ബൈക്ക് പട്രോളിങ് ശക്തമാക്കും. ഇതിനായി വയര്‍ലെസ് സംവിധാനം ഒരുക്കും.
ശുഭയാത്ര 2015ന്റെ ഭാഗമായി അപകട നിവാരണ പദ്ധതിക്ക് രൂപം നല്‍കും. ഇതിനായി കായംകുളം മുതല്‍ അരൂര്‍ വരെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. കാഴ്ച മറച്ചുക്കൊണ്ടുളള ചമയങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, അനധികൃത കച്ചവടങ്ങള്‍ എന്നിവ നീക്കം ചെയ്യും. പോലീസും പൊതുമരാമത്തും ചേര്‍ന്നുളള സംയുക്ത സംരംഭമായിരിക്കും ഇത്. ദേശീയപാതയില്‍ കൂടുതല്‍ അടയാള വിളക്കുകള്‍ സ്ഥാപിക്കും. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ജില്ല സന്ദര്‍ശിക്കുന്ന വിദേശ-ആഭ്യന്തര സന്ദര്‍ശകര്‍ക്ക് സുരക്ഷ ഒരുക്കും. ഇവര്‍ക്ക് സഞ്ചരിക്കാനായി ഷി ടാക്സി, പ്രീ-പെയ്ഡ് ടാക്സി, ഓട്ടോ സംവിധാനങ്ങള്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: