പത്തനംതിട്ട: ശബരിമലയിലെ മാലിന്യസംസ്കരണ പ്ലാന്റ് ഏപ്രില്‍ മാസത്തിലും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി. സന്നിധാനം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പദ്ധതി മേയ് മാസത്തില്‍ പൂര്ത്തിയാകുമെന്നസൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ തീര്ത്ഥാടനക്കാലത്തിനുമുമ്പുതന്നെ മാലിന്യസംസ്കരണ പ്ലാന്റ് പ്രവര്ത്തിച്ചുതുടങ്ങുമെന്നായിരുന്നു ദേവസ്വംബോര്‍ഡ് അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഇത് ഓരോകാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.
വിഷുവിനുമുമ്പ് പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് മണ്ഡല-മകരവിളക്ക് കാലത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ സമയപരിധിയും കഴിയുകയാണ്.
തീര്‍ത്ഥാടനക്കാലത്ത് തിരക്ക്മൂലം നിര്‍മ്മാണസാമഗ്രികള്‍ സന്നിധാനത്ത് എത്തിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു കരാറുകാരുടെ പരാതി. ദിനംപ്രതി നൂറിലധികം ട്രാക്ടറുകളില്‍ ആവശ്യമായ സാധനങ്ങള്‍ സന്നിധാനത്തെ നിര്‍മ്മാണസ്ഥലത്ത് എത്തിയിരുന്നതായാണ് കമ്പനിവൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തീര്‍ത്ഥാടനം സമാപിച്ചതോടെ നിര്‍മ്മാണകമ്പനിയുടെ പരാതിക്ക് പരിഹാരമായി. അന്ന് കമ്പനിവൃത്തങ്ങള്തന്നെ വിഷുവിന് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
അവസാനഘട്ടത്തിലും പദ്ധതിയുടെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതായി ആരോപണമുണ്ട്. ശബരിമലയില്‍ മാലിന്യസംസ്കരണമാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയവെല്ലുവിളി.പദ്ധതി വൈകുംതോറും മാലിന്യസംസ്കരണം സന്നിധാനത്ത് പ്രതിസന്ധിസൃഷ്ടിക്കുമെന്നുറപ്പാണ്. ഇപ്പോള്‍ മാസപൂജക്ക് സന്നിധാനത്ത് ക്രമാതീതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിപൂര്ത്തിയാകാത്തത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും.
പദ്ധതിയുടെ തുടക്കത്തില്‍ പ്രദേശത്ത് പാറകണ്ടെത്തിയത് നിര്‍മ്മാണം വൈകിപ്പിച്ചിരുന്നു. പാറ ഖനനം ചെയ്യുന്നത് സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തര്‍ക്കം വൈകിയാണ് പരിഹരിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ പദ്ധതി അവസാനഘട്ടമെത്തിയപ്പോഴും നിര്‍മ്മാണം വേഗം പൂര്‍ത്തീകരിക്കണമെന്ന്് ചിന്തിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. പ്രധാനമായും 2014 ഒക്ടോബര്‍ 10 നുശേഷം നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് സന്നിധാനത്ത് ഇപ്പോള്‍ കാണുന്നത്.
മാലിന്യസംസ്കരണപ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് രണ്ടുമാസംകൂടിവൈകിയാല് മാലിന്യം മഴയില്‍കുതിര്‍ന്ന് പമ്പയിലെത്തും.ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: