കുണ്ടറ: ധീരദേശാഭിമാനിയായ വേലുത്തമ്പിദളവയെ പോലുള്ള മഹാവൃക്ഷങ്ങള്‍ നിന്ന സ്ഥാനത്ത് രാഷ്ട്രത്തെ ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ പുല്‍കൊടികളാണ് ഇപ്പോഴുള്ളതെന്ന് പ്രശസ്തകവിയും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്.രമേശന് നായര്‍ പറഞ്ഞു.
കുണ്ടറ ഇളമ്പള്ളുര്‍ ക്ഷേത്രമൈതാനത്ത് വീരശ്രീ വേലുത്തമ്പി സ്മാരക സേവസമിതി സംഘടിപ്പിച്ച വേലുത്തമ്പി അനുസ്മരണ സമ്മേളനത്തില്‍ അഞ്ചാമത് വേലുത്തമ്പി പുരസ്കാരം പ്രശസ്ത സംവിധായകന് മേജര്‍ രവിക്കു നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന്റെ സാംസ്കാരിക നിലയങ്ങളും ചരിത്ര സ്മാരകങ്ങളും മുഴുവന്‍ വിറ്റുതുലയ്ക്കുകയാണ്.‘
ഭരണകര്‍ത്താക്കള്‍ സ്വന്തം അധികാരസ്ഥാനങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഇത്തരം അനീതികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. വഞ്ചനയും അഴിമതിയും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്ന ഈ കാലഘട്ടത്തില്‍ നാം വേലുത്തമ്പിയെ പോലുള്ള ധീരയോദ്ധാക്കളുടെ ഭരണം ആഗ്രഹിച്ചു പോകുന്നു.
അവസാന രക്തംവരെ അമ്മയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നവനാണ് യഥാര്‍ത്ഥ ഭാരതീയന്. ആദ്യാക്ഷരം കുറിക്കുമ്പോള്‍ “അ’ അമ്മയെന്നു പഠിച്ചിരുന്ന നമ്മുടെ പാഠ്യസമ്പ്രദായം ഇന്ന് “അ’ എന്നാല്‍ അരിവാളെന്നു പഠിപ്പിക്കുന്നു. എല്ലാം ചരിത്രത്തിന് എതിരാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. അതില്‍ പുതുതലമുറ എത്തിച്ചേരുന്നു എന്ന സത്യം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വേലുത്തമ്പി ദളവയുടെ ചരിത്രം പാഠ്യവിഷയമാക്കണമെന്നും വിദ്യാഭ്യാസം വ്യവസായവല്ക്കരിക്കാതെ രാജ്യസ്നേഹം പകര്‍ന്നു നല്കാന് ഇത്തരം ധീരദേശാഭിമാനികളുടെ ജീവചരിത്രം ഉപകരിക്കുമെന്നും പുരസ്കാരം ഏറ്റു വാങ്ങികൊണ്ട് മേജര്‍ രവി പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വ്വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി. കഥകളിനടന് കലാമണ്ഡലം കുണ്ടറ ശശിയെയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചന്ദനയെയും ചടങ്ങില്‍ ആദരിച്ചു. എസ്കെ. ദീപു സ്വാഗതവും എസ്. വിജയമോഹനന്‍നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: