ആരാമമസ്യ പശ്യന്തല നൈനം പശ്യതി കശ്ചന
(ഈശ്വരന്റെ പൂന്തോട്ടം ഏവരും കാണുന്നു; എന്നാല്‍ ആരും തോട്ടക്കാരനെ കാണുന്നില്ല) എന്ന ശ്രുതിവാക്യം ഈ തത്ത്വമാണു വെളിപ്പെടുത്തുന്നത്)
”ഏകാഗ്രതയോടുകൂടി നിരന്തരം എന്റെ സ്വരൂപം മനസ്സില്‍ ധ്യാനിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ഭക്തന്മാരുടെ യോഗക്ഷേമം ഞാന്‍ നിര്‍വഹിക്കുന്നുണ്ട്.” പക്ഷേ ആ ശപഥം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഭക്തന്മാരുടെ അചഞ്ചലമായ ശ്രദ്ധയും ഭക്തിയും ആണ് ഭഗവാനെ പ്രേരിപ്പിക്കുന്നത്.
മനഃശുദ്ധിയുണ്ടെങ്കിലെ ഭഗവത്രതി മനുഷ്യഹൃദയത്തില്‍ അങ്കുരിക്കുകയുള്ളൂ. മനശുദ്ധിക്ക് നിദാനം സദാചാരനിഷ്ഠയാകുന്നു. അര്ജ്ജുനന് സദാചാരപരിപാലനത്തില് നല്ലതുപോലെ വര്‍ണ്ണിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന് അര്‍ജ്ജുനന്റെ സഖാവായിത്തീര്ന്നതു വെറുതെയല്ല. അര്‍ജ്ജുനന്റെ ധര്‍മ്മനിഷ്ഠ ഒന്നുകൊണ്ടുമാത്രമാണ്. സഞ്ജയന് ഉപപ്ലാവ്യത്തില്നിന്നു മടങ്ങി ധൃതരാഷ്ട്രമഹാരാജാവിന്റെ സമീപത്തുചെന്ന് ശ്രീകൃഷ്ണന്റെയും പാണ്ഡവന്മാരുടെയും മാഹാത്മ്യം വര്‍ണ്ണിക്കുന്ന ഘട്ടം ഇതിന് ഉദാഹരണമാണ്.
ഭസ്മ കുര്യാദ് ജഗദിദം മനസൈവ ജനാര്‍ദ്ദനഃ
ന തു കൃതസ്നം ജഗച്ഛക്തം ഭസ്മ കര്‍ത്തും ജനാര്‍ദ്ദനം
യതഃ സത്യം യതോ ധര്‍മ്മോ യതോ ഹ്രീരാര്ജ്ജവംയതഃ
നതോ ഭവതി ഗോവിന്ദോ യതഃ കൃഷ്ണസ്തതോ ജയഃ
ശ്രീകൃഷ്ണന് ആഗ്രഹിച്ചാല്‍ വെറും സങ്കല്പംകൊണ്ടു തന്നെ ലോകം മുഴുവന്‍ ഭസ്മമാക്കിത്തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയും. എന്നാല്‍ ലോകത്തിലുള്ള ജനങ്ങള്‍ ശ്രമിച്ചാല്‍പോലും ശ്രീകൃഷ്ണനെ ഭസ്മമാക്കാന്‍ സാധിക്കയില്ല. എവിടെ സത്യമുണ്ടോ എവിടെ ധര്‍മ്മമുണ്ടോ എവിടെ അധര്മ്മപ്രവൃത്തിയില് ലജ്ജയുണ്ടോ എവിടെ സരളതയുണ്ടോ അവിടെ ജയവും ഉണ്ട്.)
സഞ്ജയന്റെ ഈ വിവരണത്തില്‍നിന്ന് സത്യം, ധര്‍മ്മം, അധര്മ്മത്തിലുള്ള വൈമുഖ്യം, ആര്‍ജ്ജവം മുതലായ സദ്ഗുണങ്ങളുള്ളിടത്തേ ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടാകയുള്ളൂ എന്നും, അങ്ങനെയുള്ള സാന്നിദ്ധ്യംകൊണ്ടേ മനുഷ്യനു വിജയം സിദ്ധിക്കയുള്ളൂ എന്നും മനസ്സിലാക്കാം. അര്‍ജ്ജുനനു ഈ നല്ല ഗുണങ്ങളെല്ലാം ഉണ്ടായിരുന്നതുകൊണ്ടാണ് ഭഗവാനെ സുഹൃത്തായി ലഭിച്ചതും; എല്ലാ കാര്യങ്ങളിലും അര്ജ്ജുനന് വിജയം നേടിയതും. ശ്രീകൃഷ്ണനില്‍ അനിതരസാധാരണമായ ഭക്തിയും അചഞ്ചലമായ വിശ്വാസവും അര്ജ്ജുനന് ഉണ്ടായിരുന്നു. അതിന് അനേകം ഉദാഹരണങ്ങള്‍ മഹാഭാരതത്തില്‍ വിവരിച്ചിട്ടുണ്ട്.
ഉദേ്യാഗപര്വ്വത്തിലെ ഒരു സന്ദര്‍ഭം ചൂണ്ടിക്കാട്ടി ആ വിഷയം ഒന്നു വ്യക്തമാക്കാം. പാണ്ഡവന്മാരും കൗരവന്മാരും യുദ്ധത്തിനൊരുങ്ങി അവരവരുടെ പടകുടീരങ്ങളില്‍ നിവസിച്ച് സരവസൈന്യാധിപന്മാരെയും വാഴിച്ച് പിറ്റേദിവസം രാവിലെ യുദ്ധം തുടങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്. ഭീഷ്മര്‍, ദ്രോണര് മുതലായ മഹാരഥന്മാരുടെ സഹായം കൊണ്ട് പാണ്ഡവന്മാരെ നിശ്ശേഷം നശിപ്പിക്കാമെന്ന് ദുരേ്യാധനന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് യുദ്ധം തുടങ്ങുന്നതിനു തലേനാള്‍ അദ്ദേഹം ഭീഷ്മര്‍ തുടങ്ങിയുള്ള സൈന്യാധിപന്മാരോടു ചോദിച്ചത്, എത്രദിവസം കൊണ്ട് പാണ്ഡവന്മാരെ നശിപ്പിക്കാന്‍ കഴിയുമെന്നാണ്. ഭീഷ്മരും ദ്രോണരും കൃപരും അതിന് ഉത്തരം പറയാന്‍ വളരെ മടിച്ചു.
ദുരേ്യാധനന്റെ നിര്‍ബന്ധം നിമിത്തം ഒടുവില്‍ ”ഒരു മാസംകൊണ്ട് പാണ്ഡവസൈന്യങ്ങളെയെല്ലാം കൊല്ലാം” എന്ന് ഭീഷ്മരും ദ്രോണരും, ”രണ്ടുമാസം കൊണ്ട് കൊല്ലാം” എന്നു കൃപരും പറഞ്ഞു. എന്നാല്‍, ”പത്തുദിവസം കൊണ്ട് പാണ്ഡവരെ നിശേഷം നശിപ്പിക്കാ”മെന്ന് അശ്വത്ഥാമാവും ”വെറും അഞ്ചുദിവസം കൊണ്ട് നശിപ്പിക്കാമെന്ന് കര്‍ണ്ണനും ധൈര്യസമേതം ദുരേ്യാധനനോട് ഏറ്റുപറഞ്ഞു.
ഈ വാര്‍ത്ത ചാരന്മാര് മുഖാന്തിരം യുധിഷ്ഠിര മഹാരാജാവിനോട് ഗ്രഹിക്കുവാന്‍ കഴിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തിന് വളരെ വല്ലായ്മയും നേരിട്ടു. ആ വിവരം തന്റെ അനുജന്മാരെയും മറ്റു സൈന്യാധിപന്മാരെയും അറിയിച്ചതിനുശേഷം ധര്‍മ്മപുത്രര്‍ അര്‍ജ്ജുനനോടു ചോദിച്ചത്, ”നിനക്ക് എത്ര ദിവസംകൊണ്ടു കൗരവസൈന്യത്തെ നശിപ്പിക്കാന്‍ സാധിക്കും? എന്നാണ് അതുകേട്ട് അര്ജ്ജുനന് ശ്രീകൃഷ്ണഭഗവാന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ധര്മ്മപുത്രരോട് ഇങ്ങനെ പറഞ്ഞു:
” അല്ലയോ മഹാരാജാവേ, ഭീഷ്മര്‍, ദ്രോണര് തുടങ്ങിയ കൗരവസൈന്യാധിപന്മാരായ എല്ലാ മാഹാത്മാക്കളും പലേതരത്തില്‍ ആയുധവിദ്യയില്‍ പാടവം നേടിയവരും. ദിവ്യാസ്ത്രം കൈയിലുള്ളവരുമാണ്. എന്നുള്ളതില്‍ സംശയമില്ല. അവര്‍ പാണ്ഡവസൈന്യത്തെ നശിപ്പിക്കുകതന്നെ ചെയ്യും. പക്ഷേ അതുകൊണ്ട് അവിടുത്തേയ്ക്ക് മനസ്താപമുണ്ടാകരുത്.
എന്തെന്നാല്‍ ഞാന്‍ ഭഗവാന് വാസുദേവന്റെ സഹായത്തോടുകൂടി ഒരേ ഒരു രഥത്തില്ക്കൂടി സഞ്ചരിച്ച് ദേവന്മാര് തുടങ്ങി സ്ഥാവരജംഗമരൂപത്തിലുള്ള ത്രൈലോക്യവാസികളേയും ഒരുനിമിഷംകൊണ്ടു നശിപ്പിക്കുന്നുണ്ട്. ഇതു ഞാന്‍ സത്യംചെയ്തത് അങ്ങയുടെ മുമ്പില്‍ പറയുന്നു”.
.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: