കൊച്ചി : മുന്‍ ഭരണസമിതിയുടെ കാലത്ത് കേരള സംഗീത നാടക അക്കാദമിയില്‍ നടന്ന വന്‍ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നു. ഒരു സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് നൃത്തപരിശീലനത്തിന്റെ പേരില്‍ വന്‍ തുക കൊള്ളയടിച്ചതായാണ് ആക്ഷേപം ഉയര്‍ന്നത്. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും തുടര്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സാംസ്കാരിക വകുപ്പും അക്കാദമിയുടെ നിലവിലെ ഭരണസമിതിയും.
2011 ജൂണ്‍ 23 നാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള കലാബാരതി എന്ന സ്ഥാപനവുമായി ചേര്‍ന്ന് നൃത്ത പരിശീലനത്തിന് അക്കാദമി കരാര്‍ ഉണ്ടാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു അപ്പോള്‍. എന്നാല്‍ അക്കാദമിയുടെ തലപ്പത്ത് അപ്പോഴും പഴയ എല്‍.ഡി.എഫ് നോമിനികളായിരുന്നു. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിനു മുന്‍പ് തിടുക്കത്തില്‍ കരാര്‍ ഒപ്പിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
സംഗീത നാടക അക്കാദമിയുടെ പേരില്‍ വിവിധ കോളേജുകളില്‍ ചെന്ന് താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കുന്നതായിരുന്നു പദ്ധതി. 12,500 രൂപയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ആദ്യ വര്‍ഷം 400 ഓളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ ചേര്‍ന്നു . ഈ ഇനത്തില്‍ മാത്രം 50 ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ ഒരു പൈസ പോലും അക്കാദമിക്ക് ലഭിച്ചില്ല. അക്കാദമിയുടെ പ്രസിദ്ധീകരണമായ കേളിയുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ ഈ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചതു മാത്രം.
കേരള സംഗീത നാടക അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കരുതിയാണ് പലരും ചേര്‍ന്നത്. അക്കാദമിയുടെ ചില ഭാരവാഹികളും സ്വകാര്യ സ്ഥാപനവും ചേര്‍ന്ന് നടത്തിയ ഇടപാടായിരുന്നു ഇതെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കോഴ്സുകളില്‍ ചേര്‍ന്നവര്‍ക്ക് കഌസ്സുകള്‍ എടുക്കാന്‍ അക്കാദമി യോഗ്യതയുള്ളവരെ ചുമതലപ്പെടുത്തിയിരുന്നില്ല. സ്വകാര്യ സ്ഥാപനത്തിലെ നൃത്ത അധ്യാപകരാണ് പരിശീലനം നല്‍കാനെത്തിയിരുന്നത്.
പുതിയ ഭരണസമിതി നിലവില്‍ വന്നതോടെ തങ്ങള്‍ക്ക് ഈ കോഴ്സുമായി ബന്ധമില്ലെന്ന് അക്കാദമി വ്യക്തമാക്കുകയും ചെയ്തു. എറണാകുളം സ്വദേശിയായ പി.മോഹനചന്ദ്രന് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും തുടര്‍ അന്വേഷണവും നടപടിയും വേണ്ടെന്ന നിലപാടിലാണ് അക്കാദമിയുടെ നിലവിലെ ഭരണസമിതിയും സാംസ്കാരിക വകുപ്പും.
അക്കാദമി ക്യാമ്പസില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് മുന്‍ ഭരണസമിതിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: