കൊച്ചി: ആഭ്യന്തരയുദ്ധവും അറബ് സഖ്യ സൈനിക നടപടിയും മൂലം സംഘര്‍ഷം രൂക്ഷമായ യെമനില്‍ കുടുങ്ങിയ ഭാരതീയരെ തിരിച്ചെത്തിക്കാന്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, എംവി കവരത്തി, എംവി കോറല്‍ എന്നീ കപ്പലുകള്‍ പുറപ്പെട്ടു. യെമന്‍ സമീപത്തെ ജിബൂട്ടിയിലേക്കാണ് കപ്പലുകള്‍ പോകുന്നത്.എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ യെമന്‍ തലസ്ഥാനമായ സനയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ക്യാന്‍സല്‍ ചെയ്തു.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേയ്ക്ക് സര്‍വീസ് നടത്തുന്ന എംവി കോറല്‍, കവരത്തി എന്നീ കപ്പലുകള്‍ ഇന്നലെ രാവിലെയാണ് യെമനിലേയ്ക്ക് യാത്രതിരിച്ചത്. മുംബൈ മുതല്‍ നാവികസേനയുടെ സഹായവും കപ്പലുകള്‍ക്കുണ്ടാകും. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി പോകേണ്ടതിനാല്‍ കപ്പല്‍ ജിബൂട്ടി തുറമുഖത്തെത്താന്‍ ഒരാഴ്ചയെടുക്കും. ജിബൂട്ടിയില്‍ അടുക്കാനായില്ലെങ്കില് സമീപത്തെ നാല് തുറമുഖങ്ങള്‍കൂടി പരിഗണനയിലുണ്ട്.
രണ്ടു കപ്പലുകളിലുമായി 1300ഓളം പേരെ വഹിക്കാന്‍ കഴിയും. ഭക്ഷ്യവസ്തുക്കള്‍, ശുദ്ധജലം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ കപ്പലില്‍ ശേഖരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെയും നെഴ്സുമാരെയും കൊച്ചിതുറമുഖ ട്രസ്റ്റും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് ഏര്‍പ്പാടാക്കി.
രാജ്യത്ത് വലിയ യാത്രാകപ്പലുകള്‍ സര്‍വീസ് നടത്തുന്നത് കൊച്ചി- ലക്ഷദ്വീപ് സെക്ടറിലായതിനാലാണ് കോറല്‍, കവരത്തി എന്നിവയെ യെമനിലേയ്ക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഞായറാഴ്ച വൈകിട്ട് കപ്പലുകള്‍ അയയ്ക്കാനുള്ള സന്ദേശം എത്തിയിരുന്നു. തുടര്‍ന്ന് ലക്ഷദ്വീപിലേയ്ക്ക് പോയ കവരത്തി കപ്പലിനെ മടക്കിവിളിച്ചു. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രക്കാരെ മറ്റു രണ്ടു കപ്പലുകളിലായി കയറ്റിവിടും. കപ്പലിനുള്ള മറ്റുനിര്ദേശങ്ങളെല്ലാം യെമനിലെ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി, യാത്രക്കിടെ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതിനിടെ ഭാരതീയരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ് ഇന്ന് യെമനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: