ലണ്ടന്‍: അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്കും കരുത്തരായ പോര്‍ച്ചുഗലിനും വിജയം.
ഗ്രൂപ്പ് ഡിയിലെ എവേ മത്സരത്തില്‍ ജര്‍മ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ജര്‍മ്മനി സര്‍വ്വാധിപത്യം പുലര്‍ത്തിയ കളിയില്‍ 39-ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസും 44-ാം മിനിറ്റില്‍ തോമസ് മുള്ളറുമാണ് വിജയഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്കോട്ട്ലന്‍ഡ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തകര്‍ത്തുവിട്ടു. സ്കോട്ട്ലന്‍ഡിനായി സ്റ്റീവന്‍ ഫ്ളെച്ചര്‍ ഹാട്രിക്ക് നേടിയപ്പോള്‍ ഷോണ്‍ മലോനി രണ്ട് ഗോളുകളും സ്വന്തമാക്കി. നെയ്സ്മിത്താണ് വിജയികളുടെ മറ്റൊരു ഗോള്‍ നേടിയത്.
ജിബ്രാള്‍ട്ടറിന്റെ ആശ്വാസഗോള്‍ നേടിയത് കെയ്ല്‍ കാസിയാരോയാണ്. മറ്റൊരു കളിയില്‍ അയര്‍ലന്‍ഡും പോളണ്ടും 1-1ന് സമനിലയില്‍ പിരിഞ്ഞു. കളിയുടെ ഇഞ്ചുറി സമയത്ത് ഷെയ്ന് ലോംഗ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തില്‍ അയര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തത്. സമനിലയില്‍ കുടുങ്ങിയെങ്കിലും ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റുമായി പോളണ്ടാണ് ഒന്നാമത്. 10 പോയിന്റ് വീതമുള്ള ജര്‍മ്മനിയും സ്കോട്ട്ലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു.
ഗ്രൂപ്പ് എഫില്‍ നടന്ന കളികളില്‍ വടക്കന്‍ അയര്‍ലന്‍ഡും റുമാനിയയും വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസ് സമനിലകൊണ്ട് തൃപ്തരായി. വടക്കന്‍ അയര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍ഡിനെയും റുമാനിയ 1-0ന് ഫറോ ദ്വീപുകളെയുമാണ് പരാജയപ്പെടുത്തിയത്. ഹംഗറിയാണ് ഗ്രീസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുള്ള റുമാനിയ ഒന്നാമതും 12 പോയിന്റുള്ള വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. എട്ട് പോയിന്റുള്ള ഹംഗറി മൂന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ഗ്രീസ് പുറത്താകലിന്റെ വക്കിലാണ്. രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
ഗ്രൂപ്പ് ഐയില്‍ നടന്ന കളിയില്‍ പോര്‍ച്ചുഗല്‍ 2-1ന് സെര്‍ബിയയെയും അല്‍ബേനിയ ഇതേ സ്കോറിന് അര്‍മേനിയയെയും പരാജയപ്പെടുത്തി. വിജയത്തോടെ പോര്‍ച്ചുഗല്‍ നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി ഒന്നാമതെത്തി. 7 പോയിന്റുള്ള ഡെന്മാര്ക്കും അല്‍ബേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: