ഒരു ലോകകപ്പ് ക്രിക്കറ്റിന് കൂടി കഴിഞ്ഞ ദിവസം തിരശ്ശീല വീണു. അത്ഭുതങ്ങളൊന്നും സംഭവിക്കാതെ ആതിഥേയ രാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയ കിരീടം ചൂടുകയും ചെയ്തു. ലോകകപ്പിന്റെ ചരിത്രത്തിലെ അഞ്ചാം കിരീടം. മറ്റൊരു ആതിഥേയ രാജ്യമായ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് കീഴടക്കിയായിരുന്നു ചെറിയ ഇടവേളക്കുശേഷം കംഗാരുക്കള്‍ ഏകദിന ക്രിക്കറ്റിന്റെ നെറുകയില്‍ വീണ്ടും അവരോധിക്കപ്പെട്ടത്.
ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തരാവുകയും ചെയ്തു. കാണികളുടെ എണ്ണത്തിലും മെല്‍ബണ്‍ പുതിയ ചരിത്രമാണ് കുറിച്ചത്. 93,013 കാണികള്‍ മത്സരം വീക്ഷിക്കാന്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇത്.
മറക്കാനാവാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് പതിനൊന്നാം ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ബാറ്റിംഗിലും ബൗളിംഗിലുമൊക്കെ ക്രിക്കറ്റ് പ്രേമികളുടെ മനംകവരുന്ന നിരവധി പ്രകടനങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷിയായി. ഒപ്പം ചില വമ്പന്‍ അട്ടിമറികള്‍ക്കും ഇത്തവണത്തെ ലോകകപ്പ് സാക്ഷിയായി. ഏറ്റവും വലിയ അട്ടിമറി നേരിട്ടത് വെസ്റ്റിന്‍ഡീസിനും ഇംഗ്ലണ്ടിനുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചതായിരുന്നു അതിലൊന്ന്.
മറ്റൊന്ന് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തകര്‍ത്തതും. ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാതെ പുറത്തായത് ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് നോക്കിനിന്നത്. വെസ്റ്റിന്‍ഡീസ് ക്വാര്‍ട്ടറിലാണ് പുറത്തായത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇന്ത്യയും ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമിയിലെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ന്യൂസിലാന്‍ഡിനോടും ഓസ്ട്രേലിയയോടും പരാജയപ്പെട്ട് പുറത്തായതോടെ ഫൈനല്‍ പോരാട്ടം ആതിഥേയ രാജ്യങ്ങള്‍ തമ്മിലായി.
ന്യൂസിലാന്‍ഡിലെയും ഓസ്ട്രേലിയയിലെയും പിച്ചുകള്‍ ബൗളിംഗിനെ തുണയ്ക്കുന്നതാകുമെന്നായിരുന്നു ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുള്ള ധാരണ. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് കളി തുടങ്ങിയപ്പോള്‍ തന്നെ തെളിഞ്ഞു. മാത്രമല്ല ബാറ്റ്സ്മാന്മാര് ഇത്രയധികം നിറഞ്ഞാടിയ ലോകകപ്പ് ഇതിന് മുന്‍പ് ഉണ്ടായിട്ടുമില്ല. പുതിയ ഐസിസി നിയമം ബൗളര്‍മാരുടെ ശവക്കുഴി തോണ്ടുമെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും ഉജ്ജ്വലമായ ചില ബൗളിംഗ് പ്രകടനങ്ങളും ലോകകപ്പില്‍ കണ്ടു.
ഇത്തവണത്തെ ലോകകപ്പില്‍ 28 കളികളിലാണ് സ്കോര്‍ 300ഉം അതിനു മുകളിലും പിറന്നത്. മൂന്ന് കളികളില്‍ നാനൂറും കടന്നു. കൂടാതെ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ അടക്കം 39 സെഞ്ചുറികളും ടൂര്‍ണമെന്റില്‍ പിറന്നു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. അഫ്ഗാനിസ്ഥാനെതിരായ പൂള് മത്സരത്തില്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സെടുത്തതാണ് ഈ ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടല്‍.
ഈ സ്കോര്‍ റെക്കോര്‍ഡ് ബുക്കിലും ഇടം പിടിച്ചു. ദക്ഷിണാഫ്രിക്ക രണ്ട് തവണയാണ് 400 ന് മുകളില്‍ സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ നാല് വിക്കറ്റിന് 411 റണ്‍സും വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റിന്് 408 റണ്‍സും അവര്‍ അടിച്ചുകൂട്ടി. ട്വന്റി 20യുടെയും പുതിയ ഫീല്‍ഡിംഗ് നിയമങ്ങളുടെയും വരവ് ബാറ്റിംഗിന് വരുത്തിയ മാറ്റം ഏറ്റവും പ്രകടമായി കാണപ്പെട്ടത് ലോകകപ്പിലാണ്.
എന്നാല്‍ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാന്‍ വയ്യ. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ബൗളറാണ്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ ബഹുമതി നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ബൗളര്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാകുന്നത് ഇത് രണ്ടാം തവണയാണ്. ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഫൈനലിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ 22 വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്. 63.5 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 224 റണ്‍സ് വിട്ടുകൊടുത്ത് 10.18 ശരാശരിയിലാണ് ഇത്രയും വിക്കറ്റുകള്‍ പിഴുതത്.
ഒമ്പത് മത്സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്ട്ടിലും 22 വിക്കറ്റുകളുണ്ട്. 85 ഓവര്‍ എറിഞ്ഞ് 371 റണ്‍സ് വിട്ടുകൊടുത്ത് 16.86 ശരാശരിയിലായിരുന്നു ബൗള്‍ട്ടിന്റെ നേട്ടം. സ്റ്റാര്‍ക്ക് ഒരോവറില്‍ ശരാശരി 3.50 റണ്‍സ് നല്കിയപ്പോള് ബൗള്‍ട്ട് വിട്ടുകൊടുത്തത് 4.36 റണ്‍സും. വിക്കറ്റ് വേട്ടയില്‍ മൂന്നും നാലും സ്ഥാനക്കാര്‍ ഇന്ത്യന്‍ താരങ്ങളാണ്. എട്ട് കളികളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 7 കളികളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് സ്റ്റാര്‍ക്കിനും ബൗള്‍ട്ടിനും പിന്നില്‍ നില്‍ക്കുന്നത്.
ബൗളിംഗിലെ ഏറ്റവും മികച്ച പ്രകടനം ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 9 ഓവര്‍ എറിഞ്ഞ് 33 റണ്‍സ് മാത്രം വഴങ്ങി 7 വിക്കറ്റുകളാണ് സൗത്തി പിഴുതത്. രണ്ടാം പൂള് മത്സരത്തില്‍ 9 ഓവറില്‍ 28 റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്.
ഇതേ മത്സരത്തില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ട് മൂന്നാം സ്ഥാനത്തും. ബൗള്‍ട്ടിനെ കൂടാതെ ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍, പാക്കിസ്ഥാന്റെ സൊഹൈല്‍ ഖാന്, ഇംഗ്ലണ്ടിന്റെ സ്റ്റീഫന്‍ ഫിന് എന്നിവരും ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ രണ്ട് ഹാട്രിക്കുകളും പിറന്നു. ഇംഗ്ലണ്ടിന്റെ സ്റ്റീഫന്‍ ഫിന് ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയുടെ ജെ.പി. ഡുമ്നി ശ്രീലങ്കക്കെതിരെയുമാണ് ഹാട്രിക്ക് സ്വന്തമാക്കിയ ബൗളര്‍മാര്‍.
റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനം ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിനാണ്. 9 ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയുമടക്കം 547 റണ്‍സാണ് ഗുപ്റ്റില്‍ അടിച്ചുകൂട്ടിയത്. ശരാശരി 68.37. ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താകാതെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ്. 7 ഇന്നിംഗ്സില്‍ നിന്ന് നാല് സെഞ്ചുറികളുള്‍പ്പെടെ 108.20 ശരാശരിയില്‍ 541 റണ്‍സാണ് സംഗ അടിച്ചുകൂട്ടിയത്.
തുടര്‍ച്ചയായാണ് സംഗക്കാര നാല് സെഞ്ചുകളും നേടിയത്. ഇതോടെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത റെക്കോര്‍ഡും സംഗക്കാര സ്വന്തം പേരിലാക്കി. പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ്, സയീദ് അന്‍വര്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹെര്‍ഷലെ ഗിബ്സ്, എ.ബി. ഡിവില്ലിയേഴ്സ്, ക്വിന്റണ്‍ ഡി കോക്ക്, ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്ലര് എന്നിവരുടെ പേരിലുള്ള തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് സംഗ ഇന്നലെ കടപുഴക്കിയത്. ലോകകപ്പില്‍ 1996-ല്‍ ഓസ്ട്രേലിയയുടെ മാര്‍ക്ക് വോ, 2003ല്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലി, 2007-ല്‍ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന് എന്നിവരുടെ പേരിലുള്ള മൂന്ന് സെഞ്ചുറികളെന്ന റെക്കോര്‍ഡും ഇന്നലെ സംഗ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സാണ്. എട്ട് കളികളിലെ 7 ഇന്നിംഗ്സില്‍ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും അടക്കം 482 റണ്‍സാണ് ഡിവില്ലിയേഴ്സ് നേടിയത്. 433 റണ്‍സ് നേടിയ സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലര് നാലാമതും 412 റണ്‍സ് നേടിയ ഇന്ത്യയുടെ ശിഖര്‍ ധവാന് അഞ്ചാം സ്ഥാനത്തുമാണ്.
വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലാണ് ഡബിള്‍ സെഞ്ചുറി തികച്ച മറ്റൊരാള്‍. സിംബാബ്വെക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 147 പന്തില്‍ നിന്ന് 10 ഫോറും 16 സിക്സറുമടക്കം 215 റണ്‍സ് നേടിയ ഗെയില്‍ ഇരട്ട സെഞ്ചുറി തികച്ചത് 139 പന്തുകളില്‍ നിന്ന്. ഇതോടെ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറിക്ക് ഉടമയും ഗെയിലായി. കൂടാതെ ഇന്ത്യയുടെ രോഹിത് ശര്‍മ്മക്കും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനുമൊപ്പം ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന ബഹുമതിയും ഗെയില്‍ സ്വന്തമാക്കി.
കൂടാതെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരവും ഗെയ്ലായി. 26 സിക്സറുകള്‍ നേടിയാണ് ഗെയില്‍ ഈ ലോകകപ്പില്‍ നേട്ടം കൈവരിച്ചത്. ഒപ്പം ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളടിച്ച താരമെന്ന ബഹുമതി ദക്ഷിണാഫ്രിക്കന്‍ നായകന് ഡിവില്ലിയേഴ്സിനൊപ്പം പങ്കിടുകയും ചെയ്തു. 37 സിക്സറുകളാണ് ഇരുവരും നേടിയത്. 31 എണ്ണം നേടിയ മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.
റണ്ണെടുക്കാതെ കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ കളിക്കാരന് എന്ന ബഹുമതി ഒരു മലയാളിക്കാണ്. യുഎഇക്ക് വേണ്ടി കളിച്ച പാലക്കാട്ടുകാരന് കൃഷ്ണചന്ദ്രന് മൂന്ന് തവണയാണ് പൂജ്യനായി മടങ്ങിയത്. എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ട ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തില്‍ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ക്യാപ്റ്റനെന്ന പേരാണ് ബ്രണ്ടന്‍ മക്കല്ലം സ്വന്തമാക്കിയത്.
ചില സൂപ്പര്‍താരങ്ങളുടെ വിരമിക്കലിനും ലോകകപ്പ് സാക്ഷ്യം വഹിച്ചു. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദ്ധനെ, പാക്കിസ്ഥാന് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ്, ഓസ്ട്രേലിയന്‍ വിജയനായകന് മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരെല്ലാം ഏകദിനങ്ങളില്‍ നിന്ന് വിടപറഞ്ഞു.
കളിക്കാര്‍ക്ക് പുറമെ പുതിയ ചരിത്രം കുറിച്ച് മറ്റുരണ്ടുപേര്‍ കൂടിയുണ്ട് ഈ ലോകകപ്പില്‍.
ഓസ്ട്രേലിയയുടെ കോച്ച് ഡാരന്‍ ലേമാനും ഫൈനലിലെ അമ്പയറായിരുന്ന ശ്രീലങ്കക്കാരന് കുമാര്‍ ധര്‍മ്മസേനയുമാണ് ഈ രണ്ടുപേര്‍. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഓസീസ് കോച്ചായ ഡാരന്‍ ലേമാന് സ്വന്തമാക്കിയത്. 1999ല്‍-ല്‍ പാക്കിസ്ഥാനെയും 2003-ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ലേമാന്.
ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയാണ് മുന്‍ ശ്രീലങ്കന്‍ താരവും ഐസിസി അമ്പയറുമായ കുമാര്‍ ധര്‍മ്മസേന സ്വന്തമാക്കിയത്. 1996-ല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ കുമാര്‍ ധര്‍മ്മസേന ശ്രീലങ്കക്ക് വേണ്ടി ഫൈനലില്‍ കളിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക ലോകകിരീടം സ്വന്തമാക്കിയിരുന്നു.
ഇനി നാലുവര്‍ഷത്തെ കാത്തിരിപ്പിന്റെ സമയമാണ്. 2019-ല്‍ നടക്കുന്ന പന്ത്രണ്ടാം ലോകകപ്പിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: