തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആത്മാഭിമാനത്തിന്റെ ലവലേശമെങ്കിലുമുണ്ടെങ്കില്‍ കെ. ബാബു രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതീവ ഗുരുതരമായ അഴിമതി സംബന്ധിച്ച തെളിവുകളാണ് മജിസ്ട്രേട്ടിന് മുന്നില്‍ ബാര്‍ ഉടമ ബിജു രമേശ് നല്‍കിയിരിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍ എന്നിവര്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടികള്‍ കോഴയായി വാങ്ങിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബിജു രമേശ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. കെ.ബാബു ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന് താന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
കെ.ബി.ഗണേശ് കുമാര്‍ എം.എ.ല്‍എ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമെതിരെ ലോകായുക്തയ്ക്ക് മുന്നില്‍ നല്കിയ അഴിമതിയുടെ തെളിവുകളും ഗുരുതരമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: