പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് വേഗം പോരായെന്ന പരാതി ഉയരുന്നു. തീര്ത്ഥാടനക്കാല മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ക്യൂ കോംപ്ലക്സുകളുടെ പണി ഈ തീര്‍ത്ഥാടനക്കാലത്ത് പൂര്ണ്ണമാവുകയില്ലെന്നാണ് സൂചന. മരക്കൂട്ടത്തു നിന്നും അരക്കിലോമീറ്റര്‍ മാറി ശരംകുത്തിയിലേക്കുള്ള വഴിയിലാണ് ഒരു ക്യൂ കോംപ്ലക്സിന്റെ പണി നടക്കുന്നത്. ദേവസ്വം ബോര്‍ഡ് ഒരുകോടി പത്തുലക്ഷം രൂപാ മുടക്കി പണിയുന്ന ഈ ക്യൂ കോംപ്ലക്സില്‍ ആയിരത്തി അഞ്ഞൂറോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനാകും. രണ്ട് ഓക്സിജന്‍പാര്‍ലറുകള്‍ , നാല്‍പ്പതോളം ടോയ്ലറ്റുകള്, സ്നാക്പാര്ലറര്, തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ഗാലറി ഇവയെല്ലാമാണ് ഈ ക്യൂ കോംപ്ലക്സിലുള്ളത്. എന്നാല്‍ മണ്ഡലക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് മനസ്സിലാക്കുന്നത്. 80 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ആയി നിര്‍മ്മിക്കുന്ന ഇതിന്റെ മേല്‍ക്കൂരയുടെ പണി നടക്കുന്നതേയുള്ളൂ. അടുത്ത തീര്‍ത്ഥാടനക്കാലം ആകുമ്പോഴേക്കും ഇത് പൂര്‍ണതോതില്‍ സജ്ജമായേക്കും.
ശബരിമല മാസ്റ്റര്പ്ലാനില്പ്പെടുത്തി ഉന്നതാധികാര സമിതി മരക്കൂട്ടത്ത് നിര്‍മ്മിക്കുന്ന ക്യൂ കോംപ്ലക്സിന്റ പണിയും ഈ തീര്‍ത്ഥാടനക്കാലത്ത് പൂര്‍ത്തിയാകില്ല. ഒരുകോടിയോളം രൂപാ ചെലവില്‍ 150 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലുമായി പണിയുന്ന ഇവിടെ ആയിരത്തോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ കഴിയുമെന്നാണ് കണക്ക്. ഇതിന്റേയും മേല്‍ക്കൂരയുടെ നിര്‍മ്മാണം ആരംഭിക്കുന്നതേയുള്ളൂ. ടോയ്ലറ്റടക്കമുള്ളവയുടെ പണിയും പൂര്‍ത്തിയായിട്ടില്ല.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് നിര്‍മ്മിച്ച ബെയ്ലിപാലത്തിന്റേയും അപ്രോച്ച് റോഡിന്റെയും പണി ഏകദേശം പൂര്‍ത്തിയായി വരുന്നു. ഏഴാം തീയതി ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നാണ് പ്രഖ്യാപനം.
ഈ തീര്‍ത്ഥാടനക്കാലത്ത് മുന്നൊരുക്കങ്ങളില്‍ എടുത്തു പറയത്തക്ക ഒന്ന് പമ്പ-ചാലക്കയം റോഡ് റബറൈസ്ഡ് ചെയ്തതാണ്. പമ്പാമണല്‍പ്പുറത്തെ നടപ്പന്തലും പമ്പാ തീരത്ത് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതും ഭക്തര്‍ക്ക് ഏറെ സഹായകരമാകും.
സ്വാമി അയ്യപ്പന് റോഡിന്റെ കുറേ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ഇനിയും പലഭാഗങ്ങളും തകര്‍ന്നു കിടക്കുന്നത് നന്നാക്കിയിട്ടില്ല. ഇത് ട്രാക്ടര്‍ ഗതാഗതത്തെ ഏറെ ബാധിക്കുന്നുണ്ട്. ഈപാതയില്‍ ട്രാക്ടറുകള്‍ മറിയുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനെത്തുടര്ന്ന് ഡ്രൈവര്‍മാര്‍ ട്രാക്ടറോട്ടം നിര്‍ത്തിവെച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു. എന്നാല്‍ സ്വാമി അയ്യപ്പന് റോഡിന്റെ ശോച്യാവസ്ഥ സന്നിധാനത്തേക്കുള്ള സാധനങ്ങളുടെ കൊണ്ടുപോകലിനെ ബാധിക്കുന്നുണ്ട്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: