നാലാം വാ പരമോപകാരകമിദം
ത്വേകം പശുനാം പതേ
ദൃഷ്ട്യാ കുക്ഷിഗതാംശ്ചരാചരഗണാന്
ബാഹ്യസ്ഥിതാന്‍ രക്ഷിതും
സര്വ്വാമര്ത്ത്യ പലയാനൗഷധമതി-
ജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരളം ഗളേ ന ഗിലിതം
നോദ്ഗീര്‍ണ്ണമേവ ത്വയാ
അല്ലയോ പശുപതേ, അവിടുന്ന് ഉദരത്തിനുള്ളിലും പുറത്തും നിവസിക്കുന്ന സകലചരാചലങ്ങളേയും രക്ഷിക്കുന്നതിനായി, സകല ദേവന്മാരേയും ഭയപ്പെടുത്തി ഓടിക്കുവാന്‍ ശക്തിയുള്ളതും ജ്വാലകളോടെ ഭീകരമായി പ്രത്യക്ഷപ്പെട്ടതുമായ കാളകൂട മഹാവിഷം കണ്ഠത്തില് ബന്ധിച്ച് ഉള്ളിലേക്ക് ഇറക്കാതെയും പുറത്തേക്ക് കളയാതെയും സ്ഥിതിചെയ്തുവല്ലോ. ലോകോപകാരം വരുത്താന്‍ അങ്ങേയ്ക്കുള്ള താല്പര്യം സ്പഷ്ടമാക്കുവാന്‍ ഈ ഒരു സന്ദര്‍ഭം മാത്രം മതിയല്ലോ. പാലാഴി കടയുമ്പോള്‍ ഹാലാഹലമെന്ന കാളകൂടവിഷം വാസുകി ഛര്‍ദ്ദിക്കുകയുണ്ടായി. ഈ വിഷം നിലത്തുപതിച്ചാല് സകല ലോകങ്ങളും വെന്തു വെണ്ണീറാകുമെന്ന് മനസ്സിലായ മഹാദേവന് കാളകൂടം കയ്യില്‍ വാങ്ങി വിഴുങ്ങി. എന്നാല്‍ വിഷം തന്റെ പതിയുടെ ജീവനുഹാനി വരുത്തുമെന്നു മനസ്സിലാക്കിയ പാര്‍വതി ആ വിഷം കണ്ഠത്തില് നിന്നും കീഴ്പ്പോട്ടിറങ്ങുന്നത് തടഞ്ഞു. വിഷം ഘനീഭവിക്കുകയാല് ശിവന് നീലകണ്ഠനായി. വിഷം ഉള്ളില്‍ ചെന്നാല്‍ സകല ബ്രഹ്മാണ്ഡങ്ങളും നശിക്കുമെന്ന് ദേവിക്കറിയാം. സകല ബ്രഹ്മാണ്ഡങ്ങളും ശിവന്റെ ഉള്ളില്‍ കുടികൊള്ളുന്നു.
ജ്വാലോഗ്രാം സകലാമരാതിഭയദഃ
ക്ഷ്വേളഃ കഥം വാ ത്വയാ
ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ
കിം പക്വജംബൂഫലം
ജിഹ്വായം നിഹിതശ്ച സിദ്ധഘുടികം
വാ കണ്ഠദേശേ ദൃതഃ
കിം തേ നീലമണിര് വിഭൂഷണമയഃ
ശംഭോ മഹാത്മന് വദ
ഹേ മഹാത്മാവായ ശംഭോ, തീ ജ്വാലകളാല്‍ സകല ദേവന്മാര്ക്കും ഭയം ജനിപ്പിച്ച കാളകൂടവിഷം അങ്ങ് എപ്രകാരമാണ് വീക്ഷിച്ചത്? ഏതുപ്രകാരമാണ് ആ തീക്ഷണ വിഷം കൈകളില്‍ ഏറ്റുവാങ്ങിയത്? കൈക്കുടന്നയില്‍ സ്വീകരിച്ചപ്പോള്‍ അത് ഒരു ഞാവല്‍പ്പഴവും നാവില്‍ വെച്ചപ്പോള്‍ (പാനം ചെയ്തപ്പോള്‍) സിദ്ധഗുളികയും കഴുത്തില്‍ സ്വീകരിച്ചപ്പോള്‍ ഇന്ദ്രനീലരത്നം പതിച്ച കണ്ഠാഭരണവുമായിരുന്നോ? അവിടുന്നു തന്നെ പറഞ്ഞുതന്നാലും.
നാലം വാ സകൃദേവ ദേവ ഭവതഃ
സേവാ നതിര്വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമ-
പ്യാലോകനം മാദൃശാം
സ്വാമിന്നസ്ഥിര ദേവതാന്നുസരണാ-
യാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേല്
കിം പ്രാര്‍ത്ഥനീയം തദാ
ഹേ ദേവാധിദേവാ, അടിയനെപ്പോലെയുള്ള നിസ്സാര മര്ത്യന്മാര്ക്ക് ഒരു പ്രാവശ്യമെങ്കിലും അങ്ങയുടെ സേവയോ നമസ്ക്കാരമോ സ്തുതിയോ പൂജയോ സ്മരണയോ കഥാശ്രവണമോ സാധിച്ചാല്‍ തന്നെ സംതൃപ്തി ലഭിക്കുന്നു. ഹേ സ്വാമിന്, അസ്ഥിരരായ അന്യദേവകളെ ആയാസപൂര്‍വ്വം സേവിക്കുന്നതുകൊണ്ട് എന്തുഫലമായാണ് ഉണ്ടാകുന്നത്. അഥവാ ഉണ്ടായാല്‍ത്തന്നെ പിന്നെ എന്താണ് പ്രാര്ത്ഥിക്കുവാനുള്ളത്.
— തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: