കിരീടധാരണം കഴിഞ്ഞ് ഭഗവാന് ശ്രീരാമചന്ദ്രന് അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയശേഷം വിശ്വാമിത്രന്, വസിഷ്ഠന്, നാരദര് തുടങ്ങിയ എല്ലാ മഹര്‍ഷി ശ്രേഷ്ഠന്മാരും പങ്കെടുത്ത ഒരു സൗഹൃദ സംഭാഷണത്തില്‍ ഈശ്വരനാണോ ഈശ്വരനാമമാണോ ശ്രേഷ്ഠമെന്ന വിഷയത്തെ അധികരിച്ച് ഒരു ചര്‍ച്ച ഉരുത്തിരിഞ്ഞു.
ഈശ്വരനെക്കാള്‍ മഹത്തരമായി മറ്റൊന്നുമില്ലെന്നും വിശ്വാമിത്ര മുനി വാദിച്ചു. നാരദമുനി അതിനെ ഖണ്ഡിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: ഈശ്വരനാമം ഈശ്വരനെക്കാള്‍ മഹത്താണ്. തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഭക്തനായ മാരുതിയുടെ കഥ ഉദാഹരിച്ചു. രാമനാമം ഉരുവിട്ടുകൊണ്ട് സമുദ്രത്തിനു മുകളിലൂടെ ഒരു കുതിപ്പിന് നൂറുയോജന താണ്ടുവാന്‍ മാരുതിക്ക് അതിവേഗം കഴിഞ്ഞു. എന്നാല്‍ സമുദ്രം തരണംചെയ്ത് ലങ്കയിലെത്താന്‍ ഈശ്വരാവതാരമായ ഭഗവാന് ശ്രീരാമചന്ദ്രന് ഒരു പാലം തന്നെ നിര്മ്മിക്കേണ്ടിവന്നില്ലേ! ഈശ്വരനാമത്തിന് അത്രമാത്രം മഹത്വമുണ്ട്.
ചര്‍ച്ചയ്ക്ക് വിഷയമായ തത്ത്വം വെളിപ്പെടുത്താന്‍ പറ്റിയ ഒരു സന്ദര്‍ഭം അപ്പോള്‍ അവിടെ സംജാതമായി. നാരദമുനി ഹനുമാനെ സന്ദര്‍ശിച്ച് പറഞ്ഞു ” അല്ലയോ മാരുതീ, ഭഗവാന് ശ്രീരാമചന്ദ്രന്റെ രാജസദസ്സില്‍ എല്ലാ താപസ ശ്രേഷ്ഠന്മാരും മഹത്തുക്കളും സമ്മേളിച്ചിട്ടുണ്ട്. അങ്ങ് ഒന്നവിടംവരെ വന്ന് എല്ലാവരെയും വണങ്ങണം. വിശ്വാമിത്രമുനിയെ മാത്രം അവഗണിച്ചാല്‍ മതി. മാരുതി നാരദമുനിയുടെ വാക്കുകള്‍ പാലിച്ചു.
കോപാകുലനായ വിശ്വാമിത്രന് തന്റെ പ്രിയ ശിഷ്യന് ശ്രീരാമചന്ദ്രനോട് അഹങ്കാരിയായ ആ വാനരന്റെ തല കൊയ്യുവാന്‍ ആജ്ഞാപിച്ചു. മാരുതി രാമനാമം ഉരുവിട്ടുകൊണ്ട് നിശ്ചലനായി നിന്നതേയുള്ളൂ. ഭഗവാന് ശ്രീരാമചന്ദ്രന് കുഴങ്ങി. ഒടുവില്‍ ഗുരുവാക്യം പാലിക്കാന്‍ തീരുമാനിച്ചു.
രാമനാമം ഉരുവിട്ടുകൊണ്ടിരിക്കുന്ന മാരുതിയുടെ നേര്‍ക്ക് ശ്രീരാമന് ബാണങ്ങള്‍ ഓരോന്നായി പ്രയോഗിക്കാന്‍ തുടങ്ങി. വിസ്മയമെന്നേ പറയേണ്ടു. ഒരു അസ്ത്രവും ഹനുമാന്റെമേല്‍ തറയ്ക്കുന്നില്ല. കാരണം രാമനാമവുമായി താദാത്മ്യം പ്രാപിച്ച് കഴിഞ്ഞിരുന്നു. അവസാനമായി ശ്രീരാമന് ബ്രഹ്മാസ്ത്രമെടുക്കാന്‍ ശ്രമിക്കവേ, നാരദമുനി വിശ്വാമിത്രനെ സമീപിച്ച് വരാന്‍പോകുന്ന മഹാവിപത്തിനെക്കുറിച്ച് സൂചന നല്കി.
ക്ഷണനേരംകൊണ്ട് വിശ്വാമിത്രന് നദീതടത്തിലെത്തി പ്രപഞ്ച സംഹാരസമര്ത്ഥമായ ബ്രഹ്മാസ്ത്രം പ്രയോഗിക്കരുതെന്ന് ശ്രീരാമനോട് അപേക്ഷിച്ചു. ശ്രീരാമനെ ആശ്ലേഷിച്ചുകൊണ്ട് ഗുരു അനുഗ്രഹവര്‍ഷം ചൊരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: