കോഴിക്കോട്: വനംവകുപ്പ് ജീവനക്കാരുടെ സുരക്ഷക്കായി ആയുധങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഡിഎഫ്ഒക്ക് കോടതി നല്കിയ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് വനംവകുപ്പ് ജീവനക്കാര്‍. താമരശ്ശേരി റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര് പാറയില്‍ വീട്ടില്‍ പി. ദേവദാസ്(40) നെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം.ജി. പത്മിനി നടത്തിയ വിധി പ്രഖ്യാപനത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സ്വയംരക്ഷക്കായി റിവോള്‍വര്‍ എങ്കിലും നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി വനംവകുപ്പ് ജീവനക്കാര്‍ സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ വെച്ചിട്ടുള്ളതാണ്. 2010ല്‍ ദേവദാസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ചുള്ള സമരങ്ങള്‍ നടത്തിയെങ്കിലും ജിവനക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ദേവദാസിന്റെ കൊലപാതകത്തിനുശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പില്‍ നടത്തേണ്ട ആധുനികവത്കരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ടി.എം. മനോഹരന് ചെയര്‍മാനായ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും മനോഹരന് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയ്യാറായില്ല.
ചില റെയ്ഞ്ച് ഓഫീസര്‍മാര്‍ക്കും ചില റെയ്ഞ്ച് ഓഫീസുകളിലും റിവോള്‍വറും, തോക്കും ഉണ്ടെങ്കിലും ഇതു ഉപയോഗിച്ച് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ നടപടി നേരിട്ട് തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത അതത് ഉദ്യോഗസ്ഥര്‍ക്കാണ്. സിആര്‍പിസി സെക്ഷന്‍ പ്രകാരം പോലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംരക്ഷണം പോലും ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വനംകൊള്ളക്കാര്‍, നായാട്ടുകാര്‍, കഞ്ചാവുകൃഷിചെയ്യുന്ന സംഘങ്ങള്‍ എന്നിവരുടെ ആക്രമണങ്ങള്‍ പലപ്പോഴായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായിട്ടും കണ്ണു തുറക്കാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
സൈലന്റ്വാലിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലും ഇത്തരമൊരു ആവശ്യം വനംവകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.
ആയുധം നല്കിയാല് മാത്രം പോരാ സ്വയംരക്ഷക്കായി അതുപയോഗിക്കാനുള്ള അനുമതിയും നല്‍കണമെന്നാണ് വനുവകുപ്പ് ജിവനക്കാര്‍ പറയുന്നത്. കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും ആവശ്യമായ തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: