കൊച്ചി: കൊച്ചിയില്‍ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം വന്‍ തുക വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയ സംഭവത്തില്‍ സിബിഐ കേസെടുത്തു. ഇത് സംബന്ധിച്ച എഫ്ഐആര്‍, സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. റിക്രൂട്ട്മെന്റിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്സിനെ ഒന്നും എറണാകുളം സൗത്തിലെ അല്‍സറാഫാ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെ രണ്ടാം പ്രതിയാക്കിയുമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
300 കോടിയില്‍പ്പരം രൂപ ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അല്‍സറാഫാ ട്രാവല്‍ ഏജന്‍സിയില്‍നിന്നും മൂന്നരകോടി രൂപ കണ്ടെത്തിയിരുന്നു. 1,629 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 20 ലക്ഷം രൂപ വീതം വാങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 19,500 രൂപ മാത്രം വാങ്ങേണ്ട സ്ഥാനത്താണ് ഇവര്‍ 20 ലക്ഷം രൂപ വീതം ഉദ്യാഗാര്‍ത്ഥികളില്‍നിന്നും വാങ്ങിയത്.
ഇതുവരെ 453 പേര്‍ക്ക് അല്‍സറാഫാ വഴി കുവൈറ്റിലേക്ക് വിസ ലഭിച്ചുകഴിഞ്ഞു. കോട്ടയം പുതുപ്പളളി സ്വദേശി ഉതുപ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിക്രൂട്ടിംഗ് ഏജന്‍സി, 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയം അല്‍സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയത്.
കരാര്‍പ്രകാരം ഓരോ ഉദ്യോഗാര്‍ത്ഥിയില്‍നിന്നും 19,500 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാനാണ് നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഏജന്‍സി 20 ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കല്‍നിന്നും ഈടാക്കിയിരുന്നു. ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സിന്റെ സഹായം സ്ഥാപനം ഉടമക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
വര്‍ഗീസ് ഉതുപ്പിന്റെ പുതുപ്പള്ളിയിലെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നതായി സൂചനയുണ്ട്. രണ്ടു ദിവസം ഇവിടെയും കൊച്ചിയിലെ ഓഫീസിനും നടന്ന റെയ്ഡിനു ശേഷമാണ് പണം പിടിച്ചെടുത്തതും ഇയാള്‍ക്കെതിരെ കേസ് എടുത്തതും.ആദായനികുതി വകുപ്പ് നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസ് എടുത്തത്. വളരെക്കാലമായി ഈ സ്ഥാപനത്തിന്റെ മറവില്‍ ഇയാള്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നാണ് വിവരം.
എറണാകുളം സൗത്തിലാണ് ഉതുപ്പിന്റെ അല്‍ സറഫ് എന്ന സ്ഥാപനം. ഇയാള്‍ 110 കോടിയാണ് പിരിച്ചെടുത്തത്.റെയ്ഡിനെത്തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി സീല്വച്ചിരിക്കുകയാണ്.
ഇയാളെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇയാള്‍ ഇപ്പോള്‍ ദോഹയിലാണെന്നതാണ് കാരണം. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗള്‍ഫ് പര്യടനത്തിലാണ്.
രണ്ടാം തീയതിയേ മടങ്ങിയെത്തൂ. ഇതിനിടെ ഇയാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ടെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പുതുപ്പള്ളിയിലെ വെടിവയ്പ്പുകേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 665/2009/ എന്ന വെടിവെപ്പു കേസിലെ ഒന്നാം പ്രതിയായ മൈലക്കാട്ട് വര്‍ഗീസ് ഉതുപ്പ് ഇപ്പോള്‍ ജാമ്യത്തിലാണ് കേസ് നിലവിലുണ്ടെങ്കിലും രാഷ്ട്രീയത്തിലെ ഒരുന്നതന് ഇടപെട്ട് അന്വേഷണം നേരത്തെ തന്നെ മരവിപ്പിച്ചതാണ്. ഇയാളുടെ വെടിയേറ്റ മൈലക്കാട്ട് ജോജി ഏതാനും ദിവസങ്ങളായി സ്ഥലത്തില്ല. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ജോജിയെ സ്ഥലത്തു നിന്ന് മാറ്റിയതാണെന്നാണ് സൂചന.
കമാന്‍ഡര്‍ പദവിയുള്ള ഇയാള്‍ നഴ്സിംഗിന്റെ പേരില്‍ തട്ടിച്ചെടുത്തത് പാവങ്ങളുടെ പണമാണ്. ഗള്‍ഫില്‍ ജോലി ലഭിക്കാന്‍ വീടും പറമ്പും പണയം വച്ച് പണം നല്കിയര് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: