ന്യൂദല്‍ഹി: സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും ഭാരത പൗരന്മാരെ രക്ഷിക്കാന്‍ വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ജിബൂട്ടിയിലെത്തി. ഈജിപ്തിലെ ഭാരത അംബാസിഡര്‍ സഞ്ജയ് വര്‍മ്മ ഉള്‍പ്പെടുന്ന അഞ്ചംഗ ഉന്നതതല സംഘത്തെയും വി.കെ. സിങ്ങിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഭാരത പൗരന്മാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ അഞ്ച് കപ്പലുകളും നാല് വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
യെമന്റെ സമീപ രാജ്യമായ ജിബൂട്ടിയിലേക്ക് ഏദന്‍ കടലിടുക്കുവഴി കപ്പലുകളിലോ ബോട്ടുകളിലോ പൗരന്മാരെ എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. തുടര്‍ന്ന് ജിബൂട്ടി വിമാനത്താവളത്തില്‍ നിന്നും മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് അവരെ കൊണ്ടുവരും. എന്നാല്‍ കപ്പലുകള്‍ ഏദന്‍ കടലിടുക്കിലേക്ക് എത്തിച്ചേരാന്‍ ദിവസങ്ങള്‍ വൈകുന്നതിനാല്‍ പുതിയ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ തെക്കു കിഴക്കുള്ള അസീര്‍ മേഖലയിലേക്ക് റോഡ്മാര്ഗ്ഗം ഭാരതീയരെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാണ് ആലോചന.
താരതമ്യേന ചെറിയ വിമാനത്താവളമായ അബഹയില്‍ നിന്നും സൗദിയിലെ മറ്റേതെങ്കിലും വലിയ വിമാനത്താവളത്തില്‍ എത്തിച്ചശേഷം ഭാരതത്തിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇതിനായി സൗദി രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാത്രി ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഹൂത്തി വിമതരുടെ ശല്യമില്ലാത്ത മേഖലകളില്‍ സഖ്യസേനകള്‍ വ്യോമാക്രമണം പിന്‍വലിക്കുന്ന സമയത്ത് ഭാരത വ്യോമസേനാ വിമാനങ്ങള്‍ ഇറങ്ങി പൗരന്മാരെ ജിബൂട്ടിയിലേക്കോ ഒമാനിലേക്കോ സൗദിയിലേക്കോ എത്തിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി സൗദി രാജാവിനോട് പങ്കുവെച്ചിട്ടുണ്ട്. ഭാരത പൗരന്മാരെ രക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളോടും സഖ്യസേന സഹകരിക്കുമെന്ന് സൗദിരാജാവ് മോദിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഭാരത വ്യോമസേനാ വിമാനങ്ങള്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിലേക്കായി എല്ലാ ദിവസവും മൂന്നുമണിക്കൂര്‍ സഖ്യസേനയുടെ ആക്രമണം നിര്‍ത്തിവെയ്ക്കാനും ധാരണയായി.
എയര്‍ഫോഴ്സിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ 180പേരെ വീതം വഹിക്കാന്‍ ശേഷിയുള്ളവയാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്റെ കവരത്തി, കോറല്‍ എന്നീ കപ്പലുകള്‍ക്ക് 200പേരെ വീതം വഹിക്കാനാകും. കൂടാതെ നാവികസേനയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍ക്കിഷ്, ഐഎന്‍എസ് സുമിത്ര എന്നിവയും ഏദന്‍ കടലിടുക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളും സജ്ജമാണ്. നാലായിരത്തോളം ഭാരതീയരാണ് യെമനില്‍ കുടുങ്ങിക്കിടക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ മൂന്നുതവണ പൗരന്മാര്ക്ക് ഭാരത എംബസി തിരികെ പോകണമെന്ന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: