സന: ആഭ്യന്തര സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന യെമനില്‍ നിന്ന് 350 ഇന്ത്യാക്കാരെ ഒഴിപ്പിച്ചു. 220 പുരുഷന്മാരെയും 101 സ്ത്രീകളേയും 28 സ്ത്രീകളേയുമാണ് തെക്കന്‍ തുറമുഖ പട്ടണമായ ഏദനില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ കയറ്റി ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ചത്. അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഇന്നലെ രാത്രി കപ്പല്‍ യെമനില്‍ നിന്ന് യാത്ര തിരിച്ചതായി അധികൃതര്‍ പറഞ്ഞു.
‘ഓപ്പറേഷന് റാഹത്’ എന്ന പേരിലാണ് യെമനില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച നാലായിരത്തോളം ഇന്ത്യാക്കാരാണ് യെമനില്‍ കുടുങ്ങി കിടക്കുന്നത്.
കൊച്ചിയില്‍ നിന്നുള്ള യുദ്ധകപ്പലുകളായ ഐ.എന്‍.എസ് മുംബയ്, ഐ.എന്‍.എസ് തര്‍കാഷും യെമനിലെ ഒഴിപ്പിക്കല്‍ നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ കവരത്തി, കോറല്‍സ് എന്നീ യാത്രാ കപ്പലുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. 1500 പേരെ വഹിക്കാന്‍ കഴിയുന്ന കപ്പലുകളാണിവ. നാളെ അറബിക്കടലില്‍ സംഗമിക്കുന്ന നാലു കപ്പലുകളും അവിടെ നിന്ന് ജിബൂട്ടിയിലേക്ക് യാത്ര തിരിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ജിബൂട്ടിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: