തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തില്‍ ട്രഷറിസ്തംഭനം ഒഴിവാക്കാന്‍ ബില്ലുകള്‍ സ്വീകരിച്ചില്ല. സാധാരണ മാര്‍ച്ച് അവസാനവാരത്തില്‍ ട്രഷറിയില്‍ നിന്ന് വന്‍ തുകയുടെ ബില്ലുകളാണ് മാറാറുള്ളത്. ഇക്കുറി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ധനമന്ത്രി നേരിട്ടിടപെട്ട് ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഇത്തരുണത്തില്‍ ബില്ലുകള്‍ മാറാതെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് മികച്ച ധനകാര്യ മാനേജ്മെന്റോടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ഇത് പ്രതീക്ഷിച്ചതിലും അധികം വിജയമായെന്നുമാണ് ധനമന്ത്രി കെ.എം. മാണിയുടെ അവകാശവാദം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാര്‍ച്ച് 26 ഉച്ച രണ്ടുവരെ മാത്രമേ മാറാന്‍ അനുവദിക്കാവൂ എന്ന് ട്രഷറി ഡയറക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് മന്ത്രിമാര്‍ക്കിടയില്‍ തന്നെ തര്‍ക്കത്തിന് വഴിവച്ചതോടെ മുഖ്യമന്ത്രി ഇടപെട്ട് മാര്‍ച്ച് 30 തിങ്കളാഴ്ച രാത്രി 10 മണി വരെ ബില്ലുകള്‍ മാറാമെന്ന് തീരുമാനിച്ചു. മറ്റു വകുപ്പുകളുടെ ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ധനമന്ത്രി കെ.എം. മാണിയും നിര്‍ദ്ദേശിച്ചിരുന്നു. പരമാവധി ബില്ലുകള്‍ ട്രഷറിയിലേക്ക് വരാതെ നോക്കണമെന്നും ധനമന്ത്രി അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എല്ലാ ബില്ലുകളും മാറാന്‍ നിന്നാല്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്കും അതുവഴി പൂട്ടലിലേക്കും പോകുമെന്ന മുന്നറിയിപ്പും ധനമന്ത്രി നല്‍കിയിരുന്നു. അതോടെ വിവിധ വകുപ്പുകള്‍ പിന്‍വലിക്കുന്ന തുകകള്‍ ഇലക്ട്രോണിക് ലഡ്ജര്‍ അക്കൗണ്ടിലൂടെ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇതിനായി പബ്ലിക്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ ആനുകൂല്യവും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തി. ഇനി ഈ പണം സപ്തംബര്‍ 30ന് ശേഷം നല്കിയാല് മതിയാകുമെന്ന ആനുകൂല്യവും സര്‍ക്കാരിനുണ്ടായി.
മാര്‍ച്ച് 31 ചൊവ്വാഴ്ച രാത്രി ഏഴുമണിവരെ ട്രഷറികളില്‍ നിന്ന് 1135 കോടി രൂപയുടെ വിതരണം നടന്നെന്നാണ് ധനമന്ത്രി വെളിപ്പെടുത്തുന്നത്. യഥാര്‍ഥ കണക്ക് ഇനിയും പുറത്തുവരാനുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നത് പ്രമാണിച്ച് മാര്‍ച്ച് 23 മുതല്‍ 30 വരെ 3340 കോടി രൂപയുടെ ബില്ലുകളാണ് സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നിന്ന് മാറിയിരിക്കുന്നത്. അതേസമയം അവസാനപ്രവൃത്തിദിനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ വരവ് 194.7 കോടിയാണ്. കഴിഞ്ഞയാഴ്ച 1721 കോടി രൂപയാണ് ട്രഷറികളിലേക്ക് വന്നത്. മുന്‍വര്‍ഷങ്ങളിലെ അവസാനദിനങ്ങളില്‍ പാതിരാത്രിയും കടന്ന് ട്രഷറിയുടെ പ്രവര്‍ത്തനം നീളാറുണ്ടായിരുന്നു. വരുന്ന എല്ലാ ബില്ലുകളും പാസ്സാക്കി തുക വിതരണം ചെയ്യാറാണ് പതിവ്. എന്നാല്‍ ഇത്തവണ ട്രഷറി സ്തംഭിക്കാതിരിക്കാന് കര്‍ശന നിയന്ത്രണമെന്ന പേരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതടക്കം ബില്ലുകള്‍ സ്വീകരിച്ചില്ല. അതിനാല്‍ തന്നെ ട്രഷറിയില്‍ പതിവ് തിരക്ക് ഉണ്ടായില്ല.
ആസൂത്രണ ബോര്‍ഡ് പുറത്തുവിട്ട പ്രാഥമിക കണക്കനുസരിച്ച് വാര്‍ഷിക പദ്ധതി അടങ്കലായ 22,762 കോടിയുടെ 53 ശതമാനം മാത്രമേ സംസ്ഥാന ചെലവഴിച്ചുള്ളൂ എന്ന് വ്യക്തമാണ്. അന്തിമ കണക്ക് വരുമ്പോള്‍ ഇത് പരമാവധി 60 ശതമാനത്തിന് അടുത്തെത്തുകയേ ഉള്ളൂ. ഇതും ബില്ലുകള്‍ മാറുന്നതില്‍ കുറവു വന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാ വകുപ്പുകളുടെയും പദ്ധതി, പദ്ധതിയേതര ചെലവുകള്‍ക്കുള്ള പണം മാറി നല്കാന് കഴിഞ്ഞെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ എത്ര തുക മാറിയിട്ടുണ്ടെന്ന് വ്യക്തമാകൂ. കര്‍ശന നിയന്ത്രണമെന്ന പേരില്‍ ബില്ലുകള്‍ സ്വീകരിക്കാതെ ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിച്ചെങ്കിലും വരുംദിവസങ്ങളില്‍ സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ധനക്കമ്മിയുടെ പ്രത്യാഘാതം അനുഭവപ്പെട്ടു തുടങ്ങുമെന്ന് തീര്‍ച്ചയാണ്. മാത്രമല്ല ബജറ്റ് നടപ്പാക്കുമ്പോള്‍ കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സാമ്പത്തികവിദഗ്ധര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: