കൊച്ചി: സംഘര്‍ഷഭരിതമായ യെമനില്‍ കുടുങ്ങിയ ഭാരതീയരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട അടിയന്തര നടപടികള്‍ സ്വന്തം ക്രെഡിറ്റിലാക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയെ ഫേസ് ബുക്കില്‍ ജനം കടിച്ചുകീറി. ഭാരതീയരെ സുരക്ഷിതമായി മാതൃരാജ്യത്തില്‍ എത്തിച്ചു തുടങ്ങിക്കഴിഞ്ഞപ്പോള്‍, അവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് എഴുതിയ കത്താണ് മുഖ്യമന്ത്രിക്കു തന്നെ നാണക്കേടായത്.
അവിടെക്കുടുങ്ങിയ നാലായിരത്തോളം പേരെ രക്ഷിക്കാന്‍ ഓപ്പറേഷന് റാഹത്ത് എന്ന ബൃഹത്പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് സൈനിക കപ്പലുകളും രണ്ട് യാത്രാക്കപ്പലുകളും രണ്ടു വിമാനങ്ങളും നേരത്തെ തന്നെ കേന്ദ്രം അയച്ചിരുന്നു. വിമാനങ്ങള്‍ അനുമതി കാത്ത് ഏതാനും ദിവസങ്ങളായി ഒമാനില്‍ കിടക്കുകയായിരുന്നു. ഇന്നലെയാണ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും കേന്ദ്ര വിദേശകാര്യമന്ത്രി കൂടിയായ മുന്‍ കരസേനാ മേധാവി ജനറല്‍ വികെ സിംഗിനെ യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ഇന്നലെത്തന്നെ നാനൂറോളം പേരെ കപ്പലില്‍ യെമനില്‍ നിന്ന് ജിബൂട്ടിയിലും അവിടെ നിന്ന് ഇരുനൂറോളം പേരെ വിമാനത്തില്‍ കൊച്ചിയിലും എത്തിച്ചിരുന്നു. പദ്ധതി സുഗമമായി നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് മുഖ്യന് ബോധം ഉദിച്ചതും അവിടെ കുടുങ്ങിയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതും. പ്രധാനമന്ത്രി സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് സനയിലും യെമനിലെ മറ്റ് വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഒരാവശ്യം. തിങ്കളാഴ്ച രാത്രി തന്നെ മോദി സൗദി അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ കൈക്കൊണ്ടിരുന്ന വിവരം മുഖ്യമന്ത്രി അറിഞ്ഞില്ല.
ഈ കത്ത് കണ്ട, ഫേസ് ബുക്കു വഴി വിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നവര് മുഖ്യമന്ത്രിയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചതും കളിയാക്കിയതും. മുഖ്യനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലാകുകയും ചെയ്തു. കേരളത്തില്‍ കുടുങ്ങിയ മൂന്നു കോടി ജനങ്ങളെ രക്ഷിക്കാമോ സാറേയെന്നാണ് ഒരു പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: